DCBOOKS
Malayalam News Literature Website

വിവാഹത്തിന് ക്ഷണക്കത്തല്ല, നല്‍കുന്നത് ‘ക്ഷണപുസ്തകം’

തൃശ്ശൂര്‍: വിവാഹക്ഷണക്കത്തുകള്‍ വൈവിധ്യങ്ങളോടെയും ആകര്‍ഷകമായും തയ്യാറാക്കാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. ഒട്ടേറെ പരീക്ഷണങ്ങളും ഇതിനുപിന്നിലുണ്ടാകും. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുകയാണ് പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ അഷ്‌റഫ് പേങ്ങാട്ടയില്‍. മകന്‍ അബ്ദുള്ളയുടെയും തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിനി അബിത ബഷീറിന്റെയും വിവാഹക്ഷണക്കത്താണ് അഷ്‌റഫ് വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇത് വെറും ക്ഷണക്കത്തല്ല, ഒരു ക്ഷണപുസ്തകമാണ്. വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലാണ് കല്യാണ ക്ഷണപുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പുറംചട്ടയില്‍ കല്യാണക്ഷണപത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹ്രസ്വായുസ്സുകളായ വിവാഹ ക്ഷണക്കത്തുകളെ തോല്‍പ്പിച്ചുകൊണ്ട് എക്കാലവും സൂക്ഷിച്ചുവെക്കുമെന്ന പ്രത്യേകത മാത്രമല്ല ഈ ക്ഷണപുസ്തകത്തിനുള്ളത്. ഇത് പുസ്തകവായനയിലേക്കുള്ള ഒരു ക്ഷണം കൂടിയാണ്.

ക്രിസ്തുമസ്- പുതുവത്സര ആശംസകാര്‍ഡിനു പകരമായി ഗ്രീറ്റിങ് ബുക്ക് എന്ന ആശയം ഡി.സി ബുക്‌സ് മുന്‍പ് പരീക്ഷിച്ചിട്ടുണ്ട്. സുകുമാര്‍ അഴിക്കോടിന്റെ തത്വമസി എന്ന പുസ്തകത്തിന് കണ്ണാടി പതിച്ചും, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന കൃതിയുടെ അമ്പതാം പതിപ്പിന് സുധീഷ് കോട്ടേമ്പ്രവും ഒ.വി വിജയന്റെ തലമുറകള്‍ എന്ന നോവലിന് ബാര ഭാസ്‌കരനും വരച്ച ആയിരം വ്യത്യസ്ത കവറുകളോടെയുള്ള കൃതികളും ഡി.സി ബുക്‌സ് ഇതിനു മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.