DCBOOKS
Malayalam News Literature Website

അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍: പെണ്ണടയാളങ്ങള്‍

 

 

സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ അടയാളപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് അജോയ് കുമാര്‍ എഴുതിയ ആസ്വാദനം…

അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍…

അടുക്കളയ്ക്കപ്പുറം, ആ കൂട്ടായ്മയുടെ പേര് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തു, എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകള്‍ തങ്ങളെ അടുക്കളയുമായി ചേര്‍ത്ത് വായിക്കാന്‍ താത്പര്യപ്പെടുന്നത് എന്ന്.
ഒരു പുനര്‍ചിന്തയില്‍ പക്ഷേ, ഞാന്‍ മനസ്സിലാക്കി, ഇത്തരം ഒരു കൂട്ടായ്മയ്ക്ക് ഇതിലും നല്ലൊരു പേരിടാനില്ല. കാലങ്ങളായി സ്ത്രീജന്മങ്ങളെ സമൂഹം അടയാളപ്പെടുത്തിയിരുന്നത് അടുക്കളയുമായി ചേര്‍ത്തുതന്നെയാണ്. അതിനപ്പുറം ഒരു ലോകമുണ്ടെന്നറിയാതെ പോയ എത്രയോ അമ്മമാര്‍, സഹോദരിമാര്‍ നമുക്ക് ചുറ്റും ജീവിച്ചിട്ടും മരിച്ചു മണ്ണടിഞ്ഞു പോയിട്ടുമുണ്ട്. അതിനപ്പുറവും ഒരു ലോകമുണ്ടെന്നു സ്വയം മനസ്സിലാക്കുകയും മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ഏറ്റവും നല്ലൊരു പേരുതന്നെയാണ് അടുക്കളയ്ക്കപ്പുറം.

ഗ്രൂപ്പിലുള്ള എഴുത്തുകാര്‍, ചിത്രകാരികള്‍ അങ്ങനെ എല്ലാപേരുടെയും സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകമാണ് ‘പെണ്ണടയാളങ്ങള്‍’. അവരുടെ ആദ്യസംരംഭമായ ‘ഞങ്ങളുടെ അടുക്കളപ്പുസ്തകം’ നിര്‍ഭാഗ്യവശാല്‍ എനിക്കിതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ, ഒരു അനുഗ്രഹം എന്നപോലെ രണ്ടാമത്തെ പുസ്തകം ഒരു ആസ്വാദനക്കുറിപ്പ് എഴുതാന്‍ വേണ്ടി എന്ന കാരണത്താല്‍ എന്നെ തേടിവന്നു.

ഒരു ചടങ്ങുപോലെ വായിക്കാന്‍ ഇരുന്ന എന്നെ ഞെട്ടിച്ചു കളഞ്ഞു ഇതിലെ മനോഹരമായ കഥകളും അനുഭവക്കുറിപ്പുകളും യാത്രാവിവരണങ്ങളും ചിത്രങ്ങളുമെല്ലാം. പണ്ട് ആര്‍ത്തിയോടെ വായിക്കാന്‍ കാത്തിരുന്ന് കിട്ടിയ ഒരു മാതൃഭൂമി വിശേഷാല്‍ പതിപ്പിലെ വിഭവങ്ങള്‍പോലെ ഒന്നിനൊന്നു മെച്ചം. എങ്ങനെയാണു പറഞ്ഞു തുടങ്ങുക, ഏതാണെന്നെ ആകര്‍ഷിച്ച കഥയെന്ന്. വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു വല്ലാത്ത വിങ്ങല്‍ സമ്മാനിച്ച അനാമികയുടെ കാവല്‍ക്കന്യാവോ, കുഞ്ഞിനെ വില്‍ക്കേണ്ടി വന്ന പെണ്ണിന്റെ വേദന വരച്ചിട്ട അനിതാ മാത്യുവിന്റെ അപരിചിതയോ, അറബി ആയാലും പെണ്ണിന്റെ അനുഭവം എവിടെയും ഒന്നുതന്നെന്നു മനസ്സിലാക്കിത്തന്ന ആന്‍സി മോഹന്റെ പര്‍ദയോ, അമ്മയെന്ന വികാരത്തെ ലളിതമായി വരച്ചിട്ട ഉഷാ മേനോന്റെ അമ്മ എന്ന കഥയോ, തികച്ചും ഒരു പുരുഷന്റെ വീക്ഷണത്തിലൂടെ പെണ്ണിനെ കണ്ട് എന്നെ ഞെട്ടിച്ച എച്ച്മുക്കുട്ടിയയുടെ വണ്ടിത്താവളങ്ങളോ, അടിമകളായ മനുഷ്യരെക്കാള്‍ കോലങ്ങള്‍ എത്ര ഭേദം എന്ന് പറഞ്ഞുവെച്ച എയ്ഞ്ചല്‍ മാത്യുസിന്റെ കോലങ്ങള്‍എന്ന കഥയോ, വീടു വിടേണ്ടി വരുന്ന എത്രയോ വാര്‍ദ്ധക്യത്തെ, അവരുടെ വികാരങ്ങളെ കുറഞ്ഞ വാക്കുകളാല്‍ എഴുതിയ കൃഷ്ണപ്രിയയുടെ വീട് മിണ്ടുമ്പോള്‍ എന്ന കഥയോ, ശരീരം മറന്നു പണിയെടുക്കുന്ന പെണ്ണിന്റെ കഥ ഒരു ഫാന്റസിപോലെ പറഞ്ഞ കൃഷ്ണ നമ്പ്യാരുടെ പനി എന്ന കഥയോ, പെണ്ണ് ഒരു ഫീനിക്‌സ് പക്ഷിയാണെന്നും അവള്‍ ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന സത്യം വിളിച്ചു പറഞ്ഞ ദീപാ പാര്‍വതിയുടെ പുനര്‍ജ്ജനി യാജ്ഞസേനി എന്ന കഥയാണോ, ഏതാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്ന് ഞാന്‍ എങ്ങനെ പറയും.

