DCBOOKS
Malayalam News Literature Website

‘ആമി’ തിരക്കഥയെക്കുറിച്ച് കവി സച്ചിദാനന്ദന് പറയാനുള്ളത്

കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രം നിറഞ്ഞസദസ്സുകളില്‍ ഇപ്പോഴും കൈയ്യടിനേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. മാധവിക്കുട്ടി എന്ന മലയാളത്തിലെ വായനക്കാരുടെയെല്ലാം മനംകീഴടക്കിയ എഴുത്തുകാരിയുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ആമിയുടെ തിരക്കഥ പുസ്തകരൂപത്തിലും പുറത്തിറക്കിയിട്ടുണ്ട്. ”ആമി യുടെ കഥകളും കവിതകളും ആത്മകഥയും സ്മരണകളുംകൂടി ചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണ്ണമാകാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു ആംശിക ചിത്രമാണ് ഈ തിരക്കഥയെന്നും വായനക്കാര്‍ക്ക്, അഥവാ പ്രേക്ഷകര്‍ക്ക്, പൂര്‍ത്തിയാക്കാനുള്ള ഒരു ചിത്രമാണിതെന്നും” കവി സച്ചിദാനന്ദന്‍ പറയുന്നു.

സമ്മിശ്രപ്രതികരണത്തോടെ പേക്ഷകരും വായനക്കാരും ഏറ്റെടുത്ത ഈ സിനിമ/തിക്കഥയെക്കുറിച്ച് കവി സച്ചിദാനന്ദന് പറയാനുള്ളത്;

ആമി എന്ന കമലാദാസ് എന്ന കമലാസുരയ്യ എന്ന മാധവിക്കുട്ടിയുടെ ജീവിതം, അവരുടെ സാഹിത്യം എന്നപോലെതന്നെ, ഒരു ജീവചരിത്ര ത്തിലോ സിനിമയിലോ ആവിഷ്‌കരിക്കുകയെന്നത്, അതിനു ശ്രമിക്കുക പോലുമെന്നത്, കനമേറിയ ഒരു വെല്ലുവിളിയാണ്. അവരുടെ ആത്മകഥ അവര്‍തന്നെ ഓരോ പതിപ്പിലും, പിന്നെ ഇംഗ്ലിഷില്‍ വന്നപ്പോഴും, പരിഷ്‌കരിച്ചുകൊണ്ടിരുന്നു എന്നാലോചിക്കുമ്പോള്‍ അതിന്റെ സങ്കീര്‍ ണ്ണത നമുക്ക് പെട്ടെന്ന് ബോധ്യമാവും. തന്നെത്തന്നെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കാനുള്ള അത്യന്തം വേദനാകരമായ ഒരു പ്രയത്‌നമായിരുന്നു അവരുടെ ജീവിതം. കഥകളിലൂടെ, കവിതകളിലൂടെ, നാടകത്തിലൂടെ, തിരക്കഥകളിലൂടെ, ജീവിത സ്മരണകളിലൂടെ, ചിത്രങ്ങളിലൂടെ, ഉദാരമായ കരുണയിലൂടെ, കുസൃതികളിലൂടെ, എടുത്തുചാട്ടങ്ങളിലൂടെ, പ്രണയങ്ങളിലൂടെ, സൗഹൃദങ്ങളിലൂടെ, തിരസ്‌കാരങ്ങളിലൂടെ, മതം മാറ്റത്തിലൂടെ എന്തിന് ‘ലോകസേവാ പാര്‍ട്ടി’ ഉണ്ടാക്കിയ പരാജിതരാഷ്ട്രീയത്തിലൂടെപ്പോലും നൈസര്‍ഗികത നാടകീയമായി തോന്നിക്കുന്ന നമ്മുടെ വിചിത്രമായ കാലത്ത് അവര്‍ തന്റെ വ്യക്തിത്വത്തിന്റെ ഭിന്നമാനങ്ങള്‍, അഥവാ വ്യത്യസ്തങ്ങളായ ആന്തരികജീവിതങ്ങള്‍, പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നും മറച്ചുവയ്ക്കാതെ എഴുതുന്നത് ‘സ്ട്രിപ്ടീസ്’ ആണെന്ന് വിമര്‍ശിച്ചവരോട് താന്‍ തന്റെ തൊലിയും മജ്ജയും അസ്ഥിയുംവരെ ഉരിഞ്ഞിട്ടു ലോകം വിടാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ തീവ്രമായി പ്രതികരിച്ചു. അത് ചിലരെ അവരുടെ ആരാധകരാക്കി, ചിലരെ വിമര്‍ശകരാക്കി, ചിലരെ സന്തോഷിപ്പിച്ചു, ചിലരെ സങ്കടത്തിലാഴ്ത്തി, ചിലര്‍ അവരെ ഉന്മാദിയായിക്കണ്ടു, ചിലരോ കുട്ടിയായി, രാഗിയായി, വൈരാഗിയായി കണ്ടു.

