DCBOOKS
Malayalam News Literature Website

‘കഥ ഇതുവരെ’; അനുഭവങ്ങളുടെ ആഴം നിറഞ്ഞ ആഖ്യാനം

ജൂനിയര്‍ എഞ്ചിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ. ഇടുക്കി പദ്ധതിപ്രദേശത്തെ ഗിരിപര്‍വ്വവും വല്ലാര്‍പാടം പദ്ധതിക്ക് ഹരിശ്രീ കുറിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ ചെയര്‍മാന്‍ പര്‍വ്വവും വാസ്തുവിദ്യാഗുരുകുലത്തിനും എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും തുടക്കമായ സാംസ്‌കാരിക വകുപ്പിലെ സെക്രട്ടറി പര്‍വ്വവും വിവിധ ജില്ലകളിലെ ഭരണപര്‍വ്വങ്ങളുമടങ്ങുന്ന ഉജ്ജ്വലമായ ഉദ്യോഗപര്‍വ്വത്തിന്റെ വാങ്മയ ചിത്രം. 1962 മുതല്‍ 201 വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ തെളിയുന്നു. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സര്‍വ്വീസ് സ്റ്റോറിയാണ് കഥ ഇതുവരെ.

“പ്രധാനപ്പെട്ട ചില സംഭവങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അതില്‍ താനും പങ്കാളിയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറയാനുണ്ടാകും. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതി, അത് എന്റെ ആശയമാണ്. പിന്നീട് കല്ലിട്ടത് ടി.ആര്‍ ബാലുവായിരിക്കും. അതുകൊണ്ട് അത് എന്റെ ആശയമല്ലാതായി മാറുന്നില്ലല്ലോ. ഞാനതിനെക്കുറിച്ചെഴുതുമ്പോള്‍ എന്റെ ആശയം എന്ന നിലയ്ക്കു തന്നെയാണ് എഴുതുക. അത് പൊങ്ങച്ചം പറച്ചിലല്ല. എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങുന്നത് ഞാന്‍ സാംസ്‌കാരികവകുപ്പ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. അതിന്റെ തുടര്‍ച്ചയായി സ്വാതി പുരസ്‌കാരം വന്നു. ജെ.സി ഡാനിയേല്‍ പുരസ്‌കാരം വന്നു. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ താത്പര്യത്തിലേക്കും പ്രായോഗികതയിലേക്കും എന്നെ സജ്ജമാക്കിയത് പി.ടി തോമസ് എം.എല്‍.എയാണ്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസപുരസ്‌കാരം കൊടുക്കുന്നതു പോലെ നമുക്കും എന്തെങ്കിലും വേണ്ടേ ചേട്ടാ എന്ന് തോമസ് ചോദിച്ചതില്‍നിന്നാണ് എഴുത്തച്ഛന്‍ പുരസ്‌കാരം എന്ന ആശയം എനിക്കുണ്ടാവുന്നത്. സര്‍വ്വീസ് സ്റ്റോറിയില്‍ ഇതൊക്കെ പൊങ്ങച്ചമായിപ്പോകുമോ എന്ന് സംശയിച്ച് ഞാന്‍ എഴുതാതെ മാറ്റിവെക്കേണ്ട കാര്യമില്ലല്ലോ.

ബ്യൂറോക്രാറ്റുകളുടെ അനുഭവവിവരണങ്ങള്‍ ഒരുഘട്ടം കഴിഞ്ഞാല്‍ പൊതുജനത്തിന് വേണ്ടാതാവും. എന്റെ സര്‍വ്വീസ് സ്റ്റോറി ഒരു ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞാല്‍പ്പിന്നെ വായിക്കാന്‍ താത്പര്യമുള്ളവര്‍ ഉണ്ടാവണമെന്നില്ല. പക്ഷെ, ഞാന്‍ തന്നെ എഴുതിയ വേദശബ്ദരത്‌നാകരം അന്നും വായിക്കാന്‍ ആള്‍ക്കാരുണ്ടാകും. അഞ്ഞൂറു വര്‍ഷം കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെക്കുറിച്ചു പഠിക്കുന്ന ഒരാളുടെ ലിസ്റ്റില്‍ ഇന്നീ കൊട്ടിഘോഷിക്കപ്പെടുന്ന ആരുടെയും പേര് ഉണ്ടായിരിക്കില്ല. കുമാരനാശാന്‍, വൈക്കം മുഹമ്മദ് ബഷീര്‍, സാഹിത്യചരിത്രമെഴുതിയ ഉള്ളൂര്‍( കവിതയെഴുതിയ ഉള്ളൂരല്ല), കമ്പാരിറ്റീവ് ലിറ്ററേച്ചറിന്റെ കാര്യത്തില്‍ ഡോ കെ.എം.ജോര്‍ജ്- ഇത്രയൊക്കെയേ ബാക്കിയുണ്ടാവൂ.”

(2007 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍ ഇ.വാസു ഡോ.ഡി.ബാബുപോളുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)

Comments are closed.