അമേരിക്കയിലെ വെടിവെപ്പുകള്‍ നമുക്ക് വെറുമൊരു വാര്‍ത്തയാവുന്ന കാലത്ത് ഏറ്റവും വേണ്ടപ്പെട്ട ആര്‍ക്കോ വെടിയേറ്റപോലെ തോന്നിപ്പിച്ച, ഞെട്ടിപ്പിച്ച, ദീപാ നാരായണന്റെ കുരുതിപ്പൂക്കള്‍ എന്ന കഥ, പീഡിപ്പിച്ച പെണ്ണിന് ഇരയെന്ന ഓമനപ്പേരിട്ട് അതില്‍ ആനന്ദം കണ്ടെത്തുന്നവന്റെ മുഖത്തടിച്ചപോലെ എഴുതിയ നസ്രജന്‍ ജലിന്റെ പെണ്‍വെയിലുകള്‍ എന്ന കഥ, ബുദ്ധി ഇല്ലാത്തവളായാലും കുഞ്ഞായാലും വളര്‍ത്തച്ഛന് അതൊരു പെണ്ണുടല്‍ മാത്രമെന്ന ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞ നിഷ സൈനുവിന്റെ എസ്തര്‍ എന്ന കഥ, മലയാള സാഹിത്യത്തില്‍ അപൂര്‍വമായ മാജിക്കല്‍ റിയലിസം വളരെ നന്നായി കൈകാര്യം ചെയ്ത നീലിമയുടെ കറുത്ത സ്റ്റിക്കറുകള്‍ എന്ന കഥ, ചിന്നുമോള്‍ പറയുന്ന അവസാന വരിയില്‍ കഥയാകെ മാറ്റി മറിച്ച ബിന്ദു മനോജിന്റെ ശലഭ വര്‍ണ്ണക്കനവുകള്‍ എന്ന കഥ, വിചിത്രമായ മനുഷ്യമനസ്സുകളെ ഒരു ചെറിയ കഥയിലൂടെ മനോഹരമായി വരച്ചിട്ട ഫര്‍സിന്റെ ക്ഷമാപണം എന്ന കഥ, എത്ര മധുരം നല്‍കിയാലും മരത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സ്വാര്‍ഥരായ മനുഷ്യരുടെ കഥ പറയുന്ന, ഫാത്തിമാ സിദ്ധിഖിന്റെ ചക്കരച്ചി എന്ന കഥ, ഗര്‍ഭം ഒരു രോഗമാക്കി പരിചരിക്കുന്ന സമ്പന്നരുടെ കഥ, എം ടീ വാസുദേവന്‍ നായര്‍ എഴുതിയതാണോ എന്ന് സംശയിച്ചു പോയ ശൈലിയില്‍ മഹിത എഴുതിയ സ്വകാര്യത്തിന്റെ തലക്കെട്ട് എന്ന കഥ. ഇതെല്ലംതന്നെ സ്വന്തം രീതിയില്‍ വേറിട്ട് നില്‍ക്കുന്നു.

