DCBOOKS
Malayalam News Literature Website

വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവു വളര്‍ത്താന്‍ ഉപകരിക്കുന്ന കൃതി

‘നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്’ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. ഇതു ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്. ഒരുപാടാളുകള്‍ തങ്ങളുടെ ഓഫീസ് മുറിയിലും വീടിന്റെ ചുമരുകളിലും ഈ വാക്യം പതിച്ചുവയ്ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതു മനസ്സിലാക്കിയവരാകട്ടെ വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് പത്തോ ഇരുപതോ ആളുകള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ പ്രാപ്തമായ ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.

അതിസമ്പന്നരുടെ പട്ടികയിലെ പേരുകള്‍ വായിച്ച് അന്തം വിട്ടു നില്‍ക്കുകയല്ല, മറിച്ച് തനിക്കും അതു സാധിക്കും എന്നുറച്ചു വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്നു ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്.ടി. കിയോസാക്കി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സാധാരണക്കാരനായ വ്യക്തിയാണ് കിയോസാക്കി. 1974-ല്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രം വില്ക്കുന്ന സ്ഥാപനത്തിലെ സെയില്‍സ് റെപ്രസെന്റേറ്റീവ് ആയിട്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാലു വര്‍ഷം ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് തുകല്‍ പഴ്‌സുകളും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിച്ചു വില്ക്കുന്ന ഒരു ചെറിയ വ്യവസായത്തിലേക്കു ചുവടുമാറി. നല്ല രീതിയില്‍ മുമ്പോട്ടു പോയെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചില സാമ്പത്തികപ്രശ്‌നങ്ങളാല്‍ ബിസിനസ് പാപ്പരായി. പിന്നീട് ടി ഷര്‍ട്ടുകള്‍ വിപണനം ചെയ്യുന്ന സ്ഥാപനം തുടങ്ങി. അതും മുന്‍ ബിസിനസ് പോലെ അവസാനിച്ചു. പിന്നീടാണ് അദ്ദേഹം തന്റെ കൈയ്യിലുള്ള സമ്പാദ്യം കൊണ്ട് ഓഹരി വിപണിയിലേക്കിറങ്ങുന്നത്. നിക്ഷേപമെന്ന വന്‍ ബിസിനസ്സില്‍ സാധാരണക്കാരനും ഇടമുണ്ടെന്ന് അനുഭവത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു.

ഔദ്യോഗിക ജീവിതത്തിലും പിന്നീട് സ്വന്തം ബിസിനസ്സിനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ കാല്‍ഭാഗമേ വേണ്ടിവന്നുള്ളൂ അതിന്റെ നൂറിരട്ടി സമ്പാദിക്കുവാന്‍. താന്‍ പഠിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത സാമ്പത്തിക സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ 1997 ഏപ്രില്‍ മാസത്തില്‍ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ആയിരം കോപ്പികള്‍ മാത്രമേ അച്ചടിച്ചുള്ളൂ. എന്നാല്‍ പ്രസാധകരുടെയും എഴുത്തുകാരന്റെയും ധാരണകളെ തകിടം മറിച്ചുകൊണ്ട് ഒരു കോടിയിലധികം പ്രതികള്‍ വിറ്റഴിച്ച് ഈ ഗ്രന്ഥം പുസ്തക വിപണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. അമേരിക്കയിലും ജപ്പാനിലും ചൈനയിലും ഉള്‍പ്പടെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ പല പ്രമുഖരും ഈ പുസ്തകം തങ്ങളെ എത്രമാത്രം പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന്റെ മലയാളപരിഭാഷയ്ക്കും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

ന്യൂയോര്‍ക്ക് ടൈസ് ബെസ്റ്റ് സെല്ലറായ റിച്ച് ഡാഡ് പുവര്‍ ഡാഡ് കെ.കെ. ജയകുമാറാണ് വിവര്‍ത്തനം ചെയ്തത്.  അമേരിക്കന്‍ ബിസിനസ്സുകാരനും നിക്ഷേപകനുമായ റോബര്‍ട്ട് റ്റി. കിയോസാകിയും ഷാറോണ്‍ എല്‍ ലെഷറും ചേര്‍ന്ന് രചിച്ച പുസ്തകമായ റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന ഗ്രന്ഥത്തില്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. പത്ത് അദ്ധ്യായങ്ങളിലായി സ്വന്തം ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് ഇരുവരും ഈ കൃതിയില്‍ പങ്കുവയ്ക്കുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ ഏഴാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.