DCBOOKS
Malayalam News Literature Website

ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’

francis

ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന ആഖ്യാനമാണ്  ഫ്രാന്‍സിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്.

ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, നരഭോജിയായ മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഏറെ വിചിത്രവും ദുരൂഹവും അമാനുഷികവും ആയ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാര്‍ തുടര്‍ന്നുപോരുന്ന വിചിത്രാചാരങ്ങളും നോവലില്‍ കടന്നുവരുന്നു.

കേരളത്തില്‍നിന്നും ഗണിതശാസ്ത്രത്തിലെ അത്യപൂര്‍വ്വമായ പലസിദ്ധാന്തങ്ങളും ഗ്രീസിലേക്കെത്തിയിട്ടുണ്ട് എന്ന ചരിത്രപക്ഷത്തിനെ കൂട്ടുപിടിക്കുന്ന നോവല്‍ ഇന്നും നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുന്ന പതിനെട്ടാംകൂറ്റുകാരുടെ കുടുംബ ചരിത്രവും ആചാരവും വഴി ഉദ്വേഗമാര്‍ന്നതാകുന്നു. Yes I Know it’s not the  Truth, but in a great history little truths can be altered so that the graeter truths emerges എന്ന ഉമ്പര്‍ട്ടോ എക്കോ വാചകം ഉദ്ധരിച്ചുകൊണ്ടാണ്  ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പത്താമത്തെ അദ്ധ്യായം തുടങ്ങുന്നത്. നോവലിനെ ചരിത്രനോവലെന്നു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാനാവില്ലെങ്കില്‍പ്പോലും ഉമ്പര്‍ട്ടോ എക്കോയുടെ ഉദ്ധരണികള്‍പോലെ ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍, വ്യത്യസ്തമായൊരു വായനയില്‍ പിറന്ന മനോഹരമായൊരു സാഹിത്യസൃഷ്ടിയാണ് ഫ്രാന്‍സിസ് ഇട്ടിക്കോര എന്നു പറയാം.

കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച  ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാള നോവല്‍ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍ 2009ലാണ് പുറത്തിറങ്ങിയത്. നോവലിന്റെ പതിമൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

1961ല്‍ തൃശൂരിലാണ് ടി.ഡി.രാമകൃഷ്ണന്‍ ജനിച്ചത്. ആലുവ യു സി കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളര്‍. 2007ല്‍ മികച്ച തമിഴ് വിവര്‍ത്തകനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡും നല്ലിദിശൈഎട്ടും അവാര്‍ഡും നേടി.  ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ലെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കു ശേഷം അദ്ദേഹമെഴുതിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സിറാജുന്നിസ എന്നീകൃതികളും വായനക്കാര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്.

Comments are closed.