DCBOOKS
Malayalam News Literature Website

പറങ്കികളുടെ സിരകളില്‍ ഭയത്തിന്റെ തിരയിളക്കിയ കടല്‍ക്കരുത്തിന്റെ കുഞ്ഞാലിചരിതം

പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡാ ഗാമ 1498 മേയ് മാസത്തിൽ കോഴിക്കോടിനടുത്തു കാപ്പാടിൽ കപ്പലിറങ്ങിയതു ആശ്ചര്യത്തോടെ പണ്ട് ഞാൻ പാഠ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്ന് അറ്റ്ലാന്റിക്ക്-ഇന്ത്യൻ മഹാസമുദ്രങ്ങൾ വഴി നേരിട്ടൊരു കടൽ മാർഗം കണ്ടെത്തി,അതിലൂടെ ഇന്ത്യയിലെത്തിയ സാഹസിക സഞ്ചാരി! ചരിത്രം വിജയിക്കുന്നവരുടെ മാത്രം കഥയാണ് എന്ന പറച്ചിലിന്റെ പൊരുൾ മനസിലാക്കാതെ അന്ന് ഞാൻ പാഠ പുസ്തകത്തിന്റെ താളുകൾ മറിച്ചു. പക്ഷെ ഗാമയുടെയാ സാഹസികയാത്രയുടെ ക്രൂരമായ പിന്നാമ്പുറങ്ങൾ കൂടി വായിക്കാതെ രാജീവ് ശിവശങ്കറുടെകുഞ്ഞാലിത്തിര’ എന്ന ചരിത്ര നോവലിന്റെ താളുകൾ നമുക്ക് മറിയ്ക്കാൻ കഴിയില്ല. ഇന്ത്യൻ പാഠ്യ പദ്ധതിയിൽ വാസ്കോ വെള്ളപൂശപ്പെടുകയും കുഞ്ഞാലിമരയ്ക്കർ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെട്ടതും എങ്ങനെ? സിംഹം തന്റെ കഥ പറയുവോളം ചരിത്രമെന്നും വേട്ടക്കാരനെ പുകഴ്ത്തും,അല്ലെ? പോസ്റ്റ് കോളോണിയൽ സാഹിത്യകൃതികളിൽ മിക്യവയിലും ഇത്തരം തുറന്നു പറച്ചിലുകൾ കാണാം.പോർച്ചുഗീസ് അധിനിവേശത്തിന്റെ കാലത്തിൽ വേട്ടയാടപ്പെട്ടവരുടെയും, പറങ്കികളുടെ പീരങ്കികളെ ചെറുത്ത കാലികൂത്തിലെ (കോഴിക്കോടിലെ) സാമൂതിരിമാരുടെയും,അവരെ സംരക്ഷിച്ച സാമൂതിരിയുടെ നാവികസേന പടത്തലവന്മാരായിരുന്ന 4 കുഞ്ഞാലിമരയ്ക്കാർമാരുടെയും കഥയാണ് ഈ നോവൽ.

“ഓലാദ്യം സ്വാതന്ത്ര്യത്തിന്റെ ചിറകു മുറിക്കും. പിന്നെ സംസ്കാരത്തിന്റെ നൂലും. ഇമ്മളെതായതെല്ലാം ഇമ്മളറിയാതെ നസ്‌ടാവും. പവൂതി പറങ്കിയാളാവും.”

ഗോവയിലെ പറങ്കി ജയിലായ ട്രോൺകോയിൽ ഒരു തടവുകാരനെ തിരഞ്ഞു, വടകരയിലെ ക്യാപ്റ്റൻ കുട്ടിഅഹമ്മദിന്റെ ഫ്രഞ്ചുകാരൻ സുഹൃത്ത് പിറാർഡ്‌ ഡി ലാവൽ എത്തുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് കാണേണ്ട നാലാം കുഞ്ഞാലിമരയ്ക്കാരുടെ അനന്തരവൻ ‘അലി’ ഇപ്പോൾ അലിയല്ല. നിർബന്ധിത മത പരിവർത്തനത്തിനും, വിവാഹത്തിനും, ക്രൂരമായ കാരാഗ്രഹ വാസത്തിനും വിധേയനായ ഡോൺ പെഡ്രോ റോഡ്രിഗസ് ആണ് അവനിപ്പോൾ. അവന്റേതായതെല്ലാം പറങ്കികൾ അവനിൽ നിന്ന് മായ്ച്ചുകളഞ്ഞു. പക്ഷെ കാലികൂത്തിലെ പ്രിയപെട്ടവർക്കു നല്കാൻ അവനൊരു സന്ദേശമുണ്ട്:

