DCBOOKS
Malayalam News Literature Website

ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന് ഇരട്ടനിലപാട്: ബിന്ദു അമ്മിണി

ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന് ഇരട്ടനിലപാടാണുള്ളതെന്ന് ബിന്ദു അമ്മിണി. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഐഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്. താന്‍ സിപിഐഎമ്മുകാരിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. നിലവില്‍ തനിക്ക് സിപിഐഎമ്മുമായോ മറ്റേതെങ്കിലും സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. സ്‌പേസസ് ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ ഇടങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ദലിതരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണസമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് മനസിലാക്കാതെ അവര്‍ സ്വന്തം ജനതക്ക് നേരെ കല്ലെറിയുകയാണെന്നും ബിന്ദു പറഞ്ഞു. ജാതിവ്യവസ്ഥയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ചില ദലിത് സമുദായംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമം. മാറുമറക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹപ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്നും ബിന്ദു അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിന് ശേഷം പൊതുഇടങ്ങളില്‍നിന്നും തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈബര്‍ ഇടത്തില്‍ തനിക്കെതിരെ അക്രമണം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അതേസമയം പ്രതീക്ഷിക്കാത്ത ചിലയിടങ്ങളില്‍നിന്ന് തന്നെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

എഴുത്തുകാരി സി എസ് ചന്ദ്രിക, ഡോ. രാധിക സി നായര്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു.

Comments are closed.