DCBOOKS
Malayalam News Literature Website

സമകാലിക ഇന്ത്യൻ മത- രാഷ്ട്രീയ ഫാസിസത്തിന്റെ പരോക്ഷമായ ആവിഷ്ക്കാരം, ഉണ്ണി ആറിന്റെ ‘വാത്സ്യായനൻ’

ഇനി മുതല്‍ ഇങ്ങേരാണ് വാത്സ്യായനന്‍. പണ്ട് ഞാന്‍ ബസ്തറില്‍ പോയില്ലേ, അപ്പം മേടിച്ചതാ. അവിടെ ഇങ്ങനെ ലിംഗോം തൂക്കിയിട്ട് എപ്പോഴും ചിരിച്ചു കൊണ്ടു നടന്നിരുന്ന ഒരു പുള്ളിക്കാരന്‍ ഒണ്ടാരുന്നു. അങ്ങേരെ ഒരു കക്ഷി കല്ലില്‍ വെറുതെ കൊത്തിവെച്ചിരുന്നതാ.കണ്ടപ്പം രസം തോന്നി ഞാനിതങ്ങ് മേടിച്ചു. പൊറത്ത് വെക്കാന്‍  പറ്റാത്തതു കൊണ്ട് ചായ്പിലിട്ടിരുന്നതാ.

കൃഷ്ണഭഗവാന്റെ അവതാരമാണ് പ്രതിഷ്ഠ. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍, സന്താനഭാഗ്യം, കുടുംബസമാധാനം, ഐശ്വര്യം, ധനവര്‍ദ്ധനവ്, ശാരീരിക ക്ഷമത എന്നിവ ഉണ്ടാവുമെന്ന് ഭക്തര്‍തന്നെ അനുഭവത്തില്‍ നിന്ന് പറഞ്ഞിട്ടുണ്ട്. വടക്കേയില്ലം കുടുംബത്തിലെ തന്ത്രിമാരാണ് പീടികയില്‍ കുടുംബക്കാരുടെ ഈ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ഒരു നൂറ്റാണ്ടായി ചെയ്തു പോരുന്നത്. ഉണ്ണിയപ്പമാണ് പ്രധാന വഴി
പാട്. മറ്റ് വഴിപാടുകളുടെ വിവരം ഇപ്രകാരമാണ്:

കടുംപായസം 50 രൂപ
കൂട്ടുപായസം 50 രൂപ
ത്രിമധുരം 15 രൂപ

ബുധനാഴ്ചകളില്‍ വിശേഷാല്‍ പൂജ ഉണ്ടായിരിക്കുന്നതാണ്.

(പീടികയില്‍ കുടുംബവക കൃഷ്ണവാത്സ്യ ക്ഷേത്രസമിതി പ്രസിഡണ്ട് സുരേഷ് അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസില്‍ നിന്നും)

ചന്ദ്രന്റെ അമ്മ മരിച്ചതോടെ ആ വീട്ടിലേക്കുള്ള അവസാനത്തെ വരുമാനവും നിലച്ചു. ഇനി ചന്ദ്രനെങ്ങനെ ജീവിക്കും? കഴിഞ്ഞ ഒരാഴ്ചയായി പരമേശ്വരനെ ഇടം വലം വിടാതെ പിടികൂടിയിരിക്കുന്ന ഒരേയൊരു ചിന്ത ഇതു മാത്രമാണ്. ചന്ദ്രന് ഒരുപാട് ആവശ്യങ്ങളില്ല, അത്യാര്‍ത്തിയില്ല, ഒരു ഉലക്കയുടെ വീതിക്കുള്ളില്‍ ആ ചെറിയ ശരീരം ഒതുങ്ങിക്കിടന്നോളും. അപ്പോഴും പ്രശ്‌നങ്ങള്‍ തീരുന്നില്ലല്ലോ. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ട്. അതിന്റെ പലിശയുണ്ട്. അതു മുടങ്ങിയാല്‍ കിടപ്പാടംകൂടി ഇല്ലാതാകും. ഏതെങ്കിലുമൊരു കടത്തിണ്ണയില്‍, അല്ലെങ്കില്‍ അഗതിമന്ദിരത്തില്‍ എവിടെങ്കിലും ഇനിയുള്ള കാലം ചന്ദ്രന്‍ ജീവിക്കേണ്ടി വന്നാല്‍? ഇത്രയുമായപ്പോഴേക്ക് പരമേശ്വരന് Pachakuthiraഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍, ഭാര്യയോട് പോലും പറയാതെ രാവിലെ തന്നെ പരമേശ്വരന്‍ ചന്ദ്രനെ കാണാന്‍ ഇറങ്ങി.

ചന്ദ്രന്‍ വീട്ടില്‍ ഇല്ലായിരുന്നു. പരമേശ്വരന്‍ തിണ്ണയിലിരുന്നു. ഒന്നു രണ്ട് കോഴികള്‍, ഒരു കീരിയും കുഞ്ഞും, കയറു പൊട്ടിച്ചു വന്ന ഒരു പശു, ഇങ്ങനെ ആ വീടിനോട് പരിചയമുള്ളവരൊക്കെയും പറമ്പിലൂടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും പോകുന്നുണ്ടായിരുന്നു. ചന്ദ്രന്റെ അമ്മയെ ദഹിപ്പിച്ചിടത്ത് നട്ട മാറാന്‍ചേമ്പിന്റെ ചുവട് കോഴികള്‍ ചികയുന്നതു കണ്ട് പരമേശ്വരന്‍ തിണ്ണയില്‍ നിന്നെഴുന്നേറ്റുചെന്ന് കോഴികളെ ഓടിച്ചു വിട്ടു. കോഴികള്‍ക്കത് ഇഷ്ടമായില്ലെന്നുള്ളത് അവരുടെ ഒച്ചയില്‍ നിന്നും നടത്തത്തില്‍ നിന്നും പരമേശ്വരന് മനസ്സിലായി. പരമേശ്വരന്‍ കുറച്ചു നേരം പറമ്പിലൂടെ നടന്നു. പിന്നെ തിരിച്ച് വന്ന് തിണ്ണയിലിരുന്നു. കുറച്ചു കഴിഞ്ഞ് തിണ്ണയില്‍ കിടന്നു. കൊച്ചിലേ മുതല്‍ പരമേശ്വരനെ പരിചയമുള്ള തിണ്ണയിലെ തണുപ്പ് പരമേശ്വരനെ ചേര്‍ത്തു പിടിച്ചു.

