DCBOOKS
Malayalam News Literature Website

പി. നരേന്ദ്രനാഥ് രചിച്ച ‘കുഞ്ഞിക്കൂനന്റെ കഥ’

കുട്ടികള്‍ക്കായി ഒരു കഥപറയാം.. ആയിരം വര്‍ഷം പഴക്കമുള്ള ഒരു കുഞ്ഞിക്കൂനന്റെ കഥ…!

മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവന്‍ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലപോലെ നിവര്‍ന്നു നടക്കാന്‍ വയ്യ. മുതുക് അല്പം വളഞ്ഞിരുന്നു. കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ. എല്ലാവരും അവനെ വിളിച്ചു; കുഞ്ഞിക്കൂനന്‍!

കുഞ്ഞിക്കൂനന്റെ അമ്മ അവനെ പ്രസവിച്ചതിന്റെ നാലാം ദിവസം മരിച്ചു. അവന്റെ അച്ഛന് അവനെ കണ്ണിനുനേരെ കണ്ടുകൂടായിരുന്നു. കുഞ്ഞിക്കൂനന്‍ കാരണമാണുപോലും അവന്റെ അമ്മ പെട്ടന്നു മരിച്ചത്. കരിംപൂരാടമാണ് കുഞ്ഞിക്കൂനന്റെ ജന്മനക്ഷത്രം. അപ്പോള്‍ അച്ഛനോ അമ്മയോ ആരേങ്കിലും ഒരാള്‍ മരിച്ചേപറ്റു എന്നാണ് വിധി. കുഞ്ഞിക്കൂനന്റെ അച്ഛന്‍ പറഞ്ഞത് ഇതാണ്.

സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. കരിംപൂരാടദിവസേ, അവന്‍ കണ്ടുള്ളു. അസത്ത് ! എനിക്കവനെ കാണെണ്ടാ അശ്രീകരം..! പാവം കുഞ്ഞിക്കൂനന്‍.. അവന്‍ വിചാരിച്ചാല്‍ കരിംപൂരാടത്തിന്‍ നാള്‍ ഭൂമിയിലേക്കു വരാതിരിക്കാന്‍ പറ്റുമായിരുന്നോ.?

എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം കുഞ്ഞിക്കൂനനെ വലിയ ഇഷ്ടമായിരുന്നു. അവരിലൊരെഴുത്താശാന്‍ അവനെ എഴുതാനും വായിക്കാനെല്ലാം പഠിപ്പിച്ചമിടുക്കനാക്കി. ഇങ്ങനെയിരിക്കെ അവന്‍ ഒരു വലിയ ആപത്തില്‍നിന്നും തങ്ങളുടെ ഗ്രാമത്തെ രക്ഷിച്ചു. അതിലൂടെ അവന് ആ നാടുഭരിക്കുന്ന മന്ത്രിയാകാനുള്ള ഭാഗ്യവും സിദ്ധിച്ചു.

കുട്ടികളുടെ പ്രിയ എഴുത്തുകാരനായ പി നരേന്ദ്രനാഥാണ് കുഞ്ഞിക്കൂനന്റെ സംഭവബഹുലമായ ഈ കഥയെഴുതിയിരിക്കുന്നത്. ഏറെ ലളിതമായി, കുട്ടികള്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന തരത്തില്‍ രചിച്ചിരിക്കുന്ന  ഈ കഥയില്‍  സുനില്‍ കുമാര്‍ എം.ടി വരച്ച ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.

ഡി.സി ബുക്സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കുഞ്ഞിക്കൂനന്റെ 27-ാമത് പതിപ്പ് ഇപ്പോള്‍ വാങ്ങിവായിക്കാവുന്നതാണ്.

Comments are closed.