DCBOOKS
Malayalam News Literature Website

ആര്‍ക്കാണ് തുല്ല്യത?

 കേരള സാഹിത്യോത്സവം കോഴിക്കോട് ബീച്ചിന്റെ മണ്ണില്‍ അരങ്ങേറുമ്പോള്‍ രണ്ടാം ദിനത്തില്‍ വേദി തൂലികയില്‍ ഭരണ ഘടന :70 വര്‍ഷത്തെ പൗരജീവിതം എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തി. ഭരണഘടന മൂല്യങ്ങള്‍ക്ക് വേണ്ടി പൊരുതിയ ബിന്ദു അമ്മിണി, അഭിഭാഷകന്‍ ആയ വി എന്‍ ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഭിഭാഷകയും പൊതുപ്രവര്‍ത്തകയും കൂടിയായ പി എം ആതിര ചര്‍ച്ച നിയന്ത്രിച്ചു.
ഭരണഘടന മൂല്യങ്ങള്‍ക്ക് വേണ്ടി പൊരുതിയ തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ബിന്ദു ചര്‍ച്ച തുടങ്ങി.നമ്മുടെ ഭരണഘടന എന്നത് ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ രൂപീകരിച്ച ഒന്നാണെന്നും, എന്നാല്‍ ഇന്ന് പൗരനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുത്തു കൊണ്ട് പുതിയ നിയമങ്ങള്‍ കടന്നു വരുന്നു എന്നും ബിന്ദു അമ്മിണി അഭിപ്രായപ്പെട്ടു.70 വര്‍ഷം ആയിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ ഒന്നും നേടിയിട്ടില്ല. എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കില്‍ അതെല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ആണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്വമേധയ തെരുവില്‍ ഇറങ്ങുന്നു എന്നും, പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ തന്നെ പൊളിച്ച് എഴുതുന്ന കാലത്താണ് നമ്മള്‍ എന്നും ബിന്ദു കൂട്ടി ചേര്‍ത്തു. അഡ്വ. ഹരിദാസ് കേരള സാഹിത്യോത്സവത്തില്‍ വേദിയില്‍ ഭരണഘടനയെ കുറിച്ചും, അത് ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തുറന്ന് പ്രസ്താവിച്ചു.
ഈ വിഷയത്തിന്റെ പ്രസക്തി മനസ്സിലാക്കിയത് കൊണ്ടാവാം തൂലിക വേദിയില്‍ വന്‍ ജന പങ്കാളിത്തമുണ്ടായത്. ഒരു മണിക്കൂര്‍ നീണ്ട് നിന്ന ഈ സെക്ഷനില്‍ ആര്‍ട്ടിക്കില്‍ 14,15 എന്നിവയും, പൗരത്വ ഭേദഗതി ബില്‍, കശ്മീര്‍ വിഷയം, അയോധ്യ, എന്നിവയും പരാമര്‍ശിച്ചു.
ഇന്ത്യയിലെ പൗരജീവിതം ഫാസിസത്തിന്റെ കീഴില്‍ ആണ് എന്നും, ഇതിനെതിരെ ഉള്ള സമരങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്നും, നീതിന്യായ വ്യവസ്ഥ നോക്കുകുത്തികള്‍ ആകാന്‍ പാടില്ല എന്നും അഭിപ്രായത്തോടെ സെക്ഷന്‍ അവസാനിച്ചു

Comments are closed.