DCBOOKS
Malayalam News Literature Website

മരണം മണക്കുന്ന ആത്മസഞ്ചാരം

ശംസുദ്ദീന്‍ മുബാറക്ക് രചിച്ച ‘മരണപര്യന്തം:റൂഹിന്റെ നാള്‍മൊഴികള്‍’എന്ന നോവലിന്റെ വായനാനുഭവത്തെ കുറിച്ച് ഇഹ്‌സാനുല്‍ഹഖ് എഴുതുന്നു…

‘തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ’ എന്നൊരു പ്രയോഗമുണ്ട്. മനുഷ്യന്റെ ജീവിതത്തെ ഇഴകീറി പരിശോധിക്കുന്ന ഒത്തിരി ഗ്രന്ഥങ്ങളുമുണ്ട്. അതില്‍ തന്നെ ഭാവനയുടെ പാരമ്യതയില്‍ ചെന്ന് ആശയങ്ങളെ വിന്യസിക്കുന്ന സാഹിത്യ ശാഖയാണ് നോവലുകള്‍. നോവലിലെ വസ്തുനിഷ്ഠതയില്‍ ചോദ്യമില്ല. അപൂര്‍വ്വം ചില നോവലുകള്‍ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നതായും കാണാന്‍ കഴിയും. പലപ്പോഴും ഇത്തരം നോവലുകളുടെ രചയിതാക്കള്‍ കഥാസാഹചര്യങ്ങള്‍ക്ക് സാക്ഷികളുമായിരിക്കും. എം.മുകുന്ദന്‍ ‘ഡല്‍ഹി ഗാഥകള്‍’ രചിച്ചത് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു.

യുവ എഴുത്തുകാരന്‍ ശംസുദ്ദീന്‍ മുബാറകിന്റെ ആദ്യ നോവല്‍ ‘മരണ പര്യന്തം:റൂഹിന്റെ നാള്‍മൊഴികള്‍’ വേറിട്ടുനില്‍ക്കുന്നത് അനുഭവത്തുടര്‍ച്ചകള്‍ അപ്രാപ്യമായ കാലത്തെക്കുറിച്ച് ഭാവനാക്ഷരങ്ങളാല്‍ രചിക്കപ്പെട്ടതു കൊണ്ടാണ്. ഡി.സി ബുക്‌സ് ആണ് പ്രസിദ്ധീകരണം.

മരണം വരെയുള്ള മനുഷ്യജീവിതത്തെ അനേകം ഗ്രന്ഥകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അനുഭവിച്ചവര്‍ക്ക് എഴുതാന്‍ കഴിയാതിരിക്കുകയും സകല മനുഷ്യരും അനുഭവിക്കാനിരിക്കുകയും ചെയ്യുന്ന സംഭവത്തെ സാഹിതീയമായി അവതരിപ്പിക്കുകയെന്നത് പ്രയാസകരമാണ്. പ്രത്യേകിച്ച് അത് രചനയുടെ നോവല്‍ ശാഖയിലെത്തുമ്പോള്‍ ഭാവനയുടെ പാരമ്യത ഉപയോഗപ്പെടുത്തേണ്ടി വരുന്നു. നാം പലപ്പോഴും മനസ്സില്‍ അത്ഭുതപ്പെടുകയും ഭയപ്പെടുകയും ചെയ്ത മരണമാണ് ശംസുദ്ദീന്‍ മുബാറക്കിന്റെ നോവലിലെ മുഖ്യവിഷയം. മരണത്തോടെ പുതിയൊരു ലോകത്തേക്ക് ആത്മാവ് നടത്തുന്ന യാത്രയായാണ് നോവലിന്റെ ശ്രദ്ധേയമായ ഭാഗങ്ങളെ പറഞ്ഞുതരുന്നത്. തന്റെ മരണം സങ്കല്‍പിച്ച് എഴുതാനിറങ്ങിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് പരാജയപ്പെട്ടത് മരണത്തെ സാഹിതീയമായി ആവിഷ്‌കരിക്കുന്നിടത്തായിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ശംസുദ്ദീന്‍ മുബാറക് മരണത്തേയും മരണാനന്തര ജീവിതത്തേയും അവതരിപ്പിച്ചത്.

മരിച്ചവര്‍ തിരിച്ചുവന്ന് കഥ പറയാത്ത കാലത്തോളം മരണം മനുഷ്യനു മുമ്പില്‍ അത്യത്ഭുതം തന്നെയാണ്. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. താല്‍പര്യവും ഭീതിയും ആശങ്കയും അത്ഭുതവുമുളവാക്കുന്ന അനന്തരകാലത്തെ ഇസ്‌ലാമിക സങ്കല്‍പ്പത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ആത്മാവും മരണവും മണ്ണറയിലെ ജീവിതവും ലോകാവസാനവും സ്വര്‍ഗ, നരക കാഴ്ചകളും ഇത്രമേല്‍ വിശദീകരിച്ച നോവല്‍ ലോകസാഹിത്യത്തില്‍തന്നെ ആദ്യമായിരിക്കും.

