DCBOOKS
Malayalam News Literature Website

ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡിലെ പഴയകാല നായകനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശശി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് ബുളിവുഡിലെ നായകനിരയില്‍ തിളങ്ങിയ ശശി കപൂറിനെ 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

2014ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. 160ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ശശി കപൂര്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ദീവാര്‍, സത്യം ശിവം സുന്ദരം, തൃശൂല്‍, കഭി കഭി തുടങ്ങിയ ഹിന്ദി ഹിറ്റു സിനിമകളിലൂടെ നായക സങ്കല്‍പത്തിന് പുതിയ നിര്‍വചനം നല്‍കിയ നടനാണ് ശശി കപൂര്‍. അന്തരിച്ച രാജ്കപൂര്‍, ഷമ്മി കപൂര്‍ എന്നിവരുടെ ഇളയ സഹോദരനാണ് ശശികപൂര്‍.

ശശി കപൂര്‍ നാലാം വയസില്‍ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിതാവ് പൃഥ്വീരാജ് കപൂറിന്റെ പൃഥ്വീ തിയറ്ററിന്റെ നാടകങ്ങളിലായിരുന്നു തുടക്കം. പിന്നീട് വെള്ളിത്തിരയില്‍ സഗ്രം,ധനാപാനി, ആഗ്, ആവാരാ തുടങ്ങിയവയില്‍ ബാലനടനായി തിളങ്ങി. ഹിറ്റായ ചില സിനിമകളില്‍ മൂത്ത സഹോദരന്‍ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. 1961ല്‍ ഇറങ്ങിയ ധര്‍മ്മപുത്രയിലൂടെ നായക വേഷം. 60കളില്‍ താരമായി ഉദിച്ച് മൂന്നു ദശാബ്ദക്കാലം ബോളിവുഡിന്റെ പ്രണയ നായകനായി വിലസി.

പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനായി 1938 ല്‍ കൊല്‍ക്കത്തയിലാണ് ശശി കപൂറിന്റെ ജനനം. 12ഓളം ഇംഗ്‌ളീഷ് ചിത്രങ്ങളിലും ശശി കപൂര്‍ അഭിനയ മികവു തെളിയിച്ചു. ദി ഹൗസ്‌ഹോള്‍ഡര്‍, ഷേക്‌സ്പിയര്‍ വാലാ, ബോംബെ ടാക്കീസ്, ഹീറ്റ് ആന്റ് ഡസ്റ്റ്, സിദ്ധാര്‍ത്ഥ എന്നിവ ഇതില്‍പ്പെടും. അമിതാബ് ബച്ചനും റിഷി കപൂറും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച അജൂബയുടെ നിര്‍മ്മാതാവും സംവിധായനുമായിരുന്നു. ജുനൂന്‍, കലിയുഗ്, 36 ചൗരിംഗി ലേയ്ന്‍, വിജേത, ഉല്‍സവ് തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു. ജുനൂന്‍ 1979ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Comments are closed.