DCBOOKS
Malayalam News Literature Website

ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരുംകൊലപാതങ്ങളുടെയും പ്രതീകമായാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന ഒളിസങ്കേതത്തില്‍ താമസിച്ചിരുന്നപ്പോള്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്നാണ്. വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് വിളിച്ചു പറഞ്ഞത് ഈ കൊച്ചുപെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു.

കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്. നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്പോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്പോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി…

ചുറ്റും പ്രസന്നതയോടെ ഉല്ലാസത്തോടെ കൗതുകത്തോടെ അവള്‍ നോക്കിക്കണ്ടു. ജീവിതത്തോടുള്ള പ്രതീക്ഷയും പ്രസാദാത്മകതയുംകൊണ്ട് കാലത്തെ അതിജീവിക്കുകയാണ് ആ ഡയറി. 1942 ജൂണ്‍ 12-നും 1944 ആഗസ്റ്റ് ഒന്നിനും ഇടക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന് അവള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഇതിനകം ലോകം മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒട്ടേറെ സിനിമ, നാടക, ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. അനക്‌സ് ആകട്ടെ ഇന്ന് പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു മ്യൂസിയമാണ്. 1947-ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്.

ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1945-ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും, ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറിക്കുറിപ്പിലും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.