ചിരിച്ചും കരഞ്ഞും ജീവിതത്തെ പ്രണയിച്ചും ശപിച്ചും ഉടുപ്പു മാറുന്ന അനായാസതയോടെ മതം മാറുന്നതിലൂടെ മതത്തിന്റെ നിസ്സാരതയും കൃഷ്ണനെയും നബിയെയും ഒന്നിച്ചു ഹൃദയത്തില്‍ കൊണ്ടു നടക്കുന്നതിലൂടെ മതങ്ങളുടെ ഏകാത്മകതയും വെളിപ്പെടുത്തിയും എല്ലാവരെയും ഉള്‍ക്കൊണ്ടും എന്നാല്‍ ഒരാള്‍ക്കും പിടി കൊടുക്കാതെ, ജീവിതപങ്കാളി നല്‍കിയ കഠിനവ്യസനങ്ങള്‍ സഹിക്കുമ്പോഴും അദ്ദേഹത്തെ ആവശ്യം വരുമ്പോള്‍ രക്ഷാകവചമാക്കിയും മരിക്കുവോളം തന്റെ കുട്ടിത്തം നിലനിര്‍ത്തി ഭ്രമത്തെ യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ ഭ്രമവുമായി നിരന്തരം കൈമാറി ലോകത്തെ കളിപ്പിച്ചു രസിച്ചും ഓരോ പരിചയക്കാരനും/ക്കാരിക്കും വായനക്കാരനും/ ക്കാരിക്കും സ്വന്തം ഇഷ്ടമനുസരിച്ചുള്ള ബിംബങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കിയും ആ അപൂര്‍വ്വജീവിതം നമ്മെ സ്‌നേഹിപ്പിച്ചും അമ്പരപ്പിച്ചും ഭൂമിയിലൂടെ കടന്നുപോയി.

ചിലര്‍ അവരെ സില്‍വിയാ പ്ലാത്തിനോടും മാര്‍ഗെരീത്താ ഡ്യുറാസ്സിനോടും ഉപമിച്ചു, ചിലര്‍ അവരുടെ കവിതയില്‍ റോബര്‍ട്ട് ലവലിനെയും ആന്‍ സെക്‌സ്ട്ടനെയും കണ്ടെത്തി. എന്നാല്‍ അവയെല്ലാം വളരെ ഭാഗികമായ ദര്‍ശനങ്ങളായിരുന്നു. ശാരീരികതയുടെ പ്രലോഭിപ്പിക്കുന്ന ഐന്ദ്രിയതയും അമ്പരപ്പിക്കുന്ന ക്ഷണഭംഗുരതയും അവരെ ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ വ്യത്യസ്തയായിരിക്കുമ്പോഴും അമ്മയുടെയും അമ്മാവന്റെയും ദാര്‍ശനികമായ ചില ജീനുകള്‍ അവരില്‍ അവസാനംവരെ സജീവമായിരുന്നുവെന്ന് ‘ആനമലക്കവിതകള്‍’ പോലുള്ള രചനകള്‍ ശ്രദ്ധിച്ചവര്‍ക്ക് അതറിയാം. മാധവിക്കുട്ടി ‘മലബാറിലെ പ്രണയറാണി’ (മെരിലി വീസ്‌ബോഡിന്റെ പുസ്തകത്തിന്റെ ശീര്‍ഷകം, ‘The Love queen of Malabar’) മാത്രമായിരുന്നില്ല, ജീവിതത്തെയും മരണത്തെയും കുറിച്ച്, ബാല്യത്തെയും കൗമാര
ത്തെയും യൗവനത്തെയും വാര്‍ദ്ധക്യത്തെയും കുറിച്ച്, ഭാഗ്യനിര്‍ഭാഗ്യങ്ങളെയും, ആഹ്ലാദവിഷാദങ്ങളെയും കുറിച്ച് അഗാധമായി ചിന്തിച്ച ഒരു ദാര്‍ശനികത അവരില്‍ പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വിട്ടുപോയതിന്റെ പിറ്റേവര്‍ഷം എന്നാണോര്‍മ്മ മെറിലിയുടെ മോണ്ട്രിയാലിലെ വീട്ടില്‍ കമല താമസിക്കുമായിരുന്ന മുറിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അതായിരുന്നു ആലോചിച്ചത്. കാനഡയുടെ ആ തണുത്ത ഏകാന്തതയില്‍ അവര്‍ എന്തായിരിക്കും ആലോചിച്ചിരിക്കുക?

