DCBOOKS
Malayalam News Literature Website

ജയന്‍ ; മലയാള സിനിമാചരിത്രത്തിലെ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യം

നടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് 41 വയസ്സ്

എണ്‍പതുകളില്‍ മലയാളസിനിമയെ ശരീര പ്രൗഢികൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ജയന്റെ ജീവിതം ഇന്നും മലയാളിയുടെ ഹൃദയത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്നു. മഹാനടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് 41 വയസ്സ്.

മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായിരുന്നു നടന്‍ ജയന്റേത്. നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയശൈലിയ്ക്കും ഉടമയായിരുന്ന ജയന്റെ ചിത്രങ്ങള്‍ അക്കാലത്തെ യുവജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. എഴുപതുകളില്‍ അദ്ദേഹം മലയാളസിനിമയില്‍ നിറഞ്ഞുനിന്നു.

കൊല്ലം ജില്ലയിലെ തേവള്ളിയില്‍ 1939 ജൂലൈ 25-നായിരുന്നു ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ ജനനം. പതിനഞ്ച് വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ഠിച്ച ജയന്‍ വിരമിച്ച ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്.

1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ശരപഞ്ജരം, കണ്ണപ്പനുണ്ണി, മദനോത്സവം, അങ്ങാടി, തച്ചോളി അമ്പു തുടങ്ങി 120-ല്‍ അധികം ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും ജയന്‍ തിളങ്ങി. 1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്റെ ആകസ്മികമരണം.

Comments are closed.