DCBOOKS
Malayalam News Literature Website

നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം

ദില്ലി: കേരളത്തില്‍ ഭീതി പരത്തിയ നിപ വൈറസിന്റെ ഉത്ഭവം പഴംതീനി വവ്വാലുകളില്‍ നിന്നു തന്നെയെന്ന് സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഐ.സി.എം.ആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തില്‍ പരിശോധനക്കായി ശേഖരിച്ച വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പരിശോധനക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. നിപ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍ പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും അക്കാരണത്താലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

അതേസമയം ഡിസംബര്‍ മുതല്‍ 2019 മെയ് വരെ ആതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിപ വൈറസ് ബാധ നേരത്തെയുണ്ടായ മലേഷ്യയിലേയും ബംഗ്ലാദേശിലേയും സമാന സാഹചര്യങ്ങള്‍ കേരളത്തില്‍ ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Comments are closed.