Mother Mary Comes To Me – ഓർമ്മയും അനുഭവവും ചേർന്നൊരു യാത്ര
അരുന്ധതി റോയിയുടെ ‘Mother Mary Comes To Me ‘ വായിച്ചു. അസാധാരണവും മനോഹരവുമായ ആഖ്യാനശൈലി. ജലം പോലെ തെളിച്ചമുള്ള ഭാഷ.
അരുന്ധതി റോയിയുടെ അവഗണന നിറഞ്ഞ കുട്ടിക്കാലവും പ്രകൃതിയോടുള്ള അടുപ്പവും വെളുത്ത എന്ന കഥാപാത്രത്തെപ്പറ്റിയുള്ള പരാമർശത്തിലൂടെ ഉയർത്തുന്ന സാമൂഹികാന്വേഷണവും രണ്ടു കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും മനുഷ്യ ബന്ധങ്ങളുടെ ആർദ്രതയും വിളളലുകളുമെല്ലാം അരുന്ധതി സമൂഹത്തിനു നേരെ തുറന്നിട്ട കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നു.
പുസ്തകത്തിലെ ആദ്യ അധ്യായത്തിലെ ആദ്യ പാരഗ്രാഫ് ഒന്ന് മൊഴിമാറ്റം ചെയ്തു നോക്കി. ( തെറ്റുകൾ തീർച്ചയായും ഉണ്ടാവാം ഞാനൊന്ന് ശ്രമിച്ചു നോക്കിയതാണ് )
“അവർ യാത്രയാവാൻ തിരഞ്ഞെടുത്തത് ഏറ്റവും അത്ഭുതകരമായ മാസമായ സെപ്റ്റംബറായിരുന്നു. മഴക്കാലം പിന്നോട്ടു പോയതോടെ കേരളം പർവതങ്ങൾക്കും കടലിനും മദ്ധ്യേ ഒരു മരതകകല്ലുപോലെ മിന്നി. വിമാനം ഇറങ്ങുമ്പോൾ, ഭൂമി ഞങ്ങളെ വരവേൽക്കാൻ ഉയർന്നുവന്നപ്പോൾ, ഭൂപ്രകൃതിയ്ക്ക് ഇത്തരമൊരു പ്രത്യക്ഷമായ, ശരീര നോവുണ്ടാക്കാനാവുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എനിക്കെന്റെ പ്രിയപ്പെട്ട ദേശത്തെ അമ്മയില്ലാതെ അനുഭവിക്കാനോ ഓർമ്മിക്കാനോ കഴിഞ്ഞിരുന്നില്ല. ആ മലകളെക്കുറിച്ചും, മരങ്ങളെക്കുറിച്ചും, ഹരിത വർണ്ണത്തിലുള്ള പുഴകളെക്കുറിച്ചും, ചുരുങ്ങിക്കൊണ്ടിരിക്കുന്ന സിമന്റിട്ട നെൽപ്പാടങ്ങളെക്കുറിച്ചും, അതിന് മേലെ ഉയരുന്ന കൂറ്റൻ പരസ്യ ബോർഡുകളെക്കുറിച്ചും, അവയിലെ ബോറൻ കല്യാണസാരികളെക്കുറിച്ചും അതിലും മോശം ആഭരണങ്ങളെക്കുറിച്ചും ആലോചിക്കുമ്പോൾ പോലും എനിക്കവരെ ഓർക്കാതിരിക്കാനായില്ല. എല്ലാവിടെയും അവർ നിറഞ്ഞിരുന്നു. എന്റെയുള്ളിൽ അവർ ഏതു പരസ്യ ബോർഡിനേക്കാളും ഉയരത്തിലും, ഏത് നിറഞ്ഞൊഴുകുന്ന പുഴയെക്കാളും ക്ഷുഭിതയും മഴയെക്കാൾ അതി ശക്തയും ആഴിയേക്കാൾ സാന്നിധ്യമറിയച്ചവളുമായിരുന്നു. ഇതെങ്ങനെയാണ് സംഭവിച്ചത്? എങ്ങനെ? ഒന്നും പറയാതെ അവർ പോയി. തീർത്തും പ്രവചനാതീതം”.
Courtesy
Drishya Padmanabhan