DCBOOKS
Malayalam News Literature Website

‘ചരിത്രവും വര്‍ത്തമാനവും കഥകളില്‍’ ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..

മലയാള ചെറുകഥ അതിന്റെ ചരിത്രത്തിലെ ഒന്നേകാല്‍ നൂറ്റാണ്ട്പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഈ കാലംകൊണ്ട് അത് മലയാളത്തിലെ പ്രമുഖവും ചലനാത്മകവുമായ സാഹിത്യരൂപമായി മാറിക്കഴിഞ്ഞു. മലയാളത്തില്‍ ഇതര സാഹിത്യവിഭാഗങ്ങളെ അപേക്ഷിച്ച് അതിനുണ്ടായ വളര്‍ച്ച വിസ്മയാവഹമാണ്. ആനുകാലിക ചരിത്രത്തോടും വൈയക്തികാനുഭവത്തോടും സാമൂഹികാവസ്ഥയോടും ഒക്കെ സക്രിയമായി പ്രതികരിച്ചുകൊണ്ടാണ് പ്രമേയതലത്തില്‍ ചെറുകഥ മികവു നേടുന്നത്. സമാന്തരമായി, സാഹിത്യരൂപം എന്നനിലയില്‍ അത് രൂപപരമായും നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2017ല്‍ പ്രസിദ്ധീകൃതമായ ചെറുകഥകളെക്കുറിച്ചുള്ളതാണ് ഇനിയുള്ള പഠനം.

തയ്യാറാക്കിയത്;  ഡോ കെ എസ് രവികുമാര്‍ ആണ്.

‘മലയാളകഥ-60 കഥകള്‍’

കേരളസംസ്ഥാനം എന്ന ആധുനിക സങ്കല്പത്തിലുള്ള രാഷ്ട്രീയയാഥാര്‍ത്ഥ്യം സാക്ഷാത്കരിക്കപ്പെട്ടിട്ട് 60 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിലെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ പല തലങ്ങളില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആ കാലത്തിന്റെ നേട്ടങ്ങള്‍ പല രീതിയില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനിടയില്‍ മലയാളത്തിലുണ്ടായ മികച്ച അറുപതു ചെറുകഥകള്‍ ചേര്‍ത്തെടുത്ത് എന്‍.എസ്. മാധവന്‍ തയ്യാറാക്കിയ ‘മലയാളകഥ-60 കഥകള്‍’ എന്ന സമാഹാരം ആ നിലയില്‍ സന്ദര്‍ഭൗചിത്യമുള്ള ഒരു കഥാസഞ്ചികയാണ്. കാരൂരിന്റെ ‘മരപ്പാവക’ളും ഉറൂബിന്റെ ‘വെളുത്ത കുട്ടി’യും ടി.പദ്മനാഭന്റെ ‘ഭയ’വും എം.ടി.യുടെ ‘ചെറിയ ചെറിയ ഭൂകമ്പങ്ങളും’ സക്കറിയയുടെ ‘തീവണ്ടിക്കൊള്ള’യും മറ്റും ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം മലയാളത്തിലെ മികച്ച ചെറുകഥകളുടെ സമ്പുടമാണ്.

‘എന്റെ പ്രിയപ്പെട്ട കഥകള്‍’

കഥാകൃത്തുക്കള്‍തന്നെ പ്രിയപ്പെട്ട സ്വന്തം രചനകള്‍ തെരഞ്ഞെടുത്തവതരിപ്പിക്കുന്ന ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ വായനക്കാരുടെ അംഗീകാരം ലഭിച്ച പരമ്പരയാണ്. ആ ഗണത്തിലേക്ക് മൂന്നു കഥാകൃത്തുക്കളുടെകൂടി സമാഹാരങ്ങള്‍ വന്നിരിക്കുന്നു. പി. സുരേന്ദ്രന്‍, അംബികാസുതന്‍ മാങ്ങാട്, ബെന്യാമിന്‍ എന്നിവരുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍.

‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പാരിസ്ഥിതിക ജാഗ്രതയുടെയും സൂക്ഷ്മസ്വരങ്ങള്‍ പി. സുരേന്ദ്രന്റെ കഥകള്‍ക്ക് വ്യക്തിത്വം പകരുന്ന ഘടകങ്ങളാണ്. പിരിയന്‍ ഗോവേണി, ബര്‍മുഡ, സമുദ്രത്തിന്റെ പര്യായങ്ങള്‍ തുടങ്ങിയ പ്രസിദ്ധ കഥകളാണ് പി. സുരേന്ദ്രന്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തിലുള്ളത്.

പാരിസ്ഥിതികാവബോധത്തിന്റെ അന്തര്‍ധാരകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ‘കൊമേഴ്‌സ്യല്‍ ബ്രേക്ക്, നീരാളിയന്‍, പഞ്ചുരുളി’, ‘പ്രാണവായു’ ‘രണ്ടു മത്സ്യങ്ങള്‍’ ‘മുച്ചിലോട്ടമ്മ’ തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്- നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രചനകള്‍.