“… ഉറ്റവരോടും ഉടയവരോടും പറഞ്ഞോ, മരയ്ക്കാരുടെ പോരാട്ടം കഴിഞ്ഞിട്ടില്ലെന്ന്.പൂന്തുറകോന്റെ മണ്ണ് പറങ്കികൾക്കു ചവിട്ടിയരയ്ക്കാനുള്ളതല്ലെന്നു… ഞാ… വരുമെന്ന്… ഇരട്ടി കരുത്തോടെ…”

അലിയുടെ തിരിച്ചുവരവിൽ നാടുണരുന്നു. രഹസ്യമായി കോഴിക്കോടിന്റെ ചരിത്രമെഴുതി സൂക്ഷിച്ച ശൈഖ് സൈനുദ്ധീന്റെ മകൻ അബുബക്കർ ചുറ്റുമുള്ള ചെറുപ്പക്കാരും അലിയും അറിയാനായി കുഞ്ഞാലി മരയ്ക്കാരുടെ ഐതീഹാസിക ജീവിതത്തിന്റെ കഥ പറയുന്നു.

Rajeev Sivasankar-Kunjalithira“സൽക്കാരൊക്കെ നല്ലതാണു… ന്നാലും കേറി വരുന്നോർക്കൊക്കെ വാതില് തൊറന്ന് കൊടുക്കുംമുമ്പ് പേരക്കാർക്കു അലമ്പുണ്ടാവൊന്നു നോക്കണ്ടേ..”

വാസ്കോ ഡാ ഗാമയുടെയും അദ്ദേഹത്തിന്റെ പിന്നാലെ വന്ന പറങ്കി കപ്പിത്താന്മാരുടെയും ക്രൂര കരു നീക്കങ്ങളും; മതത്തിന്റെ പേരിലും, പോർച്ചുഗലിലെ മാനുവൽ രാജാവിനോടുള്ള ദേശഭക്‌തിയുടെ പേരിലും, കച്ചവടത്തിന്റെ പേരിലും അവർ നടത്തുന്ന നരനായാട്ടുകളും നമ്മെ നടുക്കും. നായചെവിയോടെ അലറുന്ന തലപ്പണ നമ്പൂതിരിയുടെ ചിത്രം ദ്വിഭാഷിയായ ബാർബോസിനെ പോലെ നമ്മളെയും അസ്വസ്ഥരാക്കും. കച്ചവടങ്ങളുടെയും മതപരിവർത്തനങ്ങളുടെയും മുഖം മൂടി അണിഞ്ഞു ഗാമ എത്തിയത് തന്റെ ദേശത്തിനു കച്ചവട ലാഭം കൊയ്യാൻ മാത്രമായിരുന്നില്ല. ഇന്ത്യയിലെ കേറ്റുമതികളുടെ കുത്തക അവകാശം നേടാനും,കോട്ടകെട്ടി ഭരിക്കാനും, പണ്ടകശാലകൾ തുറന്നു നികുതി പിരിക്കാനും ഒക്കെ അവർ തന്ത്രങ്ങൾ മെനയുന്നു. കോഴിക്കോട് സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള അധികാരത്തർക്കങ്ങളിൽ എഴുതീയൊഴിച്ചു ഇവയെല്ലാം അവർ കരസ്ഥമാകുന്നു. പക്ഷെ അവരെ എതിർക്കുന്ന സാമൂതിരിയെ സംരക്ഷിക്കാൻ ഇശ്‌മയിൽ മരയ്ക്കാർ കോഴിക്കോട് എത്തുന്നതോടെ കഥയാകെ മാറുന്നു.

“സൗകര്യം പോലെ മറക്കാനും പൊറുക്കാനും കയീയുക. മികച്ച അരച്ചന്മാരുടെ ഗുണങ്ങളിൽ അദും പെടും.”