ഇളം നിറങ്ങളെപ്പോലെ വര്‍ണാഭമായ പെണ്‍മനസ്സുകളെ സുന്ദരമായി കോറിയിട്ട മീരാ ജോര്‍ജിന്റെ ഇളം നിറങ്ങളുടെ ഒരു ദിവസം, അറിയാതെ മുഖംമൂടികള്‍ അണിഞ്ഞു പോകുന്ന, പിന്നീടെപ്പോഴോ അതഴിഞ്ഞു വീഴുന്ന ഭാര്യാ ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന രജിത ജോര്‍ജിന്റെ തീന്‍മേശയിലെ സ്‌നേഹം, ഒരു എഴുത്തുകാരിപോലും വീട്ടില്‍ വെറും വീട്ടുകാരി ആയി മാറിപ്പോകുന്ന സമൂഹത്തിലെ കെട്ടുപാടുകള്‍ പറയുന്ന, രമ്യ കുളപ്പുറം എഴുതിയ പ്രതിഷേധത്തിന്റെ വാക്കനല്‍ എന്ന കഥ, കുഞ്ഞൂട്ടന്റെ വേദന നമ്മുടേതും ആക്കിയ രേവതി ശ്രീജിത്തിന്റെ നിഴല്‍ എന്ന കഥ, കുഞ്ഞിന്റെ ശരീരം കവര്‍ന്നെടുത്തവരെ കത്തിക്കിരയാക്കിയ അച്ഛന്റെ കഥ പറയുന്ന ലക്ഷ്മി ഹരികൃഷ്ണന്റെ കാവല്‍വിളക്ക് എന്ന കഥ, ഇവയൊക്കെയുംതന്നെ വിഷയങ്ങളിലെ വൈവിധ്യവും രചനാപാടവവും കൊണ്ട് നമ്മളെ ആകര്‍ഷിക്കും.

വീട് വിട്ടു പോകാന്‍ മടിയുള്ള അമ്മയെ അങ്ങോട്ട് കൊണ്ടുപോകുന്നതിനു പകരം അവരോടൊപ്പം ജീവിതം ചെലവിടാന്‍ അമ്മക്കൂട്ടിലേക്കു ചേക്കേറുന്ന വിനിയുടെ കഥ പറഞ്ഞ ലിജി സെബിയുടെ ജീവിതം എന്ന കഥ, പ്രതികാരത്തിലെ വ്യത്യസ്തതകൊണ്ടും പശ്ചാത്തലംകൊണ്ടും ശ്രദ്ധേയമായ വിനീത അനിലിന്റെ സ്പര്‍ശം. കുഞ്ഞാപ്പി ചേട്ടന്റെ മരണം കണ്ട് ചിരിക്കണോ കരയണോ എന്ന് സംശയിപ്പിച്ച എം.ടി. ശ്രീദേവിയുടെ പ്രാര്‍ഥന എന്ന രസകരമായ കഥ, വിട്ടുപോയ പ്രിയതമയ്ക്കുവേണ്ടി അവള്‍ തന്നിരുന്ന ആവി പറക്കുന്ന കാപ്പിയുടെ ഓര്‍മ്മയ്ക്കായി, കാപ്പികുടിതന്നെ ഇനി വേണ്ടെന്നു വെക്കുന്ന ഭര്‍ത്താവിന്റെ കഥ പറഞ്ഞ ശ്രുതി ആര്‍ നായരുടെ കാപ്പി എന്ന കഥ.

അപരിചിതയായ ഒരു കുഞ്ഞിനെ നോക്കാന്‍ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ആ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോയ സ്ത്രീയുടെ വ്യത്യസ്തമായ കഥ പറയുന്ന സ്വാതി ശശിധരന്റെ ജീവിതത്തിന്റെ തുലാസ് എന്ന കഥ, മുസ്‌ലിം വിവാഹങ്ങളിലെ സങ്കീര്‍ണ്ണതകള്‍ വിവരിക്കുന്ന സബൂറ മിയാനത്തിന്റെ ഫസ്‌ക്ക് എന്ന കഥ, സ്വാതന്ത്ര്യം ഇല്ലാതെ കൂട്ടിലടച്ച പക്ഷികളെയും പെണ്ണിനെയും ചേര്‍ത്ത് മനോഹരമായി എഴുതിയ റോസ്മിന്‍ ആലീസിന്റെ വെടി എന്ന കഥ, ഇവയൊക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് എത്ര മനോഹരമായിട്ടാണ് ഇവ
രൊക്കെ വാക്കുകളിലൂടെ വ്യത്യസ്തമായ ജീവിതചിത്രങ്ങള്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നതെന്നാണ്.

ഹൈക്കു എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ടു മൂന്നോ വരികളില്‍ കോറിയിടുന്ന ആശയങ്ങള്‍. ഒരു വരകൊണ്ട് ഗാന്ധിജിയെ വരച്ച കലാകാരനെപ്പോലെ ആണ് ഒരു ഹൈക്കു കവി. ജ്യോതിലക്ഷ്മി എഴുതിയ ഒന്നിനൊന്ന് വ്യത്യസ്തമായ ഇരുപതു ഹൈക്കു കവിതകള്‍ ആണ് ഈ സമാഹാരത്തില്‍ ഉള്ളത്. മനോഹരം എന്നേ പറയാനുള്ളൂ. കവികളോട് എനിക്കസൂയയാണ്. അവരെഴുതുന്ന കവിതകളോട് ആരാധനയും. പന്ത്രണ്ടു കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. സഹതാപം വേണ്ടെന്നു വെക്കുന്ന മുറിവേറ്റ പക്ഷിയുടെ ആത്മവിലാപം
ആണ് ജീന എഴുതിയ ചിറകറ്റ പക്ഷി. രാഷ്ട്രീയപ്പക മൂത്ത് കൊന്നവനും ചത്തവനും അമ്മയുണ്ടെന്നും, അവര്‍ തമ്മില്‍ ശത്രുതയില്ലെന്നും, അവരുടെ കണ്ണില്‍നിന്നും മക്കളെയോര്‍ത്തു കണ്ണുനീരല്ല രക്തമാണ് ഒഴുകുന്നതെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്ന കവിതയാണ് ധന്യ മോഹന്റെ ചത്തവന്റമ്മയും കൊന്നവന്റമ്മയും.

