DCBOOKS
Malayalam News Literature Website

‘ചില്ല്’ സ്നേഹത്തിന്റെ കാലിഡോസ്കോപ്പ്: എൻ.രേണുക

നിർവ്വചിക്കപ്പെടാത്ത എഴുത്തുരൂപങ്ങൾ നൽകുന്ന സ്വാതന്ത്ര്യമുണ്ട്.വായനയുടെ ഭിന്നപാളികളിലൂടെ സഞ്ചരിക്കാനുള്ള താക്കോൽ വാക്കുകൾ അവയിൽ സൂക്ഷ്മമായി ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കും. അങ്ങനെ മമതകളുണർത്തുന്ന പ്രതീകഭാഷയിലൂടെ വായനയുടെ വിശാലസ്ഥലികളിലേയ്ക്ക് നയിക്കുന്ന പുസ്തകമാണ് ഫാ.ബോബി ജോസ് കട്ടികാടിൻ്റെ ‘ചില്ല്’. ജീവിതത്തിലേയ്ക്ക് ആഴ്ന്നുപോയ എഴുത്തുകളെല്ലാം ആന്തരികമായ നിശ്ശബ്ദതയെ ഉൾവഹിക്കുന്നുവെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകം കൂടിയാണിത്.ചില്ല് എന്ന ശീർഷകംതന്നെ ജീവിതത്തിന്റെ വശ്യവും വിലോഭനീയവും സാന്ദ്രവും അപകടകരവും സുതാര്യവും നൈമിഷികവും വേദനാജനകവുമായ വൈകാരികാവസ്ഥകളെ സൂചിപ്പിക്കുന്നുണ്ട്.ഏതു കാലത്തിലും ജലാകൃതിപോലെ അമൂർത്തമായി വന്നുവരിയുന്ന,ഉലച്ചുകളയുന്ന,കശക്കിയെറിയുന്ന,ഉന്മാദിയായ കാറ്റ്.സ്നേഹം എന്ന കേവലവും സങ്കീർണ്ണവുമായ ഭാവം തന്നെയാണ് ആ കാറ്റ്.’

ചില്ല് ‘സ്നേഹത്തിന്റെ വൈവിധ്യങ്ങളിലൂടെയും വൈരുദ്ധ്യങ്ങളിലൂടെയും ചരിയ്ക്കുന്നു.ലോകസാഹിത്യത്തിൻ്റെയും ദൃശ്യഭാവനകളുടെയും ശാസ്ത്രബോധത്തിൻ്റെയും ദൈവശാസ്ത്രത്തിൻ്റെയും കലർപ്പുകൾ സാന്ദ്രമായ അനുപാതത്തിൽ ലയിച്ചു ചേരുന്ന നാല്പത്തിരണ്ട് കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ “ചില്ലയിലും തളിർപ്പിലും ജീവരസം” എന്ന് തോന്നിപ്പോകും.നിശ്ശബ്ദമായ ഒരു താഴ്‌വാരത്തിലേയ്ക്കുള്ള നടപ്പാത..അടുത്തെവിടെയോ ഒരു പുഴ പ്രതീക്ഷിക്കാനാവുന്നു.സംഗീത് റാമി
ന്റെ ലളിതവും ഗാഢവുമായ ചിത്രീകരണങ്ങളിലൂടെ മറ്റൊരു വായനാവഴി രൂപപ്പെടുന്നുണ്ട്.

