DCBOOKS
Malayalam News Literature Website

‘നില്പുമരങ്ങള്‍’ കവിതാസമാഹാരത്തെക്കുറിച്ച് കവിക്കുപറയാനുള്ളത്

 

അതിഭാവുകത്വമോ ലാഘവത്വമോ കലരാത്ത മൂര്‍ച്ചയുള്ള വാക്കുകള്‍, സ്വരഭേദങ്ങളുടെ സാധ്യതകള്‍ അന്വേഷിക്കുന്ന നാടകീയതകൊണ്ട് സമ്പന്നമായ കവിതാശില്പം.. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന കവിതകളാണ് കെ ജയകുമാറിന്റേത്. ഇത്തരത്തില്‍ നാല്പത്തഞ്ചോളം കവിതകളുടെ സമാഹാരമാണ് ‘നില്പുമരങ്ങള്‍‘.

”ഭാവനകൊണ്ട് പൂരിപ്പിക്കാവുന്ന അനുഭസ്ഥലികളെ വീണ്ടെടുക്കാനുള്ള സംവേദനശക്തിയാണ് ഈ കവിതകളിലൂടെ നമുക്ക് ലഭിക്കുന്നത്. ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളിലേക്ക് കവിതകള്‍ ചെന്നെത്തുന്നത് ബലപ്രയോഗത്തിലൂടെയല്ല. കവിതകളിലൂടെ ചിന്തിക്കുന്ന അതിന്റെ സ്വാഭാവികമായ സഞ്ചാരപഥങ്ങളിലൂടെ ജീവിത നിരൂപണത്തില്‍ ചെന്നെത്തുന്ന കവിയെ നാമിവിടെ കാണുന്നു”;ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ ജയകുമാറിന്റെ നില്പുമരങ്ങള്‍ക്ക് ഇ വി രാമകൃഷ്ണനെഴുതിയ അവതാരിക കവിതയിലേക്കും കവിയിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നതാണ്.

മാത്രമല്ല, ‘കവിക്കുപറയാനുള്ളത്’ എന്ന തലക്കെട്ടിലൂടെ കെ ജയകുമാര്‍ കവിത വന്നവഴിയേക്കുറിച്ചും തന്റെ എഴുത്തനുഭവത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും പങ്കുവയ്ക്കുന്നുണ്ട്. ഇതും നില്പുമരങ്ങളെ’ ആസ്വാദ്യകരമാക്കുന്നു. കെ ജയകുമാറിന്റെ ഏഴാമത്തെ കവിതാ സമാഹാരമാണ് ‘നില്പുമരങ്ങള്‍‘.

'നില്പുമരങ്ങള്‍'.
നില്പുമരങ്ങള്‍’.

കവിയക്കുപറയാനുള്ളത്;

കാലവുമായുള്ള ബന്ധം നിരന്തരം നിര്‍വചിക്കുകയും ആവിഷ്‌കരിക്കുകയുമെന്നത് ഏതു കവിയുടെയും നിയോഗം. ഓര്‍മ്മകളോടും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോടും വരുംകാല വിഹ്വലതകളോടും കവികള്‍ ഭിന്നസാന്ദ്രതയോടെ സംവദിക്കുന്നു. വ്യാഖ്യാനമായും വിമര്‍ശനമായും ഗൃഹാതുരതയായും രോഷമായും പരിഹാസമായും ദാര്‍ശനികവ്യഥയായും തിരസ്‌കാരമായും. ചില ഘട്ടങ്ങളില്‍ മുന്‍പില്ലാത്തവിധം വര്‍ത്തമാനകാലത്തിന്റെ ആകുലതകള്‍ കവിതയില്‍ കടന്നുവരും. വ്യക്തിജീവിതത്തിന്റെ വൈകാരിക നിമ്‌നോന്നതികളില്‍ അഭിരമിച്ചിരുന്ന കവിമനസ്സ് വര്‍ത്തമാനകാലത്തിന്റെ ഗ്രഹണതിമിരം കണ്ട് കനം തൂങ്ങും.