ഉള്ളിലെ കവിയെ തളച്ചിടേണ്ടി വരുന്ന പാവം വീട്ടമ്മയുടെ ഉള്‍ത്തുടിപ്പുകള്‍ ആണ് മിനി സീ പി യുടെ വിഷാദമേഘം എന്ന കവിതയുടെ വിഷയം. പ്രണയഭംഗവും മരണവും വിഷയമായ കവിതയാണ് ചെറിയ വിഷമത്തോടെ വായിച്ചു തീര്‍ക്കേണ്ടി വന്ന മീരാ മനോജിന്റെ പ്രണയിനി.
കാത്തിരുന്നിട്ടും സഫലമാകാതെ പോയ ഉള്ളിലെ പ്രണയത്തെ, പൊന്‍ചെമ്പകത്തെ, മറക്കാന്‍ വരം ചോദിക്കുന്ന വിഷാദവതി ആയ ഒരു പെണ്ണിന്റെ വിലാപമാണ് യമുനയുടെ ആത്മാവിനുള്ളിലെ പൊന്‍ചെമ്പകം എന്ന കവിത. സമൂഹത്തില്‍ നമ്മള്‍ അണിയേണ്ടി വരുന്ന മുഖംമൂടികള്‍, അതിന്റെ നിരര്‍ത്ഥകതയും ആവശ്യകതയും ഒരേപോലെ വിളിച്ചു പറയുന്ന ഒന്നാണ് രജനി വെള്ളോറയുടെ മുഖംമൂടികള്‍ എന്ന കവിത.

ഒരു പെണ്ണിന്റെ മുന്നിലെ രണ്ടു വഴികള്‍, പുറത്തിറങ്ങി ജീവിതം നേടിയെടുക്കാനും അടുക്കളയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടാനും ഉള്ളവ, അതിന്റെ രണ്ടിന്റെയും പ്രശ്‌നങ്ങള്‍, അതാണ് സുധ പയ്യന്നൂര്‍ എഴുതിയ അഭയാര്‍ത്ഥം എന്ന കവിത പറയുന്ന വിഷയം. ഒരു അക്ഷരപ്രേമിയുടെ മരണത്തെക്കുറിച്ചുള്ള ചിന്തകളാണ് സുനി സി സുകു എഴുതിയ അക്ഷരങ്ങളുടെ അടിമ എന്ന കവിത പ്രതിപാദിക്കുന്നത്. പെണ്‍ പാഴ്ജന്മങ്ങളെ കുറിച്ചുള്ള ഒരു വിലാപം, അതാണ് സുമി ഷനീഷ് ചുള്ളിക്കാട്ടില്‍ എഴുതിയ പാഴ്ജന്മങ്ങള്‍ എന്ന കവിത.  വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ചപ്പോഴെന്നപോലെ ഒരു കണ്ണുനീര്‍തുള്ളി അറിയാതെ പൊഴിഞ്ഞു വീണ കവിതയാണ് സേതു ലക്ഷ്മി വിഷ്ണു എഴുതിയ മാതൃതാപം. നിശ്ശബ്ദസ്വപ്‌നങ്ങളുടെയും മൗനസല്ലാപങ്ങളുടെയും സഹയാത്രിക എന്ന് സ്വയം വിശേഷിപ്പിച്ച സോണിയ പുനര്‍ജനി എന്ന കവിതയിലൂടെ പറഞ്ഞു വെക്കുന്നതും നഷ്ടസ്വപ്‌നങ്ങളുടെ വേദനതന്നെയാണ്.

