DCBOOKS
Malayalam News Literature Website

‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’; ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായ സുഗതകുമാരി ടീച്ചര്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയാണ്. മലയാളത്തിന്റെ എഴുത്തമ്മയുടെ കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം ‘ സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’ ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളാണ് സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. അവരുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു. 1961-ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ല്‍ ഇറങ്ങിയ സ്വപ്‌നമീ, പാതിരാപ്പൂക്കിളി, ഇരുള്‍ ചിറകുകള്‍, രാത്രിമഴ (1977) എന്നീ കവിതകളിലുമിത് കാണാന്‍ കഴിയും. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം മാറുകയായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭവും തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട് രചിച്ച കാവ്യങ്ങളിലെല്ലാം വ്യസനത്തിന്റെയും ജാഗ്രതയുടേയും പ്രതിഫലനം നിഴലിച്ചുകാണാമായിരുന്നു. ജെസ്സി, മരത്തിനു സ്തുതി, തുടങ്ങിയ കവിതകളിലെല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്. പിന്നീടൊരു ഘട്ടത്തില്‍ കാലത്തെക്കുറിച്ചുള്ള ആകുലതകളും വാര്‍ദ്ധക്യത്തെ പറ്റിയുള്ള ചിന്തകളും കവയിത്രിയെ അലട്ടുന്നു. വാര്‍ദ്ധക്യമെന്ന കവിതയിലും മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘര്‍ഷങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഇങ്ങനെ സുഗതകുമാരിയുടെ ഒട്ടുമിക്ക കവിതകളിലും ഏതെങ്കിലുമൊരു വ്യസനം ഒളിഞ്ഞിരിപ്പുണ്ടാകും. കൃഷ്ണഭക്തയായ അവര്‍ കൃഷ്ണഭക്തി തുളുമ്പുന്ന കവിതകളും രചിച്ചിട്ടുണ്ട്. കുട്ടികളോട് എന്നും സ്‌നേഹവും വാത്സല്യവും ഉള്ള സുഗതകുമാരി ബാലസാഹിത്യത്തിലും തന്റെ സംഭാവനകള്‍ നല്‍കി. വാഴത്തേന്‍, ഒരു കുലപൂവും കൂടി തുടങ്ങിയ കൃതികള്‍ കുട്ടികള്‍ക്കായ് സുഗതകുമാരി രചിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി ഇന്നും അശ്രാന്തം പരിശ്രമിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.