ബീഹാറിലെ കൃഷ്ണഗജന്‍ ജില്ലയിലെ സുന്ദര്‍ബാദി ഗ്രാമത്തിലെ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമത്തിലെ മുതിര്‍ന്നവരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളുടെ കാരണക്കാരനെന്ന് പഞ്ചായത്ത് യോഗത്തില്‍ അധ്യക്ഷനായ മന്‍സൂര്‍ ആലം പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. പെണ്‍കുട്ടികളും സ്ത്രീകളും പ്രേമബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒളിച്ചോടുന്നതും ഇതുവഴി നിയന്ത്രിക്കാന്‍ കഴിയുമെന്ന് മന്‍സൂര്‍ പറയുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കൃഷ്ണഗന്‍ജിലെ 60 ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്.
ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നാം ജനാധിപത്യരാജ്യമെന്ന് അഭിമാനത്തോടെ പറയുന്ന ഇന്ത്യയിലാണ്. ഇങ്ങനെ കുറെ വ്യക്തികള്‍ അവനവന്റെ തീരുമാനങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നോക്കുകുത്തിപോലെ നോക്കിനില്‍ക്കാന്‍ മാത്രമാണ് നമ്മുക്ക് കഴിയുന്നത്. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ സ്ത്രീകള്‍ക്കു നേരെ എന്ത് ഹീന നിയമം നടപ്പിലാക്കിയാലും നമ്മുടെ നിയമത്തിന് നോക്കു കുത്തിയുടെ സ്ഥാനം മാത്രമായിരിക്കും. സ്ത്രീകള്‍ക്കു നേരെ മുള്ളുവേലികള്‍ തീര്‍ക്കുന്ന ഇത്തരം നേരും നെറിയുമില്ലാത്ത നാട്ടുകൂട്ടങ്ങള്‍ വാഴുന്നിടങ്ങളിലാണ് അമ്മമാരും പിഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാവുന്നത്. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഇതിനെതിരെ ഇന്ത്യന്‍ ഭരണകൂടം ശക്തമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല എന്നു തന്നെ പറയാം. കാരണം ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അരാജകത്വത്തിനെതിരെ തിയമം ശക്തമാക്കില്ലെങ്കില്‍ ഇനിയും വിചിത്രമായ പല വിലക്കുകള്‍ക്കും സ്ത്രീ സമൂഹം കരുവാകേണ്ടിവരും. കണ്ണടച്ച് ഇരുട്ടാക്കുന്ന നാട്ടുകൂട്ടങ്ങളെ നിയപരമായി തന്നെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കണം. ജനാധിപത്യരാജ്യത്തിന് എന്തിനൊരു ജനവിരുദ്ധ നാട്ടുകൂട്ടം ?
RELATED BOOKS