മനുഷ്യന്‍ മരിക്കുമ്പോള്‍ അനുഭവിക്കുന്നതെന്ത്?, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരവും വ്യവഹാരങ്ങളും എവിടെ? ഈ ലോകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുമോ? ഈ ലോകം അവസാനിച്ചു കഴിഞ്ഞാല്‍ മറ്റൊരു ലോകമുണ്ടാകുമോ? അങ്ങനെയെങ്കില്‍ എന്തൊക്കെ അത്ഭുതങ്ങളും വിശേഷങ്ങളുമായിരിക്കും ആ പുതിയ ലോകത്ത് മനുഷ്യാത്മാവിനെ കാത്തിരിക്കുന്നത്? സ്വര്‍ഗത്തിലും നരകത്തിലുമെന്താണ്?

ഭൂമിയില്‍ നന്മ ചെയ്യുന്നതെന്തിന്..? തിന്മ ചെയ്താലെന്ത്…? മനുഷ്യന്റെ ഇത്തരം എണ്ണമില്ലാത്ത ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ശ്രമിക്കുകയാണ് നോവലിലൂടെ ശംസുദ്ദീന്‍ മുബാറക്. അധികമാരും സ്പര്‍ശിക്കാത്തതും വ്യത്യസ്തവുമായ പ്രമേയമാകണം നോവലിന് എന്ന് മനസ്സു പറഞ്ഞതാണ് മരണത്തിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നോവലിസ്റ്റ് പറയുന്നതായിക്കാണാം. മനുഷ്യന്റെ പലവിധ ജീവിതാവസ്ഥകള്‍ കഥകള്‍ക്കും നോവലുകള്‍ക്കും മറ്റു കലാസൃഷ്ടികള്‍ക്കും പ്രമേയമായിട്ടുണ്ട്. എന്നാല്‍, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരങ്ങളെ പറ്റിയുള്ളവ വിരളവും അത്യപൂര്‍വവുമാണ്. മനുഷ്യന്‍ അറിയാന്‍ ആഗ്രഹിക്കുന്നതും മരണം അനുഭവിച്ച മനുഷ്യര്‍ അവരുടെ കഥകള്‍ പറയാത്തിടത്തോളം കാലം പുതുമ നിറഞ്ഞതുമായ ഇതിവൃത്തമായാണ് ‘മരണപര്യന്തം’ ജനിക്കുന്നത്. ശാസ്ത്രവും വിവിധ മതങ്ങളുമെല്ലാം മരണാനന്തര ജീവിതത്തെപ്പറ്റി എന്തു പറയുന്നുവെന്ന് പരിശോധിച്ചറിഞ്ഞാണ് അദ്ദേഹം ഇസ്‌ലാമിക നരേറ്റീവ് അവലംബിക്കാന്‍ തീരുമാനിച്ചത്.

തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ ‘അകാല’ മരണത്തില്‍ ആരംഭിക്കുന്ന നോവല്‍, അതിനു ശേഷമുള്ള ‘കാല’ത്തിലൂടെ സഞ്ചരിക്കുകയാണ്. മരണം, ഖബര്‍, ലോകാവസാനം, കാത്തിരിപ്പ്, വിചാരണ, ശിക്ഷാവിധി, സ്വര്‍ഗ, നരകങ്ങള്‍ തുടങ്ങി ഇസ്‌ലാമിക സങ്കല്‍പത്തിലെ മരണാനന്തര കാര്യങ്ങളെല്ലാം പ്രതിപാദിക്കുമ്പോള്‍, പ്രമാണങ്ങളില്‍ പറയപ്പെട്ട വിവരണങ്ങള്‍ക്ക് മുഴുപ്പൊപ്പിച്ച് തന്റെ ഭാവനയെ കയറഴിച്ചു വിടുന്നുണ്ട് നോവലിസ്റ്റ്. അതാകട്ടെ, കേവലം സ്ഥിതി സംഭവ വിവരണങ്ങള്‍ക്കപ്പുറം വായനയുടെ പുതിയൊരു മേച്ചില്‍ പുറം കാണിച്ച് തരുന്നു.

മരണത്തിനു ശേഷമുള്ള സമയദിനക്രമങ്ങള്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് രേഖപ്പെടുത്തുന്നത്. മുഖ്യധാരാ മലയാള സാഹിത്യത്തിന് അപരിചിതമായ പ്രമേയ പരിസരവും ആവിഷ്‌കാര രീതിയും നോവലിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. മരിച്ച മനുഷ്യന്റെ ആത്മാവിന്റെ സഞ്ചാരം, വിചാരങ്ങള്‍, വികാരങ്ങള്‍, വ്യവഹാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ഡയറിക്കുറിപ്പായി എഴുതുന്ന രീതിയാണ് നോവല്‍ ആവിഷ്‌ക്കരിച്ചത്.

