DCBOOKS
Malayalam News Literature Website

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്. മറ്റ് പ്രതികളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു.

രണ്ട് വ്യത്യസ്ത കേസുകളിലായി 6 വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ കോടതിയെ സമീപിച്ചത്. സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്.എം സരസ്വത് ഹാജരായി.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണ് ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ഖാനെ 2015 ല്‍ വെറുതെവിട്ടിരുന്നു. നരഹത്യക്കേസില്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് അന്ന് ജസ്റ്റിസ് എ.ആര്‍. ജോഷി റദ്ദാക്കിയത്. 2002 സപ്തംബര്‍ 28ന് മുംബൈ ബാന്ദ്രയില്‍ ബേക്കറിക്കുമുമ്പില്‍ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെന്നാണ് ഈ കേസ്. ആ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments are closed.