DCBOOKS
Malayalam News Literature Website

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’

“ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍ നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌ക്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു. കഥ പറയാനറിയാത്ത ഈ കാഥികന്‍.” എം.ടി വാസുദേവന്‍ നായര്‍

മലയാളത്തിന്റെ സാഹിത്യ സുല്‍ത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. കാലാതിവര്‍ത്തിയായ, സമൂഹത്തിലെ എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്ന കഥകളായിരുന്നു അദ്ദേഹത്തിന്റേത്. നര്‍മ്മരസത്തില്‍ പൊതിഞ്ഞ കഥകളില്‍ സാമൂഹ്യവിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറായിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.

ബഷീറിന്റെ എണ്ണമറ്റ കൃതികളില്‍ ശ്രദ്ധേയമായൊരു കഥാസമാഹാരമാണ് പാവപ്പെട്ടവരുടെ വേശ്യ. ബഷീറിന്റെ മാസ്റ്റര്‍ പീസ് കഥകളായ നീലവെളിച്ചം, പൊലീസുകാരന്റെ മകന്‍, ഒരു മനുഷ്യന്‍, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന്‍ പണിക്കര്‍, മിസ്സിസ് ജി.പിയുടെ സ്വര്‍ണ്ണപ്പല്ലുകള്‍, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ!,വളയിട്ട കൈ എന്നിവയാണ് ഈ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ 18-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Comments are closed.