DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി തിരിച്ചറിയാം

വൈദികന്‍, അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ജോസഫ് മര്‍ഫി മനശ്ശാസ്ത്രപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ‘ദി മിറക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’, ‘പ്രയര്‍ ഈസ് ദി ആന്‍സര്‍’, ‘പീസ് വിതിന്‍ യുവര്‍സെല്‍ഫ്’ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം നമ്മുടെ ഉപബോധമനസ്സിന്റെ ശക്തിയെ അപഗ്രഥിച്ച് തയാറാക്കിയ പുസ്തകമാണ് ‘ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്’.

ഒരാള്‍ ദു:ഖിതനും മറ്റൊരാള്‍ സന്തോഷവാനും ആകുന്നത് എന്തുകൊണ്ട്? ഒരാള്‍ക്ക് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് പുരോഗതി ലഭിക്കുന്നത് എന്തുകൊണ്ട്? ഒരാള്‍ മണിമേടയിലും മറ്റൊരാള്‍ ചേരിയിലും താമസിക്കുന്നത് എന്തുകൊണ്ട്? സമൂഹത്തില്‍ എല്ലാത്തരത്തിലും ഇത്തരത്തിലുളള വേര്‍തിരിവുകള്‍ കാണാന്‍ സാധിക്കുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നിങ്ങളുടെ ഉപബോധമനസ്സുമായി ബന്ധമുണ്ടെന്നാണ് ഡോ. ഡോ. ജോസഫ് മര്‍ഫി ‘ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത്. ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ്നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി.

നമ്മള്‍ പല കാര്യങ്ങളിലും നമ്മുടെ മനസ്സിനെ നിയന്ത്രിക്കാറുണ്ട് എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം അതീതമായ ഒരു നിധിപേടകം നമ്മുടെയുള്ളില്‍ നാമറിയാതെ ഒളിഞ്ഞുകിടപ്പുണ്ട്. നമ്മുടെ ഉപബോധമനസ്സ്. നാമറിയാത്ത പല ശക്തികളുടെയും ഉറവിടമാണ് നമ്മുടെ ഉപബോധമനസ്സ്. ഉപബോധമനസ്സിന്റെ ശക്തി എന്നത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഈ ശക്തി തിരിച്ചറിയാനും അതിനെ നമ്മുടെ വരുതിയില്‍ വരുത്താനും സാധിച്ചാല്‍ നമുക്ക് നേടാനാവുന്നത് അത്ഭുതാവഹങ്ങളായ നേട്ടങ്ങളാണ്. ഈ ശക്തിയെ എങ്ങനെ തിരിച്ചറിയാം എന്നത് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്ന പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി പറയുന്നു.

നമ്മുടെ ഉപബോധമനസ്സിന്റെ പ്രവര്‍ത്തനം, പ്രാചീന കാലത്തെയും ആധുനിക യുഗത്തിലേയും മാനസ്സിക ചികിത്സാരീതികള്‍, എങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാം, ഉപബോധമനസ്സിനെ എങ്ങനെ നമ്മുടെ വരുതിയിലാക്കാം, ഉപബോധമനസ്സിനെ നമ്മുടെ സന്തോഷത്തിനായി എങ്ങനെ പ്രയോഗിക്കാം എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള പ്രായോഗിക പരിശീലനങ്ങളാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments are closed.