DCBOOKS
Malayalam News Literature Website

ഒളിമങ്ങാത്ത കഥാവിഷ്‌കാരം

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ കുട്ടികളും യുവാക്കളുമടക്കമുള്ള പുതുതലമുറയ്ക്ക് ഈ കഥകള്‍ അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ വലിപ്പവും ഭാഷയും തന്നെയാണ് പ്രധാന കാരണം.

ആധുനിക കാലത്തെ വായനക്കാരന് ആസ്വാദ്യകരമായ വിധത്തില്‍ ഇവ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് കമലാ സുബ്രഹ്മണ്യത്തിന്റെ മഹാഭാരതകഥ. മൂലഗ്രന്ഥത്തിന്റെ അതേക്രമത്തില്‍ തന്നെ പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ ജനപ്രിയമാക്കുന്നത്.

പാണ്ഡവ കൗരവന്മാരുടെ പ്രസിദ്ധമായ ആ കുടുംബകഥ മികച്ച നോവലുകള്‍ എന്ന പോലെ പുസ്തകത്തില്‍ വായനക്കാരന് മുന്നില്‍ ഇതള്‍ വിരിയുന്നു. കമലാ സുബ്രഹ്മണ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ്. 2012ല്‍ പ്രസിദ്ധീകരിച്ച മഹാഭാരതകഥയുടെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

ബംഗളൂരുവില്‍ ജനിച്ച കമലാ സുബ്രഹ്മണ്യം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ നേടി. പ്രശസ്ത കന്നട എഴുത്തുകാരനുമായ പ്രൊഫ. ബി.എം ശ്രീകാന്തയ്യയുടെ ശിഷ്യയാണ്. കേതകി എന്ന തൂലികാനാമത്തില്‍ കഥകളെഴുതിത്തുടങ്ങി. മഹാഭാരതം, ഭാഗവതം, രാമായണം എന്നിവയ്‌ക്കൊരുക്കിയ ഇംഗ്ലീഷ് പരിഭാഷകളാണ് കമലാ സുബ്രഹ്മണ്യത്തെ പ്രശസ്തയാക്കിയത്.

 

Comments are closed.