അടിമത്തത്തിന്റെ, വിലക്കുകളുടെ ചങ്ങലകള്‍ വലിച്ചു പൊട്ടിച്ചെറിയാന്‍ വെമ്പുന്ന പെണ്ണിന്റെ പടപ്പുറപ്പാടിനുള്ള ആഹ്വാനമാണ് സൗമ്യ ചാക്കോയുടെ പെണ്മ എന്ന കവിത.
ഓരോ കവിതകളും വളരെ വ്യത്യസ്തവും കവിയുടെ വിചാരങ്ങള്‍ അനുവാചകനിലേക്ക് അതേപടി കൈമാറുന്നതുമാണ്. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന വിഭാഗത്തില്‍ ഒന്‍പതു സൃഷ്ട്ടികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റേതല്ലാത്ത കാരണത്താല്‍ ശാപഗ്രസ്തയായ മെഡൂസയുടെ കഥ തേടിപ്പോയി ഒടുവില്‍ തനിക്കു ചുറ്റും കന്യകാത്വം ചീന്തിയെടുക്കപ്പെട്ടു വലിച്ചെറിയപ്പെട്ട അനേകായിരം മെഡൂസമാരെ കണ്ടെത്തിയ, മെഡൂസയ്ക്ക് പറയാനുള്ളത് എന്ന പൊള്ളിക്കുന്ന അനുഭവക്കുറിപ്പ് എഴുതിയത് അഞ്ജുവാണ്.

സ്വന്തം അച്ഛനെ വെട്ടിക്കൊല്ലുവാന്‍ ആര്‍ എസ് എസുകാര്‍ വന്നപ്പോള്‍ വീടിനു പുറത്തു പെട്ടുപോയ, അവര്‍ കാണാതെ, ധൈര്യശാലിയായ അമ്മയ്‌ക്കൊപ്പം ഒളിച്ചിരുന്ന ഒരു കുട്ടിയുടെ നേരനുഭവമാണ് ഞെട്ടലോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത അടുത്ത കുറിപ്പ്, അമൃത സുബായന്‍ കൃഷ്ണന്‍ എഴുതിയ അമ്മയിലൂടെ. വ്യത്യസ്തമായ ആഖ്യാനശൈലിക്കുടമയാണ് അമൃത. ഫ്രൈഡേ ഈസ് ആന്‍ ഇമോഷന്‍, എന്ന എന്റെ പല്ലവി പങ്കു വെക്കുന്ന ജീന ജോര്‍ജ്ജ് ചിരിയുടെ മേമ്പൊടിയില്‍ പൊതിഞ്ഞു പറഞ്ഞു വെക്കുന്നത് കൂട്ടുകാരിയുടെ അസുഖവും, ആശുപത്രിയില്‍ പോക്കും, ആശുപത്രികളുടെ കള്ളത്തരങ്ങളുമാണ്. രസകരമായ വായന സമ്മാനിച്ച ഒരു കുറിപ്പ്, ഒരു ജംഗമ ചികിത്സാലയത്തിന്റെ ഓര്‍മ്മയ്ക്ക്.

ജാതകങ്ങളുടെ നിരര്‍ത്ഥകത പറയാന്‍, ഒരു അനുഭവം പങ്കു വെക്കുകയാണ് ടിന്റു ഗിരീഷ്, ആശുപത്രിയില്‍ ജോലി നോക്കവേ മരണത്തില്‍നിന്നും രക്ഷിക്കാന്‍ ഒരു കുഞ്ഞിന് അടിയന്തിര ചികിത്സ കൊടുക്കേണ്ടി വന്നതും ആ തിരക്കില്‍ ജനനസമയം നോക്കാന്‍ വിട്ടു പോയതും മുക്കാല്‍ മണിക്കൂര്‍ പിന്നിലെ ഒരു സമയം പറഞ്ഞതുമൊക്കെ രസകരമായി പറഞ്ഞിട്ടുണ്ട് ജാതകം എന്ന ഈ കുറിപ്പില്‍. എന്തിനാണെന്നറിയാതെ ശിക്ഷയേറ്റു വാങ്ങിയ, ആ മുറിവിന്റെ ഓര്‍മ്മ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്ന നിഷ്‌കളങ്കതയാണ് നിജു ആന്‍ ഫിലിപ്പ് എഴുതിയ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദേഹത്ത് ഏറ്റതിനെക്കാള്‍ വേദന മനസ്സില്‍ ഏറ്റ എഴുത്തുകാരിക്കൊപ്പം നമ്മളും ആ സ്‌കൂള്‍മുറ്റത്തേക്ക് ചെന്നുപെടും. നല്ലൊരു കുറിപ്പ്. മനസ്സിലെ ഒറ്റമുറിവ്.  എത്ര സ്‌നേഹംകൊണ്ടു പൊതിഞ്ഞാലും ഒന്ന് തിരിഞ്ഞു നോക്കി തന്നെ കാത്തിരിക്കുന്ന ആ രണ്ടു ജോഡി കൈകളിലേക്ക് ഓടിച്ചെന്ന് വീഴാന്‍ കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല, അതാണ് നിഷ പി നായര്‍ തന്റെ പറിച്ചു നടപ്പെട്ടവള്‍ എന്ന കുറിപ്പിലൂടെ പറയുന്നത്.

