DCBOOKS
Malayalam News Literature Website

കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി

ദില്ലി: തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സാധിക്കില്ല. അതേസമയം നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്‌റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമര്‍ശം. എന്നാല്‍ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തന്നെ വിലക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കല്‍പ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. എം.ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയില്‍ വാദം കേട്ട കോടതി കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈ മാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും

Comments are closed.