ചന്ദ്രന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ മരിച്ചുപോയ കണക്കെഴുത്തുകാരനായിരുന്ന അച്ഛന്‍ കൃഷ്ണന്‍,
ഭക്ഷണം കഴിക്കാന്‍ മാത്രം വാ തുറന്നിരുന്ന തമ്പുരാന്‍ എന്ന പട്ടി, ചന്ദ്രനും പരമേശ്വരനും ഊഞ്ഞാലുകെട്ടുകയും ഓടിക്കയറുകയും ചെയ്തിരുന്ന, കാശിന് ഇടുക്കം വന്നപ്പോള്‍ വെട്ടേണ്ടി വന്ന നാട്ടുമാവ്, മാറി മാറി ഓടിച്ചിരുന്ന സൈക്കിള്‍ ടയര്‍, ഇവരെല്ലാം തിണ്ണയില്‍ കിടന്നുറ
ങ്ങുന്ന പരമേശ്വരനെയും നോക്കി മുറ്റത്ത് വന്നു നിന്നു.

താടിയും മുടിയും നരച്ചു” പരമേശ്വരനെ നോക്കി ചന്ദ്രന്റെ അച്ഛന്‍ പറഞ്ഞു.
”എന്നും പിള്ളേരായി ഇരിക്കുവോ കൃഷ്ണന്‍ ചേട്ടാ?പത്തമ്പത് വയസ്സായില്ലേ?” സൈക്കിള്‍ ടയര്‍ ചോദിച്ചു. ആരും സ്വപ്നത്തിലേക്ക് കയറിച്ചെന്ന് ഗൃഹാതുരമായൊരു ഇളക്കമുണ്ടാക്കി ആ ദിവസത്തെ കാല്‍പ്പനികമാക്കാനൊന്നും ശ്രമിച്ചില്ല. യാഥാര്‍ത്ഥ്യബോധത്തോടെ ജീവിച്ചിരുന്ന അവര്‍ക്കെല്ലാം പഴയ ആ ചെറുക്കനെ കാണണമെന്ന് തോന്നി വന്നതാണ്. അവരെല്ലാം പരമേശ്വരന്‍ ഉറങ്ങുന്നതും നോക്കി നിന്നു. ചന്ദ്രന്റെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവരെല്ലാം തന്നെ അവിടെ നിന്ന് പോവുകയും ചെയ്തു.

ചന്ദ്രനും പരമേശ്വരനും കുറച്ച് നേരം മിണ്ടാതെ ഇരുന്നു. അച്ഛന്‍ മരിച്ച ശേഷം അമ്മ വളര്‍ത്തിയത്, സര്‍ക്കാര്‍ സ്‌ക്കൂളിലെ പ്യൂണായിരുന്ന അമ്മയോട് ബന്ധുക്കള്‍ക്കുണ്ടായിരുന്ന പുച്ഛം, എത്ര രാത്രിയായാലും ഉറങ്ങാതെ അമ്മ കാത്തിരിക്കുന്നത്, ഉറക്കത്തില്‍ നിന്ന് ഉണരാതെ തന്നെ ഒറ്റയ്ക്കാക്കിപ്പോയത്, അങ്ങനെ വിഷമങ്ങളുടെ ഒരു നിരയ്ക്കു മുന്നിലേക്കായിരിക്കും ഈ നിശ്ശബ്ദത ചെന്ന് നില്‍ക്കുന്നതെന്ന് പരമേശ്വരന് തോന്നിയെങ്കിലും ആ വഴി തിരിയാതെ ചന്ദ്രന്‍ പറഞ്ഞു: ”അമ്മയുടെ ഒരു ഫോട്ടോ പോലും
ഇവിടില്ല പരമൂ, അങ്ങനെ എന്നാങ്കിലും ഉണ്ടോന്ന് അറിയാന്‍ സ്‌ക്കൂളിലെ പഴേ ഹെഡ്മാസ്റ്ററിന്റെ വീട് വരെ പോയതാ.”

”എന്നിട്ട്?”
”നോക്കീട്ട് പറയാന്ന് പറഞ്ഞു?”
”ചന്ദ്രാ നീ എന്നാങ്കിലും കഴിച്ചോ?” പരമേശ്വരന്‍ ചോദിച്ചു.
ചന്ദ്രന്‍ തലയാട്ടിയെങ്കിലും പരമേശ്വരനതില്‍ വിശ്വാസം വന്നില്ല.പരമേശ്വരന്‍ ചന്ദ്രനേയും കൂട്ടി ടൗണിലേക്ക് പോയി. ഇന്ത്യന്‍ കോഫി ഹൗസിനു മുകളിലെ, ചന്തയിലേക്ക് മുഖം വിടര്‍ത്തിയിട്ട ജനലിനോടു ചേര്‍ന്നുള്ള മേശയ്ക്ക് അപ്പുറവും ഇപ്പുറവും അവര്‍ ഇരുന്നു.

കഥയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.