DCBOOKS
Malayalam News Literature Website

ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നില്ല, അഞ്ച് ഷട്ടറുകളും തുറന്നു; അതീവജാഗ്രതാനിര്‍ദ്ദേശം

പൈനാവ്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തില്‍ ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നു. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. 300 ഘനമീറ്റര്‍ വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കിയിരുന്നതെങ്കിലും ജലവിതാനം താഴാത്തതിനെ തുടര്‍ന്ന് ഉച്ചക്ക് 1.30 മുതല്‍ 600 ഘനമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്കെടുത്ത റീഡിങ് പ്രകാരം 2401.60 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

ഇന്നലെ ട്രയല്‍ റണ്ണിന്റെ ഭാഗമായി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് ക്രമാതീതമായി കൂടിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെയാണ് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. എന്നിട്ടും ജലനിരപ്പ് കൂടുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് നാലും അഞ്ചും ഷട്ടറുകള്‍ കൂടി തുറക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അണക്കെട്ടിന്റെ ഷട്ടറുകള്‍ അഞ്ചും ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് അധികൃതര്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്.

അണക്കെട്ടിന്റെ താഴെയുള്ളവരും ചെറുതോണി പുഴയുടെയും പെരിയാറിന്റെ ഇരുകരകളിലുമുള്ളവരും പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരവും, ചരക്കു വാഹനങ്ങളുടെ സഞ്ചാരവും ദുരന്ത നിവാരണനിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.