DCBOOKS
Malayalam News Literature Website

സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ രാജി ആവശ്യം ശക്തമാകുന്നു

സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ആയിരം വിദ്യാര്‍ഥികള്‍ക്കെങ്കിലും ചോര്‍ന്നുകിട്ടിയുണ്ടാകാമെന്ന് ഡല്‍ഹി പൊലീസ്. ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്‌ക്കെന്നാണ് സൂചന. പരീക്ഷ കണ്‍ട്രോളറും രണ്ട് ഉദ്യോഗസ്ഥരും അടക്കം മുപ്പതില്‍പ്പരം ആളുകളെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
വാട്‌സാപ്പില്‍ ചോദ്യപ്പേപ്പര്‍ ആദ്യം അയച്ച വ്യക്തിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് പ്രത്യേക അന്വേഷണസംഘം. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ സി.ബി.എസ്.ഇയിലെ ഉന്നതരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഡല്‍ഹിയിലെ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പന്ത്രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത പരിശീലനകേന്ദ്രം ഉടമ വിക്കിയെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. അതേസമയം, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിവന്ന പ്രതിഷേധം എന്‍.എസ്.യു.ഐ. ഏറ്റെടുത്തു.

വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നതിന് 144 പ്രഖ്യാപിച്ചത്.

മന്ത്രിയുടെ വീടിനും സിബിഎസ്ഇ ഓഫീസിനും ഡല്‍ഹി പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. മന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് 144 പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തി. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ഗൗരവമുള്ളതാണെന്നും, പ്രശ്‌നം നിസ്സാരമായി കാണാന്‍ ആകില്ലെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

 

Comments are closed.