DCBOOKS
Malayalam News Literature Website

വള്ളത്തോളിന്റെ ചരമവാര്‍ഷിക ദിനം

ആധുനിക കവിത്രയങ്ങളിലൊരാളും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.

1905ല്‍ തുടങ്ങിയ വാല്മീകി രാമായണ വിവര്‍ത്തനം 1907ല്‍ പൂര്‍ത്തിയാക്കി. 1908ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി. 19153ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി.

അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥന്‍, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൊച്ചുസീത, ദണ്ഡകാരണ്യം, ദിവാസ്വപ്‌നം, പത്മദളം, ബധിരവിലാപം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ബാപ്പുജി, മഗ്ദലനമറിയം അഥവാ പശ്ചാത്താപം, വിഷുക്കണി,ശിഷ്യനും മകനും തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 1958 മാര്‍ച്ച് 13ന് അദ്ദേഹം അന്തരിച്ചു.

 

 

 

 

Comments are closed.