DCBOOKS
Malayalam News Literature Website

ചരിത്രം കുറിച്ച കര്‍ഷക സമരം

‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് പ്രഖ്യാപിച്ച് 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ എത്തിയ കര്‍ഷകര്‍ തിങ്കളാഴ്ച മുംബൈയില്‍ മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷംസമരഭടന്മാരുമായി ഞായറാഴ്ച മുംബൈയിലെത്തി.

താനെ മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെ ആസാദ് മൈതാനിയിലേക്ക് നീങ്ങി. തിങ്കളാഴ്ച എസ്എസ്സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാര്‍ച്ച് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോള്‍ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും.

ഒരുലക്ഷംപേര്‍ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. അശോക് ധാവ്‌ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു. ലോങ്മാര്‍ച്ചിന് വഴിയിലുടനീളം വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.പ്രക്ഷോഭകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്ലിം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളില്‍നിന്നും മുസ്ലിം പള്ളികളില്‍നിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍നിന്നായി പതിനായിരങ്ങള്‍ അണിചേര്‍ന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമരത്തില്‍ അണിചേര്‍ന്നു.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കര്‍ഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കില്‍ ഇത്തവണ അഖിലേന്ത്യ കിസാന്‍ സഭയാണ് സമരം നടത്തുന്നത്.

 

Comments are closed.