DCBOOKS
Malayalam News Literature Website

പ്രകാശനത്തിനുമുമ്പേ വാര്‍ത്തയിലിടം നേടിയ നവാസുദീന്‍ സിദ്ദിഖിയുടെ പുസ്തകം പിന്‍വലിച്ചു

വിവാദവും കേസും കൊണ്ട് പ്രകാശനത്തിനു മുമ്പേ വാര്‍ത്തയായ തന്റെ ഓര്‍മ്മ പുസ്തകം An ordinary life; a memoir പിന്‍വലിക്കുകയാണെന്ന് ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി. നിരാഹിക സിംഗിനെയും സുനിത രാജ് വാറിനെയും കുറിച്ചുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തെ പ്രതികൂട്ടിലാക്കിയത്.

മിസ് ലവ്‌ലി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച നിഹാരിക സിംഗിനെ കാമാസക്തനായ താന്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പുസ്തകത്തില്‍ സിദ്ദിഖി പറയുന്നത്. എന്നാല്‍ ഇതിനെതിരേ നിഹാരിക രംഗത്തു വരികയും നവാസുദീന്‍ പുസ്തകം വില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ത്വരയാണ് ഇത് വെളിവാക്കുന്നതെന്നും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം നവാസുദ്ധിന്‍ സിദ്ദിഖീയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ വനിത കമ്മിഷനില്‍ പരാതിയുമെത്തി. ഇതിനു പിന്നാലെയാണ് പുസ്തകം പിവവലിക്കാന്‍ നടന്‍ തീരുമനിച്ചത്. ഈ വിവരം തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

തന്റെ പുസ്തകം കൊണ്ട് മനസ് വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അങ്ങനെ സംഭവച്ചതില്‍ എനിക്ക് കുറ്റബോധമുണ്ടെന്നും ആ പുസ്തകം പിന്‍വലിക്കുകയാണെന്നുമാണ് സിദ്ദിഖീ ട്വിറ്ററില്‍ കുറിച്ചത്.സുനിത രാജ് വാറുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമര്‍ശങ്ങളും വിവാദമായിരുന്നു. സുനിത രാജ്‌വറുമായും തനിക്ക് ഇത്തരമൊരു ബന്ധമുണ്ടായിരുന്നതായും തന്റെ കയ്യില്‍ പണമില്ലാത്ത സമയത്ത് അവര്‍ തന്നെ ഉപേക്ഷിച്ചുപോവുകയായിരുന്നു എന്നു നവാസുദീന്‍ എഴുതിയിരുന്നു.

എന്നാല്‍ നവാസുദീന്‍ അനുകമ്പ പിടിച്ചുപറ്റാന്‍ താല്‍പര്യമുള്ളയാളാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സുനിത രാജ്‌വറിന്റെ പ്രതികരണം. തന്റെ തൊലിനിറം, കഷ്ടപ്പാടിന്റെ ദിനങ്ങള്‍, നേരത്തെയുണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഇതെല്ലാം പറഞ്ഞ് സിംപതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നയാളാണ് നവാസുദീനെന്ന് സുനിത പരിഹസിച്ചു. തങ്ങളുടെ പൊതുസുഹൃത്തുക്കളോട് താനുമായുള്ള ബന്ധത്തെപ്പറ്റി പരിഹാസപൂര്‍വം നവാസുദീന്‍ സംസാരിക്കുന്നതായി മനസിലാക്കിയതിനെ തുടര്‍ന്നാണ് ബന്ധം ഉപേക്ഷിച്ചതെന്നും സുനിത പറയുന്നു.

Comments are closed.