DCBOOKS
Malayalam News Literature Website

ഡി സി ഓതര്‍ ഫെസ്റ്റിന് തുടക്കമായി

മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡി സി ഓതര്‍ ഫെസ്റ്റിന് തുടക്കമായി. എഴുത്തുകാരുമായുള്ള മുഖാമുഖം, ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനം, സംവാദം തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

ഫെസ്റ്റിനോടനുബന്ധിച്ച് മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ  ഇന്ദ്രന്‍സിന്റെ  സുചിയും നൂലും,  സുഗതകുമാരി യുടെ ലേഖന സമാഹാരം ഉള്‍ച്ചൂട് എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു.

ഇന്ദ്രന്‍സിന്റെ സിനിമാ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന സൂചീയും നൂലും പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തത്‌. ആളൊരുക്കം സിനിമാ സംവിധായകന്‍ വി സി അഭിലാഷ് പുസ്തകം ഏറ്റുവാങ്ങി.

എന്റെ തയ്യൽക്കടയിൽ വന്നാണ് ജോർജ്ജ് ഓണക്കൂർ സാർ ഷർട്ടു തുന്നിയിരുന്നത്. ഞാൻ തുന്നാൻ പഠിച്ചതും പുസ്തകങ്ങൾ വായിക്കാൻ ശീലിച്ചതും ഓണക്കൂർ സാർ കാരണമാണ്.അങ്ങനെയൊരാൾ ‘ ഞാനെഴുതിയ പുസ്തകം പ്രകാശനം ചെയ്തതിൽ ഏറെ സന്തോഷമുണ്ട്.-ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു.ഡി സി ബുക്സിൽ നിന്നാണ് താൻ പുസ്തകം വാങ്ങാറുള്ളത് എന്നും ആ ഡി സി ബുക്സിൽ നിന്നും വിളിച്ച് തന്നോട് പുസ്തകമെഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ ജോര്‍ജ് ഓണക്കൂര്‍,വി സി അഭിലാഷ്, ഇന്ദ്രന്‍സ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പ്രവര്‍ത്തകയുമായ  സുഗതകുമാരി യുടെ ഏറ്റവും പുതിയ പുസ്തകം ഉള്‍ച്ചൂട് കവി മധുസൂദനന്‍ നായര്‍പ്രഭാവര്‍മ എന്നിവര്‍ ചേര്‍ന്ന് പ്രകാശിപ്പിച്ചു.

സുഗതകുമാരി എഴുതിയ ഏറ്റവും പുതിയ പരിസ്ഥിതി രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ് ഉള്‍ച്ചൂട്.

നിസ്വരുടെയും ആർക്കും വേണ്ടാത്തവരുടെയും കുഞ്ഞുങ്ങളുടെയും പുഴകളുടെയും മലകളുടെയും പുല്ലിന്റെയും പൂവിന്റെയും അമ്മയാണ് സുഗതകുമാരിയെന്നും ആ അമ്മയുടെ മക്കളോടുള്ള വിലാപമാണ് ഈ പുസ്തകമെന്നും മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സില്‍ എട്ടാം തീയതിവരെയാണ് ഫെസ്റ്റ്.

Comments are closed.