മലയാളത്തിന്റെ വായനാചരിത്രത്തില്‍ വലിയ കുതിപ്പുണ്ടാക്കിയ നോവലെഴുത്തുകാരനാണ് ബെന്യാമിന്‍. ബെന്യാമിന്റെ പ്രിയപ്പെട്ട കഥകളില്‍ ‘പെണ്‍മാറാട്ടം’ എന്റെ ചെങ്കടല്‍ യാത്രയില്‍നിന്ന് ഒരദ്ധ്യായം’ ‘നെടുമ്പാശ്ശേരി’, ‘ബുക്കാറാമിന്റെ മകന്‍’ തുടങ്ങിയവ ഉള്‍പ്പെടുന്നു. ബെന്യാമിന്റെ പ്രിയവിഷയമായ പ്രവാസാനുഭവം പല കഥകളിലും തെളിഞ്ഞുകാണാം.

‘സി.ആര്‍. ഓമനക്കുട്ടന്റെ കഥകള്‍’

മുതിര്‍ന്ന എഴുത്തുകാരുടെ ചെറുകഥകള്‍ ‘കഥകള്‍’ എന്ന പരമ്പരയില്‍ പുറത്തുവന്നത് ശ്രദ്ധിക്കപ്പെട്ടതാണ്. ആ പരമ്പരയില്‍പ്പെട്ടതാണ് കൊച്ചുകഥകളുടെ രചനയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സി.ആര്‍. ഓമനക്കുട്ടന്റെ സമാഹാരം. സാമൂഹികവിമര്‍ശനത്തിന്റെ മുനയുള്ള നര്‍മ്മത്തിന്റെ നേര്‍ത്ത സ്പര്‍ശമുള്ള, രചനാസൂക്ഷ്മതയുള്ള മിനിയേച്ചര്‍ ശില്പങ്ങളാണ് ഈ സമാഹാരത്തിലെ കഥകള്‍.
മലയാള ചെറുകഥയിലെ ഒരുഭിന്നവഴി.

‘പുലിക്കും വെടിക്കും തമ്മില്‍’,

ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ സമാഹാരമാണ് ‘പുലിക്കും വെടിക്കും തമ്മില്‍’, സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളോടും പ്രശസ്ത കൃതികളോടും ഭാഷയിലെ സവിശേഷ ശൈലികളോടും കടങ്കഥകളോടും മറ്റും പാഠാന്തരന്ധം പുലര്‍ത്തുന്നവയാണ് ഈ കഥകളില്‍ മിക്കവയും.’ഖസാക്ക്-ഒരു പ്രോലിറ്റേറിയന്‍ വായന’ പോലുള്ളവ ഉദാഹരണം. നര്‍മ്മസ്പര്‍ശവും ആഖ്യാനസുഭഗതയുമുള്ളവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ഭാഷാലീലയുടെ ചില സാധ്യതകള്‍ ഇടയ്ക്കിടെ മിന്നിമറയുന്നതും കാണാം.

‘ഭഗവാന്റെ മരണം

സമകാല മലയാള ചെറുകഥയുടെ മൗലികസ്വഭാവങ്ങളിലൊന്ന് അവയില്‍ ശക്തമായ അന്തര്‍ധാരയായി പുലരുന്ന രാഷ്ട്രീയ ജാഗ്രതയാണ്. ഏഴു പതിറ്റാണ്ടു മുമ്പ് പുരോഗമന സാഹിത്യകാലത്താണ് ഇതുപോലെ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷാവിഷ്‌കാരങ്ങള്‍ സാഹിത്യത്തില്‍ ഏറെ പ്രകടമായിരുന്നത്. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ അധികാരത്തിന്റെ ഏകശാസനം ജീവിതത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്നതിനെതിരേയുള്ള പ്രതിരോധം ഇന്നത്തെ കഥകളുടെയും
കവിതകളുടെയും അതിശക്തമായ പ്രമേയമാണ്. മൗനത്തിന്റെയും ധ്യാനാത്മകതയുടെയും വഴിവിട്ട് ഉച്ചത്തിലുള്ള പ്രതിരോധസ്വരങ്ങളായി
കവിതകളും കഥകളും മാറുന്ന കാലമാണിത്. സമകാലികമലയാള ചെറുകഥയില്‍ ഈ രീതിയിലുള്ളപ്രതിരോധത്തിന്റെ ഭിന്നസ്വരങ്ങള്‍ ഭിന്നസ്ഥായിയില്‍ ഉയരുന്നുണ്ട്. കെ.ആര്‍. മീരയുടെ ‘ഭഗവാന്റെ മരണം’ സമീപകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലൊന്നായ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെയുള്ള ഉച്ചത്തിലുള്ള പ്രതിഷേധമാണ്. ഈ സമാഹാരത്തിലെ കഥകളില്‍ പലതിലും ഏറിയോകുറഞ്ഞോ ആ പ്രതിരോധസ്വരംകേള്‍ക്കാം. നെഞ്ചില്‍ വെടിയേറ്റ ഇന്ത്യന്‍ മനഃസാക്ഷിയെ അനുസ്മരിപ്പിക്കുന്ന പുസ്തകനിര്‍മ്മിതിയും ഈ പ്രമേയത്തെ ആവിഷ്‌കരിക്കുന്നു.

Comments are closed.