Textഒരു സംഭവം പറയുകയും അതിനെ പൂർവ്വനിശ്ചിതവും ഏകശിലാത്മകവുമായ വ്യാഖ്യാനങ്ങളിൽ തളച്ചിടുകയും ചെയ്യുക എന്ന സമവാക്യരീതിയായല്ല ‘ചില്ല്’ അനുഭവപ്പെടുന്നത്.ഹ്രസ്വമായ ഈ കുറിപ്പുകളിൽ തകർക്കപ്പെട്ട കൂടിന്റെ ഓർമ്മകളുണ്ട്.ഓർമ്മ ഒരേ സമയം ഭൂതകാലാനുഭവമായും സങ്കേതമായും പരിണമിക്കുന്നു.അങ്ങനെ ‘ചില്ല്’ വിചിത്ര താനങ്ങളിലുള്ള ഓർമ്മകളുടെ ചിത്രശാലയായി മാറുന്നു.പടർന്നുപടർന്ന് പോകുന്ന സാന്ദ്രീകൃതമായ ഭാഷയുടെ സൃഷ്ടിയെന്ന നിലയിലും ചില്ലിനെ വായിച്ചെടുക്കാം.അഭൗമിക പരിവേഷമുള്ളവരും മൃഗപക്ഷികളും ജൈവികമായ സ്ഥലകാലങ്ങളിൽ വസിക്കുന്നു എന്ന തിരിച്ചറിവ് തന്നെയാണ് ‘ചില്ല് ‘തരുന്ന ഉൾത്തെളിച്ചം.തീക്ഷ്ണമായി തന്മയീഭവിക്കാനും വേദനിക്കാനും വേദനിപ്പിക്കാനും മാപ്പുകൊടുക്കുവാനും അനിശ്ചിതമായി കാത്തിരിക്കാനും ജീവജാലങ്ങളെ പ്രേരിപ്പിക്കുന്നത് തികച്ചും ഭൗമികമായ സ്ഥലകാലങ്ങളാണ്.അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ നാൾവഴികളിൽ വിസ്മൃതരായവർ പലരും ഇവിടെ വീണ്ടെടുക്കപ്പെടുന്നു.അതിൽ ജീവജാലങ്ങളും ആശയങ്ങളും വസ്തുക്കളുമുണ്ട്.എല്ലാവരും പിരിഞ്ഞുപോകാനാവാത്ത ഓർമ്മകളിൽ ബന്ധിതരാണ്.അത് കിളിക്കൂടോ,ചമ്പകമരമോ,ഹചികോ എന്ന നായയോ,എസ്ടിഡി ബൂത്തുകളോ, പോസ്റ്റ് ബോക്സുകളോ,ബാഗ്ദാദിലെ പുസ്തകപ്പുരയോ, ദലൈലാമയോ,അരുൺഷൂറിയോ, മാഡം ക്യൂറി യോ,ജെക്കോബയോ,സച്ചിയോ,കൃഷ്ണനോ കൃഷ്ണയോ, ഹിപ്പോക്രാറ്റസോ, ബുദ്ധനോ, യേശുവോ,ശിമയോനോ,ഡ്രാക്കുളയോ,നാരായണഗുരുവോ, വസന്തത്തിൽ ആരംഭിച്ച് വസന്തത്തിൽ തന്നെ അവസാനിക്കുന്ന കിം കി ഡുക്കിൻ്റെ സിനിമയോ, പ്രണയത്തിന്റെ തീവ്രവും വന്യവുമായ മുഖങ്ങൾ പ്രതിഫലിക്കുന്ന ഛായാമുഖിയോ അങ്ങനെയെന്തുമാകാം. തീനിലാവ് പടർന്ന താഴ്‌വരകളും മറവിയുടെ നീലനദികളും മറികടന്ന് ജൈവികമായ ഒരു കാലത്തിൽ ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്നു.”ഇലയെ സ്നേഹിക്കുകയെന്നാൽ അതിന് ഉയിരും ഇടവും കൊടുക്കുന്ന വൃക്ഷത്തെ സ്നേഹിക്കുക എന്നുതന്നെ സാരം”എന്ന ജൈവസമഗ്രതയെ ഓർമ്മിപ്പിച്ചുകൊണ്ട്.