ആത്മാവെന്നത് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. ചെറുപ്രായം തൊട്ട് ഡ്രാക്കുളയും ഫ്രാങ്കെസ്റ്റിനുമടങ്ങുന്ന പ്രേതക്കഥകളില്‍നിന്നും ആത്മാക്കളെ മനസ്സിലാക്കുമ്പോണ് അത്തരമൊരു ചിന്താഗതിയിണ്ടാകുന്നത്. ജീവിച്ചിരിക്കുന്നവരെപ്പോലെ സന്തോഷവും സങ്കടവുമടക്കമുള്ള വികാരങ്ങള്‍ ആത്മാക്കള്‍ക്കുമുണ്ടെന്ന് ഈ നോവലിലൂടെ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. 2015 ഓഗസ്റ്റ് 27 മുതല്‍ 3103 വരെയുള്ള തയ്യിലപ്പറമ്പില്‍ ബഷീറിന്റെ ഡയറിയില്‍ ഏറെ ആകര്‍ഷണീയമായ ഭാഗം മരണത്തിനും പരലോകത്തിനുമിടക്കുള്ള ഖബര്‍ ജീവിതമാണ്. മരണാനന്തരം ഖബര്‍ ജീവിതത്തിനിടയിലെ വ്യാഴാഴ്ചകളില്‍ ലഭിക്കുന്ന പരോളില്‍ തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ബഷീര്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. വ്യക്തിജീവിതം കളങ്കപ്പെടുത്തി കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട്, ഒരു പ്രവാസിയായി ജീവിച്ചിട്ട് തനിക്കെന്ത് നേട്ടമുണ്ടായി എന്ന് ഒരുവേള ആത്മവിചിന്തനം നടത്തി തിരിച്ചുപോരുന്ന രംഗം വിവരിക്കുന്നുണ്ടിതില്‍. ഏതൊരാളെയും ഒരു നിമിഷം ഇരിത്തിച്ചിന്തിപ്പിക്കുന്ന രംഗം. ഓരോ മഖ്ബറ (ശവപ്പറമ്പ്)കളേയും ഓരോ രാജ്യമെന്ന രീതിയിലാണിത് സമീപിക്കുന്നത്. ഖിസ്സകള്‍ പറഞ്ഞും വേദനകള്‍ പങ്ക് വച്ചുമുള്ള ഒരു പഴയകാല കേരളത്തിന്റെ ഗ്രാമീണാന്തരീക്ഷമാണവിടെ. ഉത്തരാധുനിക ലോകത്തോട് സംവദിക്കുന്നതായിട്ടാണ് ഇവിടെ നടക്കുന്ന പല സംഭവങ്ങളും നമുക്ക് അനുഭവപ്പെടുക. ബന്ധങ്ങളും സ്‌നേഹവും നാലടി ഉയരമുള്ള മതില്‍ കെട്ടുകള്‍ക്കുള്ളില്‍ കെട്ടിയിട്ട് അഹങ്കരിക്കുന്ന ഭൂമിയില്‍ കണ്ട ആ മനുഷ്യരെ പള്ളിപ്പറമ്പ് രാജ്യത്ത് കാണാന്‍ കഴിയുന്നില്ല. അവിടെ ഒരു മനുഷ്യനോടും ശത്രുതയില്ല, മണ്ണിട്ടു മൂടിയിട്ടും പരസ്പരം അവരുടെ ഭവനങ്ങളിലേക്ക് ക്ഷണിച്ചും അനുഭവങ്ങള്‍ പങ്കുവച്ചും ജീവിക്കുന്ന നല്ല മനുഷ്യരെയവിടെക്കാണാം. എങ്കിലും നന്മതിന്മകള്‍ക്കനുസരിച്ച് ജീവിതത്തില്‍ വലിയ അന്തരങ്ങളുണ്ടെന്നത് പറയേണ്ടത് തന്നെ.

ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത് നെടുവീര്‍പ്പിട്ട് വായനയില്‍ നിന്നും അദൃശ്യ ലോകത്തേക്ക് മനസ്സിനെ പറഞ്ഞയക്കേണ്ടി വരും ഓരോ വായനക്കാരനും. ഭയത്തിന്റെ കൊടുമുടി കയറ്റി സാന്ത്വനത്തിന്റെ പറുദീസയില്‍ കൊണ്ടെത്തിച്ചിട്ടാണ് നോവലിസ്റ്റ് എഴുത്തിന് വിരാമമിടുന്നത്.

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പ് രണ്ടു മാസത്തിനകമാണ് പുറത്തിറങ്ങിയത്. രണ്ടാം പതിപ്പും അതിവേഗത്തില്‍ വില്‍പന നടന്നുകൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ രചനകള്‍ക്കിടയില്‍ ശംസുദ്ദീന്റെ ആദ്യനോവലും മലയാളി വായനക്കാരന്റെ പ്രശംസകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. നോവലിന്റെ അവിശ്വസനീയമായ ഈ വിജയത്തിന് ഗ്രന്ഥകാരന്റെ ലളിതമായ ഭാഷയും ശൈലിയും വലിയയളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

Comments are closed.