DCBOOKS
Malayalam News Literature Website

ഇനി നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം…

‘ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരന്‍
മണ്ണില്‍ ഉത്പത്തിയായ കഥകള്‍ പറയാം.
ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം.
അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി
നിരീശ്വരചരിതം ഇനി ഞാന്‍ ഉര ചെയ്യാം.
നിരീശ്വരലീലകള്‍ സഫലമായി വര്‍ണിക്കുന്നതിന്
അവനെനിക്ക് കൃപ നല്‍കുമാറാകട്ടെ
ഓം നിരീശ്വരായ നമ:’

ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ ആദ്യാക്ഷങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭാസന്മാരായി സ്വയം അറിയപ്പെട്ട അവര്‍ ഭൗതികമനസ്‌കരും നിരീശ്വരവാദികളുമായിരുന്നു. തങ്ങള്‍ താമസിക്കുന്ന ദേവത്തെരുവിനെ ആഭാസത്തെരുവ് എന്ന് പേരുമാറ്റുന്നതില്‍ വിജയിച്ച അവര്‍ അടുത്തതായി കൈവെച്ചത് ദൈവവിശ്വാസത്തിന്മേലായിരുന്നു. ഈശ്വരസങ്കല്പത്തെയും അതിനെ പ്രതീകവല്‍കരിക്കുന്ന നിര്‍ജ്ജീവ പ്രതിഷ്ഠകളെയും പ്രതീകാത്മകമായി പരിഹസിക്കാനായി അവര്‍ ആലും മാവും ചേര്‍ന്ന വൃക്ഷമായ ആത്മാവിന്റെ കീഴില്‍ ഒരു നിരീശ്വരപ്രതിഷ്ഠ നടത്തി. ഒളിയിടങ്ങളില്‍ ഗൂഢനിക്ഷേപങ്ങള്‍ കരുതിവെച്ച് ചരിത്രം കാത്തിരിക്കുകയാണെന്നറിയാതെ…

അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവത്തിനു മുന്നില്‍ സാക്ഷാല്‍ ഈശ്വരന്മാര്‍ സാധിച്ചു തരാത്ത പ്രാര്‍ത്ഥനകളുമായി ഒരു ദേശം മുഴുവന്‍ നിന്നപ്പോള്‍ ആഭാസസംഘത്തിന്റെ ഉള്ളില്‍ ചിരിയായിരുന്നു. എന്നാല്‍ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് നിരീശ്വരന്‍ വളര്‍ന്നു. സൃഷ്ടിച്ചവര്‍ക്കുപോലും സംഹരിക്കാനാവാത്ത വിധം ശക്തനായി.

ഡി.സി ബുക്‌സ് രജതജൂബിലി നോവല്‍ അവാര്‍ഡ് നേടിയ പുറപ്പാടിന്റെ പുസ്തകം എന്ന നോവലുമായി എഴുത്തിലേക്ക് കടന്നുവന്ന വി.ജെ.ജയിംസിന്റെ ഏറെ നിരൂപകപ്രശംസ നേടിയ നോവലാണ്  നിരീശ്വരന്‍. ആഴമേറിയ വായനകള്‍ക്കും ഒട്ടേറെ ചര്‍ച്ചകള്‍ക്കും ഇട നല്‍കുന്ന കൃതിയാണിത്. മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും അടയാളപ്പെടുത്തുന്ന നിരീശ്വരന്‍ 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിരീശ്വരന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വി.ജെ. ജയിംസിന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

 

Comments are closed.