നാല്പത്തിരണ്ടു കുറിപ്പുകളിലും സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. സഞ്ചാരപഥങ്ങളും,വേരുപടലങ്ങളും,ചെറുതോടുകളും കൈവഴികളും, വന്മരങ്ങളും, വയലുകളും, ചില്ലകളും, കുന്നും മലകളും, സമതലങ്ങളും, ഹിമതടങ്ങളും, മരുഭൂമികളും, അഗ്നിപർവ്വതങ്ങളും,അന്തർവാഹിനികളും, നദികളും,കടലുകളുമെല്ലാം ചേർന്ന ഭൂഭാഗസങ്കല്പങ്ങളിൽ എന്ന പോലെ ചില്ലിൽ സ്നേഹത്തിന്റെ ഉൾക്കടലുകളിൽനിന്ന് പുറപ്പെട്ടു വന്നൊരാളുടെ വിശ്വരൂപം പ്രതിബിംബിക്കുന്നു.അതിസങ്കീർണ്ണമായദേശകാലങ്ങളുടെ ലയനമാണ് ‘ചില്ലി’ൻ്റെ സത്താപരമായ മൗലികതയായി അനുഭവപ്പെടുന്നത്.ഒരേ സമയം ഏതു കാലത്തിലേയ്ക്കും ഭൂഭാഗങ്ങളിലേയ്ക്കും ചലിക്കുവാനും ധ്യാനാത്മക സൂചകങ്ങളിലൂടെ വായനയെ അപരിചിതമാക്കുവാനും കഴിയുന്ന രീതിയിലുള്ള എഴുത്തിന്റെ രസതന്ത്രമാണ് ശീർഷകങ്ങൾ ഉൾപ്പെടെ ചില്ലിനെ അനന്യമാക്കുന്നത്.കഥാത്മകമായ എഴുത്തിലൂടെ ദൃശ്യമണ്ഡലങ്ങൾ രൂപപ്പെടുത്തുന്ന രീതിയാണിത്.

അനശ്വരമായ നിഗൂഢ സ്ഥലങ്ങളിൽ തിടംവച്ചുവളർന്ന, ഭയത്തിന്റെ നിത്യസ്മൃതികളുണർത്തുന്ന ഡ്രാക്കുളയെ സ്നേഹസങ്കീർണ്ണതകളിൽ വച്ച് അഭിമുഖീകരിക്കുന്ന ‘രക്തം വിയർത്ത പ്രണയം’എന്ന കുറിപ്പ് ശ്രദ്ധേയമാണ്.നഷ്ടപ്രണയത്തിൻ്റെയും വഞ്ചനയുടെയും കൊടുങ്കാറ്റുകൾ ചീറിയെത്തിയ നിരാശയുടെയും പകയുടെയും ചുവന്ന ഇരുട്ടിലാണ് ഡ്രാക്കുള രക്തദാഹിയായി മാറുന്നത്: “സ്നേഹം എല്ലാ ദുരാത്മാക്കളും രാപ്പാർക്കുന്ന വിചിത്ര കൂടാരമാണ്.എന്തൊരു അപകടം പിടിച്ച വാക്കാണത്. ഡ്രാക്കുള ഭയപ്പെടുത്തിയത് അത് സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കുന്ന childish ആയ ഭീതിയുടെ പരിസരം കൊണ്ടല്ല, മറിച്ച് സ്നേഹത്തിന്റെ ഇച്ഛാഭംഗങ്ങൾ ഒരാളെ ഏത് ആസുരതയുടെയും അങ്ങേയറ്റത്തേക്ക് എറിഞ്ഞു കളയുവാൻ പര്യാപ്തമാണ് എന്ന ബോധത്തിൽ നിന്നാണ്”. അപാരമായ കരുണയുടെയും വെറുപ്പിന്റെയും ഉൾത്തട്ടിൽ സ്നേഹസ്മൃതികളോ വിസ്മൃതികളോ ഉണ്ട്.

ഒരുപക്ഷേ യാത്രാമൊഴി ചൊല്ലി പിരിയാനാവാത്തവിധം നിലീനമായിരിക്കുന്ന സ്നേഹാർദ്രതകളിൽ പുലരുവാനാണ് പൗരാണികഭാവനകൾ പറയുന്നത്.യുദ്ധങ്ങൾക്കും അപമാനങ്ങൾക്കും അനീതികൾക്കും അനാഥത്വത്തിനും പലായനങ്ങൾക്കും കണ്ണീരിനും മീതേ പടരുന്ന സ്നേഹത്തിന്റെ കരിനീലപ്പടർപ്പുകൾ.ഇതിഹാസപാഠങ്ങളിൽ അന്തർഹിതമായ വിശ്വസങ്കല്പത്തിനടിസ്ഥാനം അതുതന്നെയാണ്.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘വരം’ എന്ന കവിതയിൽ ആരംഭിക്കുന്ന ‘മേഘത്തുണ്ടായി നമ്മെ പൊതിഞ്ഞുനിൽക്കുന്നതാര്?’എന്ന ലേഖനം അമൂർത്തതയുടെ ഭാഷ രൂപപ്പെടുത്തുന്നു.വിവിധങ്ങളായ ആഖ്യാനരൂപങ്ങളുടെ സങ്കലനം ഉൾക്കൊള്ളുന്ന എഴുത്താണിത്.പ്രലോഭനങ്ങളുടെ വന്യമൃഗങ്ങൾ അലറിവിളിച്ചിരുന്ന വിജനവീഥികളിലൂടെ അമൂർത്തമായ സ്നേഹത്തിന്റെ ഭാഷ തേടിയലഞ്ഞ ക്രിസ്തുവും പകലന്തിയോളം അലഞ്ഞും അപമാനിതയായും ജീവിക്കുമ്പോഴും, ഒരിക്കലെങ്കിലും സ്നേഹിക്കപ്പെടുകയോ മാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന ഒരു സ്ത്രീയുടെ മൗലികമായ ആശങ്കകളിൽ പുലരുമ്പോഴും മേഘരൂപിയായ ഒരു സ്നേഹത്താൽ ജന്മാന്തരങ്ങളിൽപ്പോലും താൻ സുരക്ഷിതയാണെന്ന് കരുതുന്ന പാഞ്ചാലിയും ലേഖനത്തിന്റെ ഭാവനാലോകത്തെ വിസ്തൃതമാക്കുന്നു.

“സ്നേഹം, നാടുകടത്തപ്പെട്ടവർ സൃഷ്ടിച്ചെടുക്കുന്ന സമാന്തര ലോകമാണ്.ആ സ്വപ്നഭൂപടത്തിൽ നിറയെ ഇഗ്ലൂവീടുകളാണ്.ലോകം കഠിനതാപത്തിൽ പൊള്ളുമ്പോഴും അവരുടെ മഞ്ഞുമേൽക്കൂരയിൽനിന്ന് ഹിമകണങ്ങൾ ഇറ്റിറ്റുവീഴുന്നുണ്ട്…… സ്നേഹിക്കപ്പെടുന്നു എന്നതിനേക്കാൾ വലിയ സുവിശേഷം ഇല്ല.അവിടെയാണ് മുടന്തർ നൃത്തം ചവിട്ടുകയും ബധിരർ പാട്ടുകേൾക്കുകയും മൃതർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നത്.സാധാരണലോകത്തിൻ്റെ വ്യവഹാരങ്ങളിൽ പെടാത്ത അവരാണ് രക്ഷിക്കപ്പെട്ടവർ.അവർക്കുവേണ്ടിയാണ് വെളിപാടിന്റെ പുസ്തകങ്ങൾ എഴുതപ്പെടുന്നത്.”

ചില്ല് ഒരു സാധ്യതയാണ്.മമതകളുള്ള മനുഷ്യരായി നിലനിൽക്കുവാനുള്ള ക്ഷണം.നിശ്ശബ്ദമാക്കപ്പെടുന്നവരുടെയും ഉപേക്ഷിക്കപ്പെടുന്നവരുടെയും വിസ്മൃതിയിൽ മറഞ്ഞുപോകുന്നവരുടെയും താവളം.യേശുവിൻ്റെ ഗ്രാമക്കാഴ്ചകളിൽ നിരന്തരം നവീകരിക്കപ്പെടേണ്ട വൈകാരിക ജീവിതത്തെക്കുറിച്ചുള്ള പ്രായോഗിക പാഠങ്ങളുണ്ട്.ചിതറിത്തെറിക്കുമ്പോഴും വർണ്ണരാജി(Spectrum) പോലെ സങ്കരപാഠങ്ങളുടെയും ദേശകാലങ്ങളുടെയും ഘടനയായി മാറാൻ കഴിവുള്ള ഭൂമിയുടെ ഭാഷ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.