വിവാഹം ചെയ്തു എന്ന് കരുതി അവളെ മാതാപിതാക്കളുടെ കയ്യില്‍നിന്നും പറിച്ചെടുക്കരുത്, അവളെ ഇടയ്‌ക്കെങ്കിലും അവരെ കാണാനും കൂടെ താമസിക്കാനും ഒക്കെ അനുവദിക്കണം എന്നുമാണ് നിഷയുടെ പക്ഷം. നൂറു ശതമാനം സത്യം. ആര്‍ത്തവകാലത്തെ പെണ്‍മനസ്സിന്റെ ചിന്തകള്‍ മനോഹരമായി വരച്ചിട്ട ഒന്നാണ് പ്രിയ സജിത്ത് എഴുതിയ പെണ്ണ് പൂക്കുന്ന നേരം എന്ന കുറിപ്പ്. ആദ്യത്തെ അറപ്പും ഭയവും, വിലക്കുകളോടുള്ള ദേഷ്യവും,ഒടുവില്‍ എല്ലാം ഒരുക്കിവച്ച കാത്തിരുപ്പിന്റെ രക്തച്ചുവപ്പാണ്, ഒരു കുഞ്ഞു സ്വപ്‌നമാണ് എല്ലാ മാസവും അവളില്‍ക്കൂടി ഒഴുകി ഇല്ലാതാകുന്നതെന്ന തോന്നലും എല്ലാം വളരെ നന്നായി എഴുതിയിട്ടുണ്ട്. വല്ലാത്ത നിരാശ നിറഞ്ഞു നില്‍ക്കുന്ന, നഷ്ടസ്വപ്‌നങ്ങളുടെ വേദനകള്‍ പങ്കു വെക്കുന്ന ഒരു ചെറിയ കുറിപ്പാണ് പ്രിയ ലതീഷ് എഴുതിയ കൊതിച്ചു കൊതിച്ചു മടുത്തവ. ആഗ്രഹിച്ച കാലത്തു കിട്ടാത്തവ പിന്നെ കിട്ടിയിട്ടും കാര്യമില്ല എന്ന് ഈ കുറിപ്പ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. വലിയൊരു കൂട്ടുകുടുംബത്തിന്റെ വിശേഷങ്ങളും വെക്കേഷന്‍ കാലത്തെ യാത്രകളും കുളവും പാടവും മാവും പ്ലാവും ഒക്കെക്കൊണ്ട് സമൃദ്ധമായ ബാല്യം വിവരിച്ചുകൊണ്ടും നമ്മുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് റോസ് ജോബ് എഴുതിയ നാലുകെട്ട് ഓര്‍മ്മകള്‍ എന്ന കുറിപ്പ്. ശരിക്കും മനോഹരം.

യാത്രകള്‍ എനിക്ക് ഇപ്പോള്‍ അത്ര ഇഷ്ട്ടമല്ല. പക്ഷേ, യാത്രാവിവരണങ്ങള്‍ ഒരുപാട് ഇഷ്ടമാണ്. എസ് കെ പൊറ്റെക്കാട്ടിന്റെ വിവരണങ്ങള്‍ വായിച്ചപ്പോള്‍ തുടങ്ങിയ പ്രണയം ഇന്നും തുടരുന്നു, ഏഴു യാത്രാവിവരണങ്ങള്‍ ആണ് പുസ്തകത്തില്‍ ഉള്ളത്‌. ‘വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍?’ എന്ന് ഉറപ്പോടെ ചോദിക്കാന്‍ ആത്മവിശ്വാസം ഉള്ള ഒരു പെണ്‍കുട്ടി അനൂപ നാരായണന്‍ എഴുതിയ മണാലി: ഒരു സ്വപ്‌നയാത്ര ആണ് ആദ്യ വിവരണം. സത്യസന്ധമായ, രസകര
മായ ഒരു വിവരണംതന്നെയാണിത്. ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി സുഹൃത്തിന്റെ മകളെയുംകൂട്ടി ഉള്ള യാത്ര. ഇതിലെ റാഫ്റ്റിങ്ങും മാഗി തീറ്റയും വായിച്ചു കഴിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കും തോന്നി ഒന്നു മണാലിവരെ പോയാലോ എന്ന്.  ചിതറാല്‍, പ്രകൃതി ഒരുക്കിയൊരു വിസ്മയം, അതാണ് രണ്ടാമത്തെ വിവരണം. അധികം സാഹിത്യത്തിന്റെ മേമ്പൊടി ഇല്ലാതെ ചിതറാല്‍ എന്ന വിസ്മയത്തെ കുറഞ്ഞ വരികള്‍കൊണ്ട് മനോഹരമായി കണ്‍മുന്നില്‍ വരച്ചിടുകയാണ് അശ്വതി കൃഷ്ണന്‍.

