DCBOOKS
Malayalam News Literature Website

രക്തവും മാംസവും എച്ച്മുക്കുട്ടിയും

‘ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് ‘

ആമുഖത്തിലെ ആദ്യവരി. നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാന്‍ കഴിയുന്നവര്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. 272 പേജുകള്‍ ഉള്ള പുസ്തകം മുഴുവനായി ഫോണില്‍ മാത്രം സൃഷ്ടിക്കുക. ഒരു ഫോണില്‍ ഇത്രയും എഴുതുകയോ? അഞ്ചോ ആറോ വരികളില്‍ മാത്രം തുടങ്ങുന്ന മുന്‍ അധ്യായങ്ങള്‍ ക്രമേണ നീളം വെക്കുന്നത് നമുക്ക് കാണാവുന്നതാണ്. യാത്രകളിലും ആശുപത്രികളിലുമായി എഴുതി തീര്‍ത്ത ജീവിത കഥയുടെ എഡിറ്റിങ്ങും ആശുപത്രിയിലിരുന്ന് ഫോണില്‍ നിര്‍വഹിച്ചു എന്നറിയുമ്പോള്‍ ‘നിത്യഭ്യാസി ആനയെ എടുക്കും’ എന്ന് പറയുന്നത് വെറുതെയാവില്ല. യാതൊരു അവകാശവാദമോ മറ്റു വികാരങ്ങളൊ പ്രതിഫലിപ്പിക്കാതെ ഒരു സാധാരണ പറച്ചില്‍, തികച്ചും സത്യസന്ധമായി. ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളിലൂടെയും കടന്നു പോകുന്ന വായനക്കാര്‍ ആമുഖത്തിലെ ആദ്യവരി വായിച്ച അത്ഭുതത്തോടേയും ഉല്‍ക്കണ്ഠയോടേയും ആയിരിക്കും തുടര്‍ന്നുള്ള വായനയോട് ചേരുക. ഒരുപക്ഷെ, ഫോണില്‍ രചിച്ച മലയാളത്തിലെ ആദ്യത്തെ വലിയ പുസ്തകം ഇതായിരിക്കും.

വിവാഹജീവിതത്തില്‍ സ്ത്രീയും പുരുഷനും പല തരത്തിലുള്ള അരുതായ്മകളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുഭവിക്കുക എന്നത് സാധാരണമാണ്. സമൂഹത്തില്‍ കാലങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആണ്‍കോയ്മയില്‍ ഇന്നത്തെ പുരുഷന്മാര്‍ സ്വയം ആഗ്രഹിക്കാതെ വന്നുചേര്‍ന്ന സ്ത്രീകള്‍ക്കു മേലുള്ള ആധിപത്യം ഒരു ശീലമായ അവകാശമായി ഭൂരിപക്ഷത്തിലും തുടരുന്നു എന്നതാണ് വസ്തുത. കുടുംബം എന്ന ജീവിതരീതി തുടരുന്നതിനും അതൊരു കാരണമായിരിക്കാം. പുരുഷനും സ്ത്രീയും ജോലിക്കാര്‍ ആകുന്ന ഇന്നത്തെ സാഹചര്യത്തില്‍ രണ്ടില്‍ ഒരാള്‍ക്ക് കൂടുതല്‍ ജോലിഭാരം നല്‍കുന്നത് മനുഷ്യത്വപരമല്ല.

മാംസത്തില്‍ നിന്നിറ്റുവീണ രക്തത്തില്‍ ഭീകരതയും നിസ്സഹായതയും ജീവിതാനുഭവക്രൂരതകളായി ഒരു പെണ്ണിനുമേല്‍ പകര്‍ന്നാടിയത്, കണ്ണീരുപ്പിട്ട ശക്തിയോടെ സമൂഹത്തിനു മുന്നിലേക്കെറിഞ്ഞിരിക്കുകയാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ എച്ചുമുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന പുസ്തകത്തിലെ അത്മകഥാപരമായ അനുഭവ വിവരണങ്ങളിലൂടെ..

മുന്തിയ ജാതിസ്ത്രീയും മുന്താത്ത ജാതിപുരുഷനും തമ്മില്‍ ഒന്നിക്കേണ്ടി വന്നതിലെ ബാക്കിപത്രമായി പിറവിയെടുത്ത ജാതി തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണിന്റെ, ചോദിക്കാനും പറയാനും ആളില്ലെന്ന ഈഗോകള്‍ സൃഷ്ടിക്കുന്ന അവസ്ഥ മുതലെടുത്തുകൊണ്ട് ദുരിതമാക്കിത്തീര്‍ക്കുന്ന പെണ്‍ജീവിതമാണ് ഈ പുസ്തകം.