‘ആമി’ ഒരു ജീവിതചിത്രണമാണ്:
ഒരു ‘ബയോപിക്’. ആ നിലയ്ക്ക് ഈ തിരക്കഥയ്ക്ക് ആ വലിയ എഴുത്തുകാരിയുടെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകങ്ങളായ മുഹൂര്‍ത്തങ്ങള്‍ ബാല്യംമുതല്‍ മരണം വരെയുള്ളവ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുതന്നെ ഞാന്‍ കരു തുന്നു. അവരുടെ കഥകള്‍ക്കും അതിലേറെ കവിതകള്‍ക്കും അടി സ്ഥാനമായി വര്‍ത്തിച്ച സംഭവങ്ങള്‍ ചെറിയ ആഹ്ലാദങ്ങള്‍, ബാല്യത്തിലെ ദയാവായ്പുകളുടെയും നിര്‍ബന്ധിക്കപ്പെട്ട അധ്യയനങ്ങളുടെയും ഓര്‍മ്മകള്‍, അമ്മൂമ്മയുമായുള്ള ഹൃദയബന്ധം, അമ്മയുമായുള്ള പരിഭ്രാമകമായ ആഭിമുഖ്യം, വീട്ടിലെ സഹായികളുമായുള്ള ചങ്ങാത്തം, നശ്വരങ്ങളെങ്കിലും ഹ്ലാദകാരികളായ ചില പ്രേമങ്ങള്‍, അവയുടെ ഇരുണ്ട അവസാനങ്ങള്‍, ഭൗതികവും ആത്മീയവുമായി വേദനാകരമായിരുന്നിട്ടും എന്തോ സുരക്ഷിതത്വത്തിന്റെ മോഹത്താല്‍ പൊരുത്തപ്പെട്ടുപോയ ദാമ്പത്യം, ചിത്രകലാപ്രവേശം, ആതുരാവസ്ഥകള്‍, മതം മാറ്റത്തിന്റെ പ്രേരണകളും പ്രത്യാഘാതങ്ങളും ഇവയെല്ലാം ഈ തിരക്കഥയില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഇവയെ എല്ലാം കോര്‍ത്തിണക്കി എല്ലാ ജീവിതഘട്ടങ്ങളിലും ശാശ്വത സ്‌നേഹത്തിന്റെ പ്രതീകമെന്നപോലെ, തന്റെ എല്ലാ സങ്കടങ്ങളും കേള്‍ക്കാനും ആശ്വസിപ്പിക്കാനുമായി പ്രത്യക്ഷപ്പെടുന്ന കൃഷ്ണരൂപത്തിന്റെ ഭ്രമാത്മകമായ അവതരണം ഒരു ഉചിതസങ്കേതമായിത്തോന്നി. ആമിയുടെ കഥകളും കവിതകളും ആത്മകഥയും സ്മരണകളുംകൂടി ചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണ്ണമാകാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു ആംശിക ചിത്രമാണ് ഈ തിരക്കഥ. വായനക്കാര്‍ക്ക്, അഥവാ പ്രേക്ഷകര്‍ക്ക്, പൂര്‍ത്തിയാക്കാനുള്ള ഒരു ചിത്രം.

കമലയുടെ രണ്ടു പുസ്തകങ്ങളുടെ ഇംഗ്ലിഷിലുള്ള തിരഞ്ഞെടുത്ത കവിതകളുടെയും ഇംഗ്ലിഷിലുള്ള ‘എന്റെ കഥ’യുടെയും അവതാരികാകാരന്‍, എക്കാലത്തെയും അത്ഭുതാദരങ്ങള്‍ നിറഞ്ഞ വായനക്കാരന്‍, അന്ത്യകവിതകളുടെ വിവര്‍ത്തകന്‍ (‘കെട്ടിയിട്ട കോലാട്’ ഡി സി ബുക്‌സ്), ദീര്‍ഘമായ ഒരു ചരമപ്രബന്ധം അവരെക്കുറിച്ച് ‘ഫ്രന്റ് ലൈന്‍’ മാസികയില്‍ എഴുതേണ്ടിവന്ന നിര്‍ഭാഗ്യവാന്‍, ഡല്‍ഹിയിലും ക്യാനഡയിലും കേരളത്തിലും അവരെക്കുറിച്ച് നടന്ന മൂന്നു പ്രധാന ചര്‍ച്ചകളുടെ പ്രാരംഭകന്‍, അവരോടൊത്തു പല വേദികളും പങ്കിടാനും ഒന്നു രണ്ടു കുറി അവര്‍ക്ക് ആതിഥേയത്വം വഹിക്കാനും ഭാഗ്യം ലഭിച്ചയാള്‍ എന്നീ നിലകളിലെല്ലാം ഈ വാക്കുകള്‍ ഞാന്‍ കുറിക്കുന്നത് ആഹ്ലാദഭയങ്ങളോടെയും ഈ ചലച്ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളോടെയുമാണ്.

 

Comments are closed.