DCBOOKS
Malayalam News Literature Website

മീരയുടെ അഞ്ച് നോവെല്ലകള്‍

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളാണ്.

മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. ഈ പരിണാമത്തില്‍ മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ‘ആ മരത്തെയും മറന്നു ഞാന്‍’. പിന്നീട് പെണ്ണിന്റെ ലോകം നിരവധി തരത്തിലുള്ള യുദ്ധങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ‘യൂദാസിന്റെ സുവിശേഷം’, ‘മാലാഖയുടെ മറുകുകള്‍’, ‘കരിനീല’, ‘മീരാസാധു’ തുടങ്ങിയ നോവെല്ലകളും മീര എഴുതി. വേട്ടക്കാരും ഇരകളും മാറിമറിയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഈ അഞ്ച് നോവെല്ലകളും.

കഥകള്‍കൊണ്ട് പലപ്പോഴും ആസ്വാദകരെ മോഹിപ്പിച്ച മീരയുടെ ഈ അഞ്ച് നോവല്ലകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് മീരയുടെ നോവെല്ലകള്‍. പ്രസിദ്ധീകൃതമായ കാലം മുതല്‍ മലയാളത്തിലെ ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായി തുടരുന്ന ആരാച്ചാരിനു ശേഷം 2014 ഓഗസ്റ്റിലാണ് മീരയുടെ നോവെല്ലകള്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ ഈ പുസ്തകത്തിന്റെ പത്രണ്ടാമത് പതിപ്പാണ് വിപണിലുള്ളത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി.പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് പുരസ്‌കാരം തുടങ്ങി പ്രമുഖ ബഹുമതികള്‍ കരസ്ഥമാക്കി. ഒപ്പം ഇംഗ്ലീഷില്‍ ‘ഹാങ് വുമണ്‍’ എന്നപേരിലും തമിഴിലും തര്‍ജ്ജമ ചെയ്യപ്പെട്ടു. കഥകള്‍: കെ.ആര്‍.മീര പെണ്‍പഞ്ചതന്ത്രം മറ്റ് പ്രധാന കഥകളുംഭഗവാന്റെ മരണം എന്നീ  പുസ്തകങ്ങളും വായനക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്.

Comments are closed.