മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി മലയാളത്തിന്റെ മുറ്റത്തുവന്ന് ചിരിതൂകി നിന്ന പൊന്നോണപ്പൂവായിരുന്നു മോനിഷ. ആ ശാലീന സൗന്ദര്യത്തെ വിധി മായ്ച്ചുകളഞ്ഞിട്ട് ഡിസംബര്‍ അഞ്ചിന് ഇരുപതു വര്‍ഷം തികയുകയാണ്. മോനിഷയ്ക്കു മുമ്പും പിമ്പും ഒരുപാട് നായികമാര്‍ മലയാളത്തില്‍ വന്നുപോയിട്ടുണ്ടെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഏതാനും സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ചേക്കേറിയ മറ്റൊരാള്‍ ഇല്ല. പതിനഞ്ചാം വയസില്‍ മലയാളത്തിനഭിമാനിക്കാന്‍ ഒരു ദേശീയ അവാര്‍ഡ് നേടാന്‍ മാത്രം കഴിവുള്ള ഒരു നായിക ഇനി ഉണ്ടാവുമോ എന്നും സംശയം.
നര്‍ത്തകിയായ ശ്രീദേവിയുടെയും നാരായണന്‍ ഉണ്ണിയുടെയും മകളായി 1971ല്‍ ബാംഗ്‌ളൂരില്‍ ജനിച്ച മോനിഷയ്ക്ക് നൃത്തം രക്തത്തിലുണ്ടായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയുടെ കീഴില്‍ ചുവടുകള്‍ വെച്ചുപഠിച്ച് ഒമ്പതാം വയസില്‍ അവള്‍ അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസില്‍ കൗശിക അവാര്‍ഡ് നല്‍കി കര്‍ണാടകാ സര്‍ക്കാര്‍ ആ കൊച്ചുമിടുക്കിയെ ആദരിച്ചു.
കുടുംബ സുഹൃത്തായ എം ടി വാസുദേവന്‍ നായരായിരുന്നു മോനിഷയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. അദ്ദേഹം രചന നിര്‍വഹിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ വേലക്കാരിക്കുട്ടി ഗൗരിയുടെ കഥാപാത്രമായിരുന്നു മോനിഷയ്ക്ക്. നഖക്ഷതങ്ങളെ രണ്ടു കൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മോനിഷാ ഉണ്ണി എന്ന ശാലീന സുന്ദരി മലയാളിയുടെ കണ്ണിലുണ്ണിയായി. ഗൗരിയുടെ നൊമ്പരങ്ങളും പ്രണയവും ത്യാഗവും ഉള്ളില്‍ തട്ടുംവിധം അഭ്രപാളിയില്‍ ആവാഹിച്ച ആ പതിനഞ്ചുകാരിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തി.
മുതിര്‍ന്ന നായകന്മാരുടെ നായികയാവാന്‍ പ്രായ വ്യത്യാസം തടസമായെങ്കിലും മോനിഷയ്ക്കു വേണ്ടി തിരക്കഥകളുണ്ടായി. ആറു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം ചിത്രങ്ങളില്‍ അവള്‍ വേഷമിട്ടു. ഋതുഭേദം, പെരുന്തച്ചന്‍, ചമ്പക്കുളം തച്ചന്‍, കടവ്, കമലദളം, വേനല്‍ കിനാവുകള്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നഖക്ഷതങ്ങളുടെ തമിഴ് റീമേക്കായ പൂക്കള്‍ വിടിയും തോട്ടം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ മോനിഷ ഉന്നൈ നിനച്ചേന്‍ പാട്ടു പഠിച്ചേന്‍, ദ്രാവിഡന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ചിരഞ്ജീവി സുധാകരന്‍ എന്ന ചിത്രത്തിലൂടെ അവള്‍ കന്നഡയിലും അരങ്ങേറി.
1992 ഡിസംബര്‍ 5 പുലര്‍ച്ചെ വരെ ജി എസ് വിജയന്‍ സംവിധാനം ചെയ്ത ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മോനിഷ. അവസാന രംഗവും അഭിനയിച്ചു തീര്‍ത്ത് അമ്മയുമൊത്ത് കാറില്‍ മടങ്ങുകയായിരുന്നു അവള്‍. ചേര്‍ത്തലയിലെ എക്‌സ്‌റേ ജങ്ങ്ഷനിലെ ഡിവൈഡറിന്റെ രൂപത്തില്‍ ദുര്‍വിധി കാത്തു നില്‍ക്കുന്നതറിയാതെ. ഡിവൈഡറില്‍ തട്ടിയ കാര്‍ കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചു
മറിഞ്ഞു. ശരീരമാസകലം മുറിപ്പെട്ട മോനിഷയുടെ തലച്ചോറിലും ക്ഷതങ്ങളേറ്റിരുന്നു. മരിക്കുമ്പോള്‍ 21 വയസേ അവള്‍ക്കായിട്ടുണ്ടായിരുന്നുള്ളൂ.
മോനിഷയില്ലാത്ത 20 വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും യൂ ട്യൂബിലും ഗൂഗിളിലുമെല്ലാം പുതു തലമുറയും പരതുന്നു. അവള്‍ മലയാള സിനിമയില്‍ അവശേഷിപ്പിച്ചു പോയ മഞ്ഞള്‍ പ്രസാദത്തിനായി.
Browse Movies
Animated Children EBOOKS
Connect with Us
Listen to Radio DC
-
Latest News
- ഇതിഹാസ കഥകള്‍ പ്രീ പബ്ലിക്കേഷന്‍ ആരംഭിച്ചു
- ബാലസാഹിത്യത്തിന്റെ പുതിയ ആകാശങ്ങള്‍ തുറന്ന് ഐട്യൂണ്‍സ്
- പ്രൊഫഷണല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- വയലാര്‍ സ്മാരകവും സാംസ്കാരിക മ്യൂസിയവും ഒരുങ്ങുന്നു
- വേട്ടയാടപ്പെട്ട ഒരു സമൂഹത്തിന്റെ രോദനം
- നേതൃമാറ്റം ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ്
- രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ പൃഥ്വിരാജ് സുധി വാല്മീകം ആകുന്നു
- മണി കീഴടങ്ങണമെന്ന് ഹൈക്കോടതി
DC Books Pre Publication