കമ്മസാന്ദ്രയിലെ ശിവലിംഗങ്ങള്‍ എന്ന ജയകുമാരി വിജയന്റെ യാത്രാവിവരണം വായിക്കുന്നതുവരെ അങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്നോ അവിടെ ഒരു കോടിയില്‍പരം ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെന്നോ ഞാന്‍ അറിഞ്ഞിരുന്നില്ല. പുതിയ അറിവ്. ഇരുള്‍ വിഴുങ്ങി തുടങ്ങിയ നേരത്തു താഴ്ന്നിറങ്ങി വരുന്ന ഇരുട്ട് എന്നെയും വിഴുങ്ങാന്‍ ആഞ്ഞ നിമിഷം ഞാന്‍ നിന്നു. ദൂരെ, തിരികെച്ചെല്ലാനുള്ള വിളി കേള്‍ക്കുന്നുണ്ട്. കണ്ണിനെയും മനസ്സിനെയും തട്ടിയുണര്‍ത്തി വേഗം തിരിഞ്ഞുനടന്നു. ഇങ്ങനെ അവസാനിക്കുന്ന വരികള്‍ ജയ നടന്ന വഴികളിലൂടെ നടക്കാന്‍ വായനക്കാരെയും പ്രേരിപ്പിക്കും. പ്രകൃതിയെയും പക്ഷികളെയും സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ദിവ്യ രഞ്ജിത്തിന്റെ പക്ഷികാശിയിലെ കാഴ്ചകള്‍ എന്ന വിവരണം. ബാംഗ്ലൂര്‍ മൈസൂര്‍ ഹൈവേയില്‍നിന്നു കുറച്ചു മാറി രംഗനാത്തിട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നുണ്ടെന്ന് എത്ര ബാംഗ്ലൂര്‍ നിവാസികള്‍ക്ക് അറിയാമോ എന്തോ, അറിയുമ്പോള്‍ വീക്കെന്‍ഡുകള്‍ ചെലവാക്കാന്‍ ജനം ഒഴുകാന്‍ സാധ്യതയുണ്ട്.

ബാംഗ്ലൂര്‍ തിരക്കുകളില്‍നിന്നും മാറി നില്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഈ സ്ഥലം എന്ന് ദിവ്യയുടെ വാക്കുകളില്‍നിന്നും വായിച്ചെടുക്കാം തഞ്ചാവൂര്‍ ബൃഹദ്വീശ്വര ക്ഷേത്രം ഞാന്‍ കണ്ടിട്ടുള്ള ഒന്നാണെങ്കിലും ഇത്രയും ചരിത്രവസ്തുതകള്‍ ഞാന്‍ മനസ്സിലാക്കിയത് വിസ്മയമീ മഹാക്ഷേത്രം എന്ന നീതു കൃഷ്ണയുടെ വിവരണത്തില്‍നിന്നാണ്. പോയകാല പ്രൗഢിയൊഴികെ യാതൊന്നും അവിടെ കണ്ടാസ്വദിക്കാനില്ല എന്നാണ് നീതു പറയുന്നത്, അതുതന്നെ ധാരാളം, നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നതും അതാണല്ലോ. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഒരു മഹാക്ഷേത്രത്തെപ്പറ്റിയുള്ള മനോഹരമായ സത്യസന്ധമായ വിവരണം. സന്ധ്യാ മന്നത്ത് എഴുതിയ ശ്രീലങ്കന്‍ യാത്രാവിവരണം വായിച്ചപ്പോള്‍ എനിക്കു തോന്നി, എന്തുകൊണ്ടാണ് ഇത്ര അടുത്തുള്ള മനോഹരമായ, പുരാണത്തില്‍വരെ പ്രതിപാദിച്ച ഈ രാജ്യത്തു ഞാന്‍ ഇതുവരെ പോകാത്തതെന്ന്. ചരിത്രവും
പുരാണവും ഒക്കെ മനസ്സിലാക്കി അത് യാത്രാനുഭങ്ങളുമായി ഇഴചേര്‍ത്ത് എഴുതിയ ഒരു കിടിലന്‍ യാത്രാവിവരണം. അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.

