DCBOOKS
Malayalam News Literature Website

കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്‍’പുതിയ പതിപ്പ് വായനക്കാരിലേയ്ക്ക്

സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ പുതിയ പതിപ്പ് ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്‌. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയില്‍ കെ ആര്‍ മീര നോവലില്‍ അടയാളപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍ എന്നാണ് വായനക്കാര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

അപസര്‍പ്പകകഥയുടെ പരമ്പരാഗതഘടനയെ തിരിച്ചിടുകയാണ് ‘ഘാതകന്‍’. സത്യത്തെക്കുറിച്ചുള്ള സങ്കല്പം കൂടുതല്‍ കൂടുതല്‍ പ്രശ്‌നഭരിതമായിരിക്കുന്ന സത്യാനന്തരകാലത്ത് സത്യം നിശ്ചയിക്കാനുള്ള ക്ലേശത്തില്‍ ഊന്നുകയും മേല്‍ക്കോയ്മാപരമായ സാമൂഹിക-രാഷ്ട്രീയക്രമത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ചോദ്യംചെയ്യുകയും സത്യമെന്നു സ്ഥാപിക്കപ്പെടുന്നവയെ അഥവാ നിര്‍മിതസത്യങ്ങളെ സാധ്യമാക്കുന്ന അത്തരം വ്യവഹാരങ്ങളെ അനാവൃതമാക്കുകയും ചെയ്യുന്ന ‘ഘാതകന്‍’ അപസര്‍പ്പകകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ എതിര്‍ധ്രുവത്തിലേക്കു നിങ്ങി ആന്റിഡിറ്റക്റ്റീവ് നോവലായിത്തീരുന്നു.

ബംഗളൂരുവില്‍ വധശ്രമം നേരിട്ട് നാട്ടിലേക്കു മടങ്ങിയശേഷം സത്യപ്രിയ
നടത്തുന്ന അന്വേഷണയാത്രകള്‍ തന്റെ സ്വത്വത്തിലേക്കും ഭൂതകാലത്തിലേക്കു മുള്ളതാണ്. ഓര്‍മയിലേക്കു മടങ്ങി സത്യപ്രിയ സ്വന്തംജീവിവും ഘാതകന്റെയുള്‍പ്പെടെ മറ്റനേകംപേരുടെ ജീവിതങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു.

സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിര്‍ണായകസന്ദര്‍ഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസര്‍പ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ട്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.