ആമുഖത്തിലെ ആദ്യവരിയിലെ ഉല്‍ക്കണ്ഠപോലെ തുടര്‍ന്നുള്ള വായനയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിന്റെ കാരണം ഇതൊരു നോവലൊ നീണ്ടകഥയൊ അല്ലെന്നുള്ളതാണ്. ഒരു സ്ത്രീ അതിജീവനത്തിനുവേണ്ടി അനുഭവിച്ചു തീര്‍ത്ത സമാനതകളില്ലാത്ത പൊള്ളിയടരുകളുടെ വ്രണമായി തുടരുന്ന നേര്‍സാക്ഷ്യങ്ങളാണ്. വീടകങ്ങളില്‍ ധാരാളം സ്ത്രീകള്‍ പലതരം പീഡനങ്ങള്‍ക്കും വിധേയമാകാറുണ്ട്. ശാരീരിക പീഡനം, മതപരമായ പീഡനം, ലൈംഗികമായ പീഡനം എന്നിങ്ങനെ പലതരം പീഡനങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഒരു സ്ത്രീ അനുഭവിച്ച പീഡനം, ഈ പുസ്തകം വായിക്കുമ്പോള്‍ ആ സ്ത്രീക്ക് അതേപോലെ വായിക്കാന്‍ സാധിക്കുന്നത് അവരെ അത്ഭുതപരതന്ത്രരാക്കും. തുടര്‍ന്ന് വായിക്കുമ്പോള്‍ ആ സ്ത്രീ അനുഭവിച്ചതിനേക്കാള്‍ കൂടിയ പീഡനങ്ങളിലേക്ക് എഴുത്തുകാരി സഞ്ചരിക്കുന്നു. താന്‍ അനുഭവിച്ചതാണ് ഏറ്റവും വലിയ വേദന എന്ന് അത്ര നാളും ദൃഡമാക്കിയിരുന്ന ആ സ്ത്രീക്ക്, തനിക്ക് അനുഭവമില്ലാത്തിടത്തേക്ക് എഴുത്തുകാരി പ്രവേശിക്കുമ്പോള്‍ അവിശ്വനീയത പടരുന്നത്, തന്റെ അനുഭവമാണ് എറ്റവും വലിയത് എന്ന ധാരണയെ കയ്യൊഴിയാന്‍ മനസ്സ് സമ്മതിക്കാത്തതിനാലാണ്. അത് സ്വാഭാവികവുമാണ്. പക്ഷെ, ആ സ്ത്രീ അനുഭവിക്കാത്ത പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചിട്ടുണ്ടായിരിക്കും. അവര്‍ക്കും അവരുടെ അനുഭവം മാറ്റിനിര്‍ത്തിയാല്‍ മുന്‍സ്ത്രീയുടെ ഉല്‍ക്കണ്ഠ തന്നെയായിരിക്കും. പറയാന്‍ ശ്രമിച്ചത് പല സ്ത്രീകളുടേയും പലതരം അനുഭവങ്ങള്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നതിക്കുറിച്ചാണ്. ബെന്യാമിന്റെ ‘ആടുജീവിത’ വായനയും ഇതേ സമാനതകള്‍ നല്‍കുന്നുണ്ട്.

സ്വന്തം കുടുംബത്തിന്റെ വരുംകാല പ്രതീക്ഷകള്‍ നിര്‍ലോഭം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ കാമുകനില്‍ രക്ഷകനെ കണ്ടെത്തുകയും യൗവ്വനമോഹങ്ങള്‍ക്ക് സ്വപ്നചിറക് വിരിയുകയും ചെയ്യുന്നത് സ്വാഭാവികം. പ്രണയസാക്ഷാത്ക്കാരം താല്‍ക്കാലിക രജിസ്‌ട്രേഷനിലൂടെ പറ്റിക്കപ്പെട്ട വിവാഹമായിരുന്നുവെന്ന് നിഷ്‌ക്കളങ്കമനം തിരിച്ചറിയുന്നത് കാമശമനത്തിനായി മാത്രമുള്ള ഏകപക്ഷീയമായ രതിക്രൂരതയുടെ പരകോടിയിലാണ്. അത്തരം നിരവധി അനുഭവസാക്ഷ്യങ്ങളുടെ രചനയാണ് ഈ പുസ്തകം.

ഗാര്‍ഹികപീഡനത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്കള്‍ക്ക് ഇരയായ ഒരു പെണ്ണിന്റെ മാംസമഴുകിയ രക്തത്തുടിപ്പ് സമൂഹം പൊതുബോധാടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുമ്പോള്‍ മുഖംമൂടികള്‍ കപട ചിരിയുമായി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കും. സമൂഹത്തില്‍ വീശിയെറിയുന്ന നുണകളുടെ നാരായവേര് പുറത്താകുമ്പോഴാണ് ബഹുമുഖ മുഖമ്മൂടികളുടെ തനിനിറം തുണിയുരിക്കപ്പെടുന്നത്. അത്തരം നാരായവേരുകള്‍ ഈ പുസ്തകം പുറന്തള്ളുന്നുണ്ട്.

‘ഒരു പുരുഷനൊപ്പം ജീവിച്ച പെണ്ണിനേക്കാള്‍ ആ പുരുഷനെ ഞങ്ങള്‍ക്കറിയാം എന്ന് വരെ സ്ത്രീകള്‍ പറഞ്ഞുകളയും.’ പുസ്തകത്തിലെ ഒരു വരിയാണിത്. സമൂഹത്തില്‍ വിതറുന്ന നുണകള്‍ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിര്‍മ്മിതിക്ക് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാന്‍ കഴിയായ്മയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന എഴുത്തുകാരികള്‍ നമുക്ക് ചുറ്റും ധാരാളമാണ്. നേരെ മുന്നില്‍ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാന്‍ സ്വജീവിതം പരീക്ഷണമാക്കിയവര്‍…. മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോള്‍ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേല്‍ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേള്‍ക്കേണ്ടി വരുന്നവര്‍… പൊള്ളയായ കപട സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവര്‍ മുദ്ര ചാര്‍ത്തപ്പെടുന്നു. അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്‌ക്കാരങ്ങള്‍ നടത്തുന്ന എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. സ്വയം സൃഷ്ടിച്ചെടുക്കുന്ന തേന്‍ പുരട്ടിയ നുണകള്‍ സമൂഹത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ ഈ പുസ്തകം വായിക്കുന്നത് കുറച്ചൊന്നുമല്ല ഓരോ മനുഷ്യനേയും സഹായിക്കുക.

എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പുതിയ കൃതിയെക്കുറിച്ച് രാംജി രാഘവന്‍ എഴുതിയത്.

Comments are closed.