പറങ്കികളുടെ ചതിയിൽ നിന്ന് സാമൂതിരിയെ കുട്ട്യാലി മരയ്ക്കാർ രക്ഷിക്കുന്നതോടെ ‘പൂന്തുറക്കോന് ഏറ്റവും പ്രിയപ്പെട്ട’ എന്ന അർത്ഥത്തിൽ ‘കുഞ്ഞു അലി’ എന്ന വിശിഷ്ടപദവി അദ്ദേഹത്തിന് ലഭിക്കുന്നു. കുട്ട്യാലി കുഞ്ഞാലിയാകുന്നു. പറങ്കികളുടെ നെറികെട്ട പോരിലും, സിലോണിലെ ചതിയിലും, സാമൂതിരിമാരുടെ കൂറുമാറ്റങ്ങൾക്കിടയിലും കോഴിക്കോടിനെ തലമുറകളായി സംരക്ഷിക്കുന്ന നാവികപടയായി കുഞ്ഞാലിമരയ്ക്കാരും സംഘവും മാറുന്നു. കുട്ട്യാലിക്കു ശേഷം മകൻ കുട്ടിപോക്കർ അലി, പിന്നീട് വരും തലമുറകളിലെ അനന്തരവന്മാരായ പട്ടു മരയ്ക്കാരും, മുഹമ്മദ് മരയ്ക്കാരും കുഞ്ഞാലിമാരാകുന്നു.

“മരക്കലംന്നു പറഞ്ഞ കപ്പല്. മരയ്ക്കാരെന്നു പറയുമ്പോ മരക്കലത്തിന്റെ നാഥൻ… കടലിന്റെ തമ്പുരാൻ..”

ചരിത്ര നോവൽ ആയതുകൊണ്ട് തന്നെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, ഗോവ, കൊളംബോ , പോർച്ചുഗൽ എന്നിവയുടെ ചരിത്രങ്ങൾ, പ്രാചീന കപ്പൽ നിർമാണ രീതികൾ, യുദ്ധമുറകൾ, നികുതികൾ, സാമൂതിരിമാരുടെ രീതികൾ അങ്ങനെ പലതിനെ കുറിച്ചും ഈ നോവൽ വിശദമായി സംസാരിക്കുന്നുണ്ട്. പല കഥാപാത്രങ്ങളുടെ ഓർമകളിലൂടെയും സ്വപ്നങ്ങളിലൂടെയും കുമ്പസാരങ്ങളിലൂടെയും കടന്നു പോകുന്ന ആഖ്യാശൈലി അനേകം വീക്ഷണ കോണുകളിലൂടെ കഥ പറയുന്നു. അതിലൂടെ സത്യത്തിന്റെയും കേട്ടുകേൾവികളുടെയും പല മുഖം മൂടികളും വീണുടയുന്നു.

പല പോരുകളെയും നേരിട്ട് വിശദീകരിക്കാതെ, പടയ്ക്കു ശേഷം ഏതെങ്കിലും ഒരു കഥാപാത്രത്തെ കൊണ്ട് ആ സംഭവങ്ങളെ ഓർത്തു പറയിപ്പിക്കുന്ന രീതി പലയിടത്തും കഥാകൃത്തു ഉപയോഗിക്കുന്നതായി കണ്ടു. ഇത് ചിലപ്പോഴെങ്കിലും കഥയുടെ ആവേശവും ഓളവും തല്ലികെടുത്തുന്നതായി അനുഭവപെട്ടു.

സാമൂതിരിയും, മരയ്ക്കാരുമെല്ലാം വ്യത്യസ്തമായ മലയാളം സംസാരിക്കുന്നതു കഥയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്.ആദ്യത്തെ കുഞ്ഞാലി മരയ്ക്കാരും കുട്ടിച്ചേക്കുവുമായുള്ള സൗഹൃദം,മുഹമ്മദ് മരയ്ക്കാരുടെ ധീരതയുമെല്ലാം വായനയ്ക്ക് ശേഷവും നമ്മളുടെ മനസ്സിൽ തങ്ങി നിൽക്കും.നാലാം മരയ്ക്കാരായി മോഹൻ ലാൽ വേഷമണിയുന്ന പ്രിയദർശൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് കേൾക്കാൻ ഇടയായത്. അങ്ങനെ എങ്കിൽ ദേശസ്നേഹം ഉണർത്തുന്ന ഈ നോവലിനെ പോലെ കോൾമയിർ കൊള്ളിക്കുന്ന ഒരു സിനിമയാകും അതും എന്ന് പ്രതീക്ഷിക്കാം.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എഴുതിയത്; Lirio Marchito
കടപ്പാട് ; liriomarchito.wordpress.com

Comments are closed.