DCBOOKS
Malayalam News Literature Website

ആന്‍ ഫ്രാങ്കിന്റെ ജന്മവാര്‍ഷികദിനം

ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായിരുന്നു ആന്‍ ഫ്രാങ്ക്. 1929 ജൂണ്‍ 12ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജനനം. 1933-ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ യഹൂദരായിരുന്ന ആന്‍ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി.

1944 ഓഗസ്റ്റ് നാലിന് നാസി പൊലീസ് ഒളിത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുമ്പോള്‍ ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1947-ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാര്‍ച്ചില്‍, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുന്‍പ് ബെര്‍ഗന്‍ ബെല്‍സന്‍ എന്ന കുപ്രസിദ്ധ നാസി തടവറയില്‍ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

യുദ്ധത്തിനുശേഷം ആംസ്റ്റര്‍ഡാമിലേക്കു തിരികെ വന്നവരില്‍ ഒരാളും, ആന്‍ ഫ്രാങ്കിന്റെ ബന്ധുവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകള്‍ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947-ല്‍ ഇവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഡച്ച് ഭാഷയിലായിരുന്ന ഇതാദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും (എന്റെ പോരാട്ടം) ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആന്‍ ഫ്രാങ്കും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.

Comments are closed.