വ്യാകുലയക്ഷി – മീരാബെൻറെ പുതിയ കവിതാസമാഹാരം
മീരബെന്റെ കവിതാസമാഹാരമാണ് വ്യാകുലയക്ഷി. മീരബെന്റെ കവിതകളിൽ അപൂർവങ്ങളായ ഇമേജുകൾ ഉണ്ട്. ആറ്റിൽ മുങ്ങിച്ചത്ത സ്വാകര്യങ്ങൾ, ഉണർന്നപ്പോളും നല്ല ഉറക്കത്തിലായവൾ, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളിൽ തിളങ്ങുന്ന ഗോതമ്പു മണികൾ. ചരിത്രം വേട്ടയാടുന്നതറിയാതെ അപഥ സഞ്ചാരം നടത്തുന്ന അപ്പൂപ്പൻ താടി.

ഇത്തരം ബിംബങ്ങളാണ് രചനകളുടെ ജീവൻ. ആത്മത്തോടുള്ള സംവാദം വിട്ടു പെൺകവിത വെളിച്ചത്തിലേയ്ക്കു കടന്നുചെന്ന് വെളിവായിത്തന്നെ പലതും പറയുന്ന ഒരു സ്വാഭാവപരിധിയിലാണ് മീരാബെന്നിന്റെ കവിതകളുടെ ആഖ്യാനം നിലനിൽക്കുന്നത്. അകത്തെ അരണ്ട വെളിച്ചത്തിൽ നിന്നും സ്വകാര്യ നരകങ്ങളിൽ നിന്നുമുള്ള സമ്പൂർണമോചനം ആണ് ഈ കവിതകൾ എന്നല്ല ഈ പറയുന്നത്. വെളിച്ചത്തിൽ നിന്ന് കൊണ്ട്, കണ്ണ് മങ്ങാതെ തന്നെ ആത്മത്തെ സ്വത്വത്തിലേക്ക് പ്രവർത്തനം ചെയ്യാനുള്ള പാത ഈ കവിതകൾ തേടുന്നത് ഈ ഉപാധികളോടെ ആണ്. പല കവിതകളിലും വൈയക്തികാനുഭവങ്ങളുടെ വൈകാരികമായ കോഡുകൾ കാണാം. കളരി പരമ്പര, വയലറ്റ് കണ്ണട, മുതലായ കവിതകളുടെ അനുഭവം ആപേക്ഷികമായി നിൽക്കുന്നത് അത് കൊണ്ടാണ്. ചിലപ്പോളൊക്കെ ഇരട്ടകളുടെ ഘടനയിലാണ് മീരാബെന്നിന്റെ കവിതകളിലെ സ്വത്വത്തിന്റെ വെളിപ്പെടൽ. ആത്മത്തിനു മാത്രം തിരിച്ചറിയാവുന്ന ഇരട്ടയാണ് അവളുടെ തന്മ. വ്യാകുലയക്ഷി എന്ന കവിത സ്ത്രീ തനിമയെ ബാധിക്കുന്ന അന്യത്വത്തെ ആഴത്തിൽ തൊടുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