DCBOOKS
Malayalam News Literature Website

ദേശീയ സ്‌കൂള്‍ സീനിയര്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

ദേശീയ സ്‌കൂള്‍ സീനിയര്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന് വീണ്ടും കിരീടം. തുടര്‍ച്ചയായ ഇരുപതാം വട്ടമാണ് കേരളം കിരീടംനേടുന്നത്. ആതിഥേയരായ ഹരിയാനയുയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് കേരളം കിരീടം നിലനിര്‍ത്തുന്നത്‌. കഴിഞ്ഞദിവസം കേരളം 64 പോയിന്റുമായി മുന്നിലായിരുന്നു. ഹരിയാനയ്ക്ക് 53 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ടായിരുന്നു.

ചില ഇനങ്ങളില്‍ മത്സരം ബാക്കിയുണ്ടെങ്കിലും കേരളത്തെ ഇനി ഹരിയാനയ്ക്ക് മറികടക്കാനാകില്ല. വ്യാഴാഴ്ച നടന്ന ഒമ്പത് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും മേല്‍ക്കൈ നേടിയത്. ഡിസ്‌കസ്‌ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അലക്‌സ് പി തങ്കച്ചന്‍ 50.57 മീറ്റര്‍ എറിഞ്ഞ് നേടിയ സ്വര്‍ണം ചരിത്രമായി. ദേശീയ സ്‌കൂള്‍മീറ്റില്‍ മുമ്പ് ആരും സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയിട്ടില്ല. ട്രിപ്പിള്‍ജമ്പില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ പി ആര്‍ ഐശ്വര്യ 12.53 മീറ്റര്‍ ചാടി ഒന്നാമതെത്തി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിലെ ജെ വിഷ്ണുപ്രിയ 1:04.58 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക് ക്‌ളബ്ബില്‍ ഹരിദാസിന്റെ കീഴില്‍ പരിശീലനം നേടുന്ന പ്‌ളസ്വണ്‍ വിദ്യാര്‍ഥിയായ വിഷ്ണുപ്രിയ ഈ വര്‍ഷമാണ് ഹര്‍ഡില്‍സിലേക്ക് മാറിയത്. പാറ എലപ്പുള്ളി മുദിരംപള്ളി ജയപ്രകാശന്റെയും ഗിരിജയുടെയും മകളാണ്. എസ് അര്‍ഷിത നാലാമതായി.

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പി 10:06.09 സെക്കന്‍ഡില്‍ വെള്ളി കരസ്ഥമാക്കി. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കെ ആര്‍ ആതിരയ്ക്കാണ് വെങ്കലം. ഹിമാചല്‍പ്രദേശിലെ സീമ 10:00.44 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 5000 മീറ്ററിന്റെ ആവര്‍ത്തനമായി ഈ മത്സരഫലം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയന്‍ 54.62 സെക്കന്‍ഡില്‍ വെള്ളി നേടി. എന്‍ എസ് അക്ഷയ് ഏഴാം സ്ഥാനത്തായി. സ്വര്‍ണം ഗുജറാത്തിലെ ഉതേക്കര്‍ ധവാലിനാണ് (54.58).

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ തമിഴ്‌നാടിന്റെ എസ് മണിരാജ് (15.70 മീറ്റര്‍) സ്വര്‍ണം കൊണ്ടുപോയപ്പോള്‍ കേരളത്തിന് വെള്ളിയും വെങ്കലവും കിട്ടി. പറളി സ്‌കൂളിലെ എന്‍ അനസ് 15.39 മീറ്ററാണ് താണ്ടിയത്. എ അജിത് 14.97 മീറ്ററോടെ മൂന്നാമതായി. ഹൈജമ്പില്‍ ഹരിയാനയുടെ ഗുര്‍ജീത്സിങ് 2.06 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ മുഹമ്മദ് ഹിഷാമിനും റിജു വര്‍ഗീസിനും പരിക്ക് തിരിച്ചടിയായി. പെണ്‍കുട്ടികളുടെ ജാവ്‌ലിന്‍ത്രോയില്‍ ബിഹാറിന്റെ മിനു സോറന്‍ 44.41 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി.

Comments are closed.