യാത്രകള്‍ ഇഷ്ടമില്ല എന്ന് പറഞ്ഞെങ്കിലും എനിക്കും ഒരു സ്വപ്‌നം ഉണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, അതുകൊണ്ടുതന്നെ സംഗീത ദാമോദരന്റെ യൂറോപ്പ് യാത്രാവിവരണം സ്വല്‍പ്പം അസൂയയോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. ആ സ്ഥലം പോലെതന്നെ സുന്ദരമായ ഒരു വിവരണം. ഓഫീസിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്നും അവിടത്തെ സുന്ദരമായ പ്രകൃതിയിലേക്ക് ഓടിച്ചെല്ലാന്‍ അതെന്നെ പ്രേരിപ്പിച്ചു എന്നുതന്നെ പറയേണ്ടിവരും
ഇതൊക്കെ ആണ് ഈ പുസ്തത്തിലെ ഉള്ളടക്കം. എടുത്തുപറയേണ്ട വസ്തുത കഥകള്‍ക്കുവേണ്ടി വരച്ചിട്ടുള്ള ചിത്രങ്ങളാണ്. ശരിക്കും പ്രൊഫഷണല്‍ ആയ ചിത്രങ്ങള്‍. ഏഴു പേരാണ് അവ വരച്ചിട്ടുള്ളത്. ചിലര്‍ കഥാകൃത്തുക്കള്‍ തന്നെയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇത്രയും വായിക്കാന്‍ ഉണ്ടല്ലോ എന്നുള്ള തോന്നലിലാണ് ആരംഭിച്ചതെങ്കിലും പെട്ടെന്ന് അവസാനിച്ചല്ലോ എന്ന തോന്നലിലാണ് അവസാനിക്കുന്നത്. സ്ഥലപരിമിതി മൂലമാണ് കഥകളെപ്പറ്റിയൊക്കെ ഓരോ വരികളില്‍ പറഞ്ഞുപോകേണ്ടി വന്നത്. വെറും വാക്കല്ല, ഇതിലെ ഓരോ കഥകളും കവിതകളും ഹൈക്കുകളും കവിതകളും വിവരണങ്ങളും കുറിപ്പുകളും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.  ആസ്വാദനക്കുറിപ്പു തീര്‍ക്കുന്നതിനുമുന്‍പ് ഒന്നുകൂടി പറയണം. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ഫെമിനിസം. ആണിനെ കുറ്റം പറഞ്ഞാല്‍ ഫെമിനിസം ആണെന്ന് വിചാരിക്കുന്ന കുറച്ചു സ്ത്രീകളും, പെണ്ണൊന്നു സ്വതന്ത്രമായി ചന്തിച്ചാല്‍ അവളെ ഫെമിനിച്ചി എന്ന് പറഞ്ഞു കളിയാക്കുന്ന കുറെ ആണുങ്ങളും ആണ് ഈ തെറ്റിദ്ധാരണയുടെ പിന്നില്‍. ഒരു പുരുഷന്‍ തെങ്ങില്‍ കയറിയാല്‍ ഞാനും കയറും. ഉടുപ്പിടാതെ നടന്നാല്‍ ഞാനും നടക്കും എന്ന ചിന്തയല്ല ഫെമിനിസം.
ഒരു പുരുഷന്‍ തല കുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ വളരെ സുഗമമായി ചെയ്യാന്‍ കഴിവുള്ളവര്‍ ആണ് പെണ്ണെന്നു മനസ്സിലാക്കുന്നതാണ് ആദ്യ പടി.

ഞാന്‍ എന്നും പെണ്ണിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടേ ഉള്ളൂ. ഒരു അഞ്ചു വയസ്സുകാരിപോലും ചിലപ്പോള്‍ നമ്മുടെ അമ്മയെപ്പോലെ വാത്സല്യത്തോടെ പെരുമാറുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഡീഫോള്‍ട്ട് ആയി അവളില്‍ ഒരു അമ്മ ഉള്ളതുകൊണ്ടാണത്. ജന്മനാതന്നെ കിട്ടിയ പ്രകൃതിയുടെ വരം. ഫെമിനിസം എന്ന പേരില്‍ അവകാശങ്ങള്‍ പിടിച്ചുപറ്റേണ്ട ഒരു അധഃകൃത വര്‍ഗ്ഗമല്ല സ്ത്രീകള്‍ എന്ന് സാരം. പുരുഷനൊപ്പമോ ഒരു പടി മുകളിലോ ആണ് അവരുടെ സ്ഥാനം. ഫെമിനിസം എന്നു വെച്ചാല്‍ ഇപ്പോള്‍ അടുക്കളയ്ക്കപ്പുറം ഗ്രൂപ്പ് ചെയ്യുന്ന കാര്യങ്ങളാണ്. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ഒളിച്ചു വെക്കപ്പെട്ടിരുന്ന ഒരുപറ്റം സ്ത്രീകളുടെ കലാവാസന, പ്രതിഭ പുറത്തു കൊണ്ടുവരാന്‍ ഒരുക്കുന്ന ഈ വേദി ഉണ്ടല്ലോ. അതാണ് യഥാര്‍ത്ഥ ഫെമിനിസം. അതിനൊരു സല്യൂട്ട്. ഈ പ്രയത്‌നത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്കും സഹായവുമായി ഒപ്പം നിന്നവര്‍ക്കും കലാസൃഷ്ടികള്‍കൊണ്ട് പെണ്ണടയാളങ്ങള്‍ എന്ന ഈ മഹത്തായ പുസ്തകത്തിലെ താളുകള്‍ അലങ്കരിച്ച ഓരോ വനിതാരത്‌നങ്ങള്‍ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്. നന്ദി, നമസ്‌കാരം.

Comments are closed.