DCBOOKS
Malayalam News Literature Website

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ 3.45-ഓടെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങിയത്. കഴിഞ്ഞ തവണ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് ഒരുപാട് തടസ്സങ്ങളുണ്ടായി. ഇപ്പോഴവര്‍ക്ക് തടസ്സങ്ങളൊന്നുമുണ്ടായില്ല. അവര്‍ കയറിയെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഫ്ത്തിയില്‍ എത്തിയ ഏതാനും പൊലീസുകാരുടെ സംരക്ഷണയില്‍ ഇന്ന് പുലര്‍ച്ചെ 3.45-ഓടെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി സമീപത്തുള്ള പടികളിലൂടെയാണ് ഇരുവരും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. പുലര്‍ച്ച മൂന്നു മണിയോടെയാണ് ശബരിമല നട തുറക്കുന്നത്. ഇരുവരും മൂന്നേമുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മല കയറിയതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ബിന്ദുവും കനകദുര്‍ഗയും ആറു പുരുഷന്മാരും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 24ന് ഇരുവരും സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയെങ്കിലും അയ്യപ്പകര്‍മ്മസമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

Comments are closed.