DCBOOKS
Malayalam News Literature Website

ഡി.സി നോവല്‍ പുരസ്‌കാരം 2018: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരം 2018-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് നോവലുകളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. എസ്. ഗിരീഷ് കുമാര്‍ രചിച്ച അലിംഗം, അനില്‍ ദേവസ്സി രചിച്ച യാ ഇലാഹി ടൈംസ്, ഫസീല മെഹര്‍ രചിച്ച ഖാനിത്താത്ത്, അനൂപ് ശശികുമാര്‍ രചിച്ച എട്ടാമത്തെ വെളിപാട്, അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍ എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ കൃതികള്‍. ഇതില്‍നിന്ന് ഏറ്റവും മികച്ച നോവല്‍ തെരഞ്ഞെടുത്ത്  ഡി.സി ബുക്‌സിന്റെ 44-ാം വാര്‍ഷികാഘോഷ വേളയില്‍ പ്രഖ്യാപിക്കും. ഈ അഞ്ച് നോവലുകളും ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപയും ഒ.വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പാരിതോഷികമായി ലഭിക്കും. ഡി. സി ബുക്‌സ് ചുമതലപ്പെടുത്തുന്ന ഒരു വിദഗ്ദ്ധ സമിതിയാകും മികച്ച നോവല്‍ തെരഞ്ഞെടുക്കുക.

‘അലിംഗം’ എന്ന നോവല്‍ രചിച്ച എസ്. ഗിരീഷ് കുമാര്‍ ചങ്ങനാശ്ശേരി സ്വദേശിയും തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മലയാളം അദ്ധ്യാപകനുമാണ്. 2016-ല്‍ നിരൂപണത്തിനുള്ള ഇടശ്ശേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘യാ ഇലാഹി ടൈംസ്’ രചിച്ച അനില്‍ ദേവസ്സി തൃശൂര്‍ ചാലക്കുടി സ്വദേശിയാണ്. ദുബായില്‍ അലന്‍പാരി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് അനില്‍ ദേവസ്സി.

‘ഖാനിത്താത്തി’ന്റെ കര്‍ത്താവായ ഫസീല മെഹര്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശിയാണ്. കിര്‍ത്താഡ്‌സ് പഠനവകുപ്പില്‍ പ്രൊജക്ട് ഫെല്ലോ ആയി പ്രവര്‍ത്തിക്കുന്ന ഫസീലയ്ക്ക് 2009-ല്‍ കഥാവിഭാഗത്തില്‍ കുട്ടേട്ടന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘എട്ടാമത്തെ വെളിപാട്’ രചിച്ച അനൂപ് ശശികുമാര്‍ കോട്ടയം പെരുവ സ്വദേശിയും ഇക്കണോമിക്‌സ് അധ്യാപകനുമാണ്. ‘വിഷാദവലയങ്ങളു’ടെ കര്‍ത്താവായ അനീഷ് ഫ്രാന്‍സിസ് കാഞ്ഞിരപ്പിള്ളി സ്വദേശിയും വൈദ്യുതവകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറുമാണ്. ഒരു കഥാസമാഹാരം മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.