DCBOOKS
Malayalam News Literature Website

മക്ക മസ്ജിദ് സ്‌ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി

2007 ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഹൈദരാബാദ് എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരു ക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

സ്വാമി അസീമാനന്ദ ഉള്‍പ്പടെ പത്ത് പ്രതികളെ ഉള്‍പ്പെടുത്തി പിന്നീട് എന്‍ഐഎയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പതിനൊന്ന് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം കേസിലെ പ്രതികളെ എല്ലാം കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

 

Comments are closed.