കൃത്രിമമല്ല ഈ വിധമുള്ള ഭാവപ്പകര്‍ച്ചകള്‍. യഥാര്‍ത്ഥ കവിതയ്ക്ക് കാപട്യത്തിന്റെ കൂട്ടുകാരനാവാന്‍ കഴിയില്ല. ബൗദ്ധികനാട്യങ്ങളോടും കാലികശീലങ്ങളോടും വിധേയത്വം പ്രഖ്യാപിച്ച് കവിത എഴുതാനാവില്ല. അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും കെട്ടുകാഴ്ചകളില്‍ മതിഭ്രമമുണ്ടാകേണ്ടതുമില്ല. അതിനാല്‍ കവിക്ക് ഒറ്റയ്ക്ക് നടക്കാം. ആരെയും കൂസാതെ. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എഴുതിയവയാണ് ഈ കവിതകള്‍. അരങ്ങു വാഴുന്ന കാപട്യങ്ങളെയും കുടിലതകളെയുംകുറിച്ചുള്ള നിരാശയാലും അസ്വസ്ഥതയാലും കവിതയ്ക്ക് സ്വരഭേദം സംഭവിച്ചുവെന്നത് എന്നെത്തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി. ധാര്‍ഷ്ട്യവും കാപട്യവും സങ്കുചിതത്വവും നിരാര്‍ദ്രതയും മാന്യവികാരങ്ങളാവുന്ന കാലമാണിത്. പണ്ടേ വര്‍ജിച്ച മലിനവിചാരങ്ങള്‍ക്ക് പൊതുജീവിതത്തില്‍ സ്വീകാര്യതയും ബഹുമാന്യതയും കൈവരുന്നു. നാട്യങ്ങള്‍ സത്യസന്ധതയെ കൊഞ്ഞനം കുത്തുകയും, തരം കിട്ടിയാല്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്നു.

എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. കാല്പനികര്‍ കരുതിയതുപോലെ കവിത സ്വച്ഛന്ദവും അനിരോധ്യവുമായ വികാരപ്രവാഹവുമല്ല. നിയന്ത്രണത്തിന്റെയും നൈസര്‍ഗ്ഗികതയുടെയും രണ്ടിഴകള്‍ കവിതയില്‍ എപ്പോഴുമുണ്ട്. പ്രമേയ സ്വീകരണത്തില്‍ ബോധമനസ്സിന് അതീതമായ ബലതന്ത്രത്തിന് കവി വിധേയനാവുന്നു. കവിയായിരിക്കുകയെന്നത് നോവാണ്. സന്തോഷംകൊണ്ട് രണ്ടുവരി കുറിക്കാന്‍ കഴിയാത്ത ഹതഭാഗ്യനാണ് ഇന്നത്തെ കവി. അയാള്‍ക്ക് ചുറ്റും ചിരിയില്ല, പരിഹാസം മാത്രം. പ്രണയമില്ല, കാമക്കെണി മാത്രം. ജീവിതത്തോടും പ്രകൃതിയോടും കൃതജ്ഞതയില്ല. മരവിപ്പും മറവിയും ദുരയും മാത്രം. കെട്ടവാര്‍ത്തകളോട് തല്‍ക്ഷണം പ്രതികരിക്കാന്‍ കവിക്ക് ബാധ്യതയില്ല. പക്ഷേ, പ്രതികരിക്കാതെ പൊറുതിയുമില്ല. നീറ്റലെല്ലാം കഴിഞ്ഞ്, ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’ എന്ന കിതപ്പോടെ പിറക്കണം കവിത.

ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരം. ഇവയിലെ ഖേദങ്ങളെയും വേദനയെയും രോഷത്തെയും തീയിലൂടെ നടത്തിച്ചേ അടങ്ങൂ എന്നാര്‍ക്കെങ്കിലും തോന്നിക്കൂടായ്കയില്ല. തോന്നട്ടെ. കാപട്യദോഷമില്ലെങ്കില്‍ കവിതയ്ക്ക് അഗ്നിഭയമെന്തിന്? ഈ പുസ്തകത്തിന് ഉദാരമായ അവതാരിക എഴുതിത്തന്ന പ്രശസ്ത കവിയും നിരൂപകനുമായ പ്രൊഫ. ഇ. വി. രാമകൃഷ്